ജാതിവിരുദ്ധ ആക്റ്റിവിസ്റ്റും ഡല്‍ഹി സര്‍വകലാശാല പ്രൊഫസറുമായ ഹാനിബാബുവിന്റെ അറസ്റ്റ് ഹിന്ദു ഫാസിസത്തിന്റെ ബദല്‍ രൂപങ്ങളോടുള്ള ഭയമെന്ന് എഴുത്തുകാരി അരുന്ധതി റോയ്. ജനങ്ങളെ പ്രതിസന്ധിയിലാക്കിയ രാഷ്ട്രീയത്തിന് ഭീഷണിയാണെന്ന തിരിച്ചറിവിലാണ് തുടര്‍ച്ചയായ അറസ്റ്റുകളെന്നും അരുന്ധതി റോയ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
അരുന്ധതി റോയിയുടെ പ്രസ്താവന
ജാതിവിരുദ്ധ ആക്റ്റിവിസ്റ്റും ഡല്‍ഹി സര്‍വകലാശാല പ്രൊഫസറുമായ ഹാനിബാബുവിന്റെ അറസ്റ്റ് ഭീമ കൊറോഗാവ് കേസില്‍ എന്‍.ഐ.എ നടത്തിവരുന്ന അറസ്റ്റ് പരമ്പരകളില്‍ ഏറ്റവും പുതിയതാണ്. ഈ കേസില്‍ ആക്റ്റിവിസ്റ്റുകളുടെയും അക്കാദമീഷ്യന്‍മാരുടെയും അഭിഭാഷകരുടെയും നിഷ്ഠൂരവും തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന അറസ്റ്റുകള്‍ ഈ സര്‍ക്കാരിന്റെ വ്യക്തമായ ധാരണയുടെ പ്രകടിതരൂപമാണ്.
ഈ വ്യക്തികള്‍ പ്രതിനിധീകരിക്കുന്ന, ശക്തമായി ഉയര്‍ന്നുവരുന്ന മതേതര ജാതി വിരുദ്ധ മുതലാളിത്ത വിരുദ്ധ രാഷ്ട്രീയം ഹിന്ദുഫാസിസത്തിന് വ്യക്തമായ ബദല്‍ ആഖ്യാനം നല്‍കുമെന്ന് ഭരണകൂടത്തിനറിയാം. ആ രാഷ്ട്രീയം ഈ രാജ്യത്തെ പ്രതിസന്ധിയിലേക്കും അതുവഴി ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടെയും, വിരോധാഭാസമായി സ്വന്തം അണികളുടെയും കൂടി, ജീവിതത്തെ ഇരുളിലാഴ്ത്തുകയുംചെയ്ത ഹിന്ദു ഫാഷിസത്തിനും അതിന്റെ ഹിന്ദുദേശീയവാദ രാഷ്ട്രീയത്തിനും വ്യക്തമായ ഭീഷണി ഉയര്‍ത്തുന്നതായും (സാംസ്‌കാരികമായും സാമ്പത്തികപരമായും അതുപോലെ രാഷ്ട്രീയമായും) സര്‍ക്കാര്‍ തിരിച്ചറിയുന്നതിന്റെയും പ്രകടിത രൂപമാണ് ഈ അറസ്റ്റുകള്‍.
ഭീമാ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകനും മലയാളി പ്രൊഫസറുമായ ഹനി ബാബുവിനെ ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഡല്‍ഹി സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ഡോ. ഹാനി ബാബു. അഞ്ച് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. കവി വരവര റാവു ഉള്‍പ്പെടെ കേസില്‍ അറസ്റ്റിലാകുന്ന പന്ത്രണ്ടാമത്തെ മനുഷ്യാവകാശ പ്രവര്‍ത്തകനാണ് ഹാനി ബാബു. മഹാരാഷ്ട്ര പൊലീസ് അന്വേഷിച്ച ഭീമാ കൊറേഗാവ് കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.