'ആദിവാസിയെ കൈകൊട്ടി ചിരിക്കാനുള്ള കളിപ്പാവയാക്കുംമുമ്പ് ഗോത്രജീവിതം പഠിക്കണം', ഫ്‌ളവേഴ്‌സ് കോമഡി ഷോയിലെ വംശീയവിരുദ്ധതയില്‍ പ്രതിഷേധം

'ആദിവാസിയെ കൈകൊട്ടി ചിരിക്കാനുള്ള കളിപ്പാവയാക്കുംമുമ്പ് ഗോത്രജീവിതം പഠിക്കണം', ഫ്‌ളവേഴ്‌സ് കോമഡി ഷോയിലെ വംശീയവിരുദ്ധതയില്‍ പ്രതിഷേധം

സിനിമകളിലെ ഹാസ്യരംഗങ്ങള്‍ക്കും അര്‍ദ്ധനഗ്ന നൃത്തങ്ങള്‍ക്കും, ടെലിവിഷന്‍ കോമഡി സ്‌കിറ്റുകളിലും ആദിവാസികളെയും ഗോത്രജീവിതത്തെയും വംശീയമായി അവഹേളിക്കുന്നതും പരിഹാസ്യതയാക്കുന്നതും പലവട്ടം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഫ്‌ളവേഴ്‌സ് ടിവി സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് ടമാര്‍ പടാര്‍ 138ാം എപ്പിസോഡിലാണ് ആദിവാസി സമൂഹത്തെ അധിക്ഷേപിക്കുന്ന കഥാപാത്ര ചിത്രീകരണവും ഉള്ളടക്കവും. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇതിനെതിരെ രൂക്ഷവിമര്‍ശനവും, പ്രതിഷേധവും ഉയരുന്നുണ്ട്. സിനിമാ താരങ്ങളും മിമിക്രി താരങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ സ്‌കിറ്റ് രൂപത്തിലാണ്

കൂവിക്കൊണ്ട് പറങ്കിമല കാട്ടിലെ മൂപ്പന്‍ ചുപ്പന്‍, പറങ്കിമല കാട്ടിലെ മൂപ്പി ചുപ്പി എന്നീ കഥാപാത്രങ്ങള്‍ വേദിയിലെത്തുകയും തുടര്‍ന്ന് സംഭാഷണങ്ങളിലൂടെ ആദിവാസി സമൂഹത്തെ പരിഹാസ്യ രൂപമാക്കി മാറ്റുകയാണ്. കൊറോണ രോഗത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഇരുവരും അജ്ഞരായി വിഡ്ഡിത്തം പറയുന്നതും കാണാം.

കയ്യടി വാങ്ങും മുമ്പ് ഗോത്രങ്ങളുടെ ജീവിതം ഇരുന്ന് പഠിക്കണം

കലാകാരനെ ബഹുമാനിക്കുന്നതിനോടൊപ്പം ,ആദിവാസിയെ പൊതുസമൂഹത്തിന്, കൈകൊട്ടി ചിരിക്കാനുള്ള ഒരു കളിപ്പാവയാക്കുന്നതില്‍ വേദനിക്കുകയും ചെയ്യുന്നുവെന്ന് ഡോക്യുമെന്ററി ഫിലിം മേക്കറും സംവിധായികയുമായ ലീലാ സന്തോഷ്. വിനായകന്‍ നായകനാകുന്ന കരിന്തണ്ടന്‍ എന്ന സിനിമയുടെ സംവിധായികയാണ് ലീല സന്തോഷ്.

കലാക്കാരന്മാരേ ,ഒരു ആദിവാസിയെ കളിയാക്കുന്നതിന് മുമ്പ്, വേഷങ്ങള്‍ കെട്ടി കയ്യടി വാങ്ങുന്നതിന് മുമ്പ്, ഞങ്ങള്‍ ഗോത്രങ്ങളുടെ ജീവിതം വളരെ വ്യത്സ്ഥമായ ഒന്നാണെന്നതിനെ കുറിച്ച് ഒന്നു ഇരുന്നു പഠിക്കുകയും കൂടി ചെയ്യുക . നൂറ്റാണ്ടുകളായി പല രീതികളിലുമുള്ള അപമാനങ്ങളും,അവഗണനകളും സഹിച്ചു ജീവിക്കുന്ന ഒരു തലമുറയുടെ ഭാഗമായ എനിക്ക് നിങ്ങളോട് അപേക്ഷിക്കാനുള്ളതാണിത്..

വിഷ്ണു വിജയന്‍ ഇതേക്കുറിച്ച് എഴുതിയത്

കോറോണ വ്യാപനത്തിന്റെ ഭീഷണി പോലും വകവെക്കാതെ അമേരിക്കയിലും, യൂറോപ്പിലും കഴിഞ്ഞ മാസങ്ങളില്‍ ആയിരക്കണക്കിന് ജനങ്ങള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധം നടത്തിയിരുന്നു, വംശീയതയെ ഊട്ടിയുറപ്പിച്ച, ഒരു നൂറ്റാണ്ട് മുന്‍പ് അടിമ വ്യാപാരത്തിന് നേതൃത്വം നല്‍കിയ ആളുകളുടെ പ്രതിമകള്‍ തൂക്കി എടുത്ത് അവര്‍ തടാകങ്ങളില്‍ വലിച്ചെറിഞ്ഞു.

ആ വാര്‍ത്തകള്‍ നമ്മള്‍ കണ്ടതാണ് നമ്മള്‍ ഈ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതാണ്.

മുന്‍പ് ഒരിക്കല്‍ പറഞ്ഞിട്ടുള്ളത് പോലെ മലയാളത്തിലെ ഏറ്റവും മോശം സിനമകളുടെ പേര് പറയാന്‍ ആവശ്യപ്പെട്ടാല്‍ ആ ഗണത്തില്‍ ഒരുപാട് ഉണ്ടെങ്കിലും ആദ്യം പറയുന്ന പേര് ബാംബൂ ബോയ്സ് എന്ന സിനിമയുടെ തന്നെ ആയിരിക്കും. കാരണം അത് പൂര്‍ണമായും വംശീയതയില്‍ രൂപപ്പെടുത്തി എടുത്ത സിനിമ ആണ്, ആദിവാസി ജീവിതങ്ങളോടുള്ള വംശീയ മനോഭാവം സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ആ സിനിമ നടത്തിയ ശ്രമ ചെറുതല്ല.

അതിനായി കലാഭവന്‍ മണിയെ പോലൊരു താരത്തെ തന്നെ തിരഞ്ഞെടുത്തു എന്നതാണ് ആ സിനിമയെയും അതിന്റെ സൃഷ്ടാക്കളുടെ മനോഭാവത്തെയും മറ്റൊരു തരത്തില്‍ അറപ്പുളവാക്കുന്നത്. സിനിമ കഴിഞ്ഞാല്‍ അടുത്ത ഘട്ടത്തില്‍ അരികുവത്ക്കരിക്കപ്പെട്ട ജീവിതങ്ങളുടെ നിസ്സഹായതയെ വംശീയമായ തമാശകളാല്‍ രൂപപെടുത്തി എടുക്കുന്നത്, അതിനെ മാര്‍ക്കറ്റ് ചെയ്യുന്നത്, മധ്യവര്‍ഗ എലീറ്റ് ക്ലാസ് ജീവിത ഇടവേളകളെ ആനന്ദകരമാക്കാന്‍ വേണ്ടി നിലകൊള്ളുന്നത് ടെലിവിഷന്‍ റിയാലിറ്റി ഷോകള്‍ ആണ്. ഇന്നും അതില്‍ കാര്യമായ

ഒരു മാറ്റവുമില്ല എന്നതാണ് കഴിഞ്ഞ ദിവസം ഫ്‌ലവേഴ്‌സ് ചാനലില്‍ വന്നൊരു പ്രോഗ്രാം.

സ്ത്രീകള്‍, ശരീരം കറുത്തവര്‍, തമിഴര്‍ ട്രാന്‍സ്‌ജെന്റഡ് വിഭാഗം, ഇതര സംസ്ഥാന തൊഴിലാളികള്‍, അടിസ്ഥാന തൊഴില്‍ ചെയ്യുന്നവര്‍ ഇങ്ങനെ സമൂഹത്തില്‍ താഴേ തട്ടിലുള്ള നീതി നിഷേധിക്കപ്പെട്ട മനുഷ്യരെ പരിഹസിച്ച് ആത്മരതിയില്‍ മുഴുകുന്നതൊന്നും ഹ്യൂമര്‍ സെന്‍സ് അല്ല തികഞ്ഞ ഊളത്തരം ആണ്. ഇത് ചെയ്യുന്ന കലാകാരന്‍മാര്‍ പലപ്പോഴും അവരുടെ ജീവിതത്തോട് തന്നെ ചേര്‍ന്ന് നില്‍ക്കുന്ന കാര്യങ്ങള്‍ ഉപയോഗിച്ചാണ് സ്‌ക്രിപ്റ്റ് ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ട്, ആ നിസ്സഹായ ജീവിതാനുഭവങ്ങള്‍ അവര്‍ക്ക് തന്നെ കോമഡി ആയി മാറുന്നത് എങ്ങനെ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല.

നിങ്ങള്‍ ഈ പ്രോഗ്രാം (ഇത്തരം പ്രോഗ്രാമുകള്‍) കണ്ട് കൈയടിക്കുന്ന, ആസ്വദിക്കുന്നവരാണോ എങ്കില്‍ കുറഞ്ഞപക്ഷം ഇത്തരം സോഷ്യല്‍ ലൊക്കേഷനിലുള്ള മനുഷ്യരുടെ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഐക്യദാര്‍ഢ്യപ്പെടാന്‍ നില്‍ക്കരുത്.നിങ്ങള്‍ക്ക് അമേരിക്കയില്‍ ജോര്‍ജ്

ഫ്‌ലോയ്ഡ് കൊല്ലപ്പെടുമ്പോള്‍ അതിനെതിരെ പ്രതികരിക്കാനുള്ള യാതൊരു യോഗ്യതയും ഇല്ല മധുവിന് വേണ്ടി ശബ്ദം ഉയര്‍ത്താന്‍ സ്റ്റാറ്റസ് ഇട്ട് ആത്മരോഷം കൊള്ളാനും നിങ്ങള്‍ക്ക് അവകാശം ഇല്ല.സ്ത്രീകളുടെ, കറുത്ത വംശജരുടെ, ദളിതന്റെ, ആദിവാസികളുടെ, ട്രാന്‍സ്‌ജെന്റഡുകളുടെ, ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ എക്കാലവും നിലനിന്ന് പോരുന്നതില്‍ നിങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അനുദിനം ഇട്ട് നല്‍കുന്ന ഇത്തരം സംഭാവനകളുടെ കൂടി ഫലമായാണ്.

യൂറോപ്യന്‍ മണ്ണില്‍ വംശീയതയുടെ ചരിത്രം വിളിച്ചു പറഞ്ഞു കൊണ്ട് തലയുയര്‍ത്തി നിന്ന കഴിഞ്ഞ ദിവസം അവിടുത്തെ ജനത എടുത്ത് തടാകത്തില്‍ തള്ളിയ അറപ്പുളവാക്കുന്ന ആ ബിംബങ്ങളും നിങ്ങളും തമ്മില്‍ വലിയ അന്തരം ഒന്നുമില്ല....

മനുഷ്യരെ കുരുതി കൊടുക്കുന്ന,ഈയാം പാത്തെ എന്ന് എപ്പോഴും ഉരുവിടുന്ന,മൃഗത്തോൽ ധരിക്കുന്ന ,വൃത്തിയില്ലാതെ നടക്കുന്ന മനുഷ്യരായിട്ടാണ് ആദിവാസി മൂപ്പനെയും, ഭാര്യയെയുംഇവർ അവതരിപ്പിച്ചത്.

ഹേമന്ത് ശ്രീനിവാസ് എഴുതിയത്

പോപ്പുലർ കൾച്ചറിലൂടെ ആ വർണ്ണ/ജാതി വെറി പടരുകയാണ്.

ആ പരിപാടിയിൽ പങ്കെടുക്കുന്ന കറുത്ത ചുരുണ്ട മുടിയുള്ള മനുഷ്യനെ നീ ഞങ്ങളുടെ കൂട്ടത്തിൽ ഉള്ളവനാണ് എന്ന് ആദിവാസി വേഷധാരികൾ പറയുമ്പോൾ അയാൾ അപമാനിതനാവുകയും, മറ്റു അഭിനേതാക്കൾ ഉച്ചത്തിൽ പൊട്ടിച്ചിരിക്കുന്നുണ്ട്...

മനുഷ്യരെ കുരുതി കൊടുക്കുന്ന,ഈയാം പാത്തെ എന്ന് എപ്പോഴും ഉരുവിടുന്ന,മൃഗത്തോൽ ധരിക്കുന്ന ,വൃത്തിയില്ലാതെ നടക്കുന്ന മനുഷ്യരായിട്ടാണ് ആദിവാസി മൂപ്പനെയും, ഭാര്യയെയുംഇവർ അവതരിപ്പിച്ചത്.

നിങ്ങളുടെ ചിരിത്തമാശകൾക്ക് വേണ്ടി,വിനോദങ്ങൾക്ക് വേണ്ടി,നിങ്ങൾക്ക് അപമാനിക്കാൻ വേണ്ടിയുള്ള മനുഷ്യരല്ലവർ...

ഫ്ളോയിഡിനെ ചവിട്ടി കൊന്നത് മാത്രമല്ല വംശീയത..

നിങ്ങളീ ചെയ്യുന്നത് കൂടിയാണ്...

Related Stories

No stories found.
logo
The Cue
www.thecue.in