ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ജൂലൈ ഒന്നുമുതല്‍ എമിറേറ്റില്‍ പണം നല്‍കണം. 25 ഫില്‍സാണ് നല്‍കേണ്ടത്. രണ്ട് വർഷത്തിനുളളില്‍ പ്ലാസ്റ്റിക് കവറുകള്‍ പൂർണമായും നിരോധിക്കുകയെന്നുളളതിന്‍റെ ആദ്യപടിയായാണ് പണം ഈടാക്കിത്തുടങ്ങുന്നത്.
57 മൈക്രോ മീറ്ററില്‍ കുറഞ്ഞ കനമുളള പ്ലാസ്റ്റിക്, പേപ്പർ,ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് എന്നിവകൊണ്ടുണ്ടാക്കിയ ബാഗുകള്‍ക്കെല്ലാം തീരുമാനം ബാധകമാണ്.എല്ലാ കടയുടമകള്‍ക്കും ഇത് സംബന്ധിച്ച നിർദ്ദേശം നല്‍കി കഴിഞ്ഞു. ഉപഭോക്താക്കള്‍ക്ക് എത്ര പ്ലാസ്റ്റിക് കവറുകള്‍ വേണമെങ്കിലും നല്‍കും. പക്ഷെ ഓരോന്നിനും 25 ഫില്‍സ് എന്ന നിലയില്‍ പണം നല്‍കണം.
പരിസ്ഥിതിക്ക് ഏറെ ദോഷകരമാകുന്ന പ്ലാസ്റ്റികിന്‍റെ ഉപയോഗം കുറച്ച് സുസ്ഥിരത വർദ്ധിപ്പിക്കുന്നതിനായാണ് ഇത്തരത്തിലൊരു നീക്കണെന്ന് ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ വ്യക്തമാക്കി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പണം ഈടാക്കുന്നത് 30 ലധികം രാജ്യങ്ങളിലാണ്. എന്നാല്‍ ലോകമെമ്പാടുമുളള 90 ലധികം രാജ്യങ്ങളില്‍ ഭാഗികമായോ പൂർണമായോ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയിട്ടുമുണ്ട്.