ഉദ്ഘാടനം രാജാവിന്റെ കാലത്തെ ഫ്യൂഡല്‍ ആചാരങ്ങളെന്ന് ജോയ് മാത്യു, ട്വന്റി ട്വന്റിക്കും വി ഫോര്‍ കൊച്ചിക്കും പ്രശംസ

ഉദ്ഘാടനം രാജാവിന്റെ കാലത്തെ ഫ്യൂഡല്‍ ആചാരങ്ങളെന്ന് ജോയ് മാത്യു, ട്വന്റി ട്വന്റിക്കും വി ഫോര്‍ കൊച്ചിക്കും പ്രശംസ

വൈറ്റില കുണ്ടന്നൂര്‍ പാലം ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പേ തുറന്നുകൊടുത്ത വി ഫോര്‍ കൊച്ചിയെയും രാഷ്ട്രീയവല്‍ക്കരിച്ചവരെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. വിദ്യാഭ്യാസവും വിവരവും ജനാധിപത്യബോധവുമുള്ള ചെറുപ്പക്കാര്‍ സമൂഹത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന്റെ ഭാഗമായിട്ടാണ് വൈറ്റില മേല്‍പ്പാലം തുറന്നുകൊടുത്തതെന്ന് മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയായി ജോയ് മാത്യു.

വി ഫോര്‍ കൊച്ചിയെ മുഖ്യമന്ത്രി വിമര്‍ശിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ''മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലണമെന്ന് പറയുന്ന ആളല്ലേ..അദ്ദേഹം അങ്ങനെ പലതും പറയും.'' എന്നാണ് ജോയ് മാത്യുവിന്റെ പ്രതികരണം. റിപ്പോര്‍ട്ടര്‍ ചാനലിലാണ് പ്രതികരണം.

പിണറായി വിജയന്‍ എന്ത് പറയുന്നു എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വിഷയമല്ല. ഞാന്‍ പറയുന്നത് പിണറായി വിജയന്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നതാണ് എന്റെ വിഷയം. കോടികളുടെ ചിലവാണ് ഔപചാരിക ഉദ്ഘാടനത്തിന്റെ പത്രപ്പരസ്യത്തിന് മാത്രമായി ചിലവ് വരുന്നത്. ഉദ്ഘാടന മഹാമഹം എന്നൊക്കെ പറയുന്നത് രാജാവിന്റെ കാലത്തുള്ള ഫ്യുഡല്‍ ആചാരങ്ങള്‍ ആണ്. ട്വന്റി ട്വന്റി, വീ ഫോര്‍ കൊച്ചി തുടങ്ങിയ കൂട്ടായ്മകള്‍ പുതിയ ചലനങ്ങള്‍ സമൂഹത്തില്‍ സൃഷ്ട്ടിക്കുന്ന കാലമാണിത്. ഇത്തരം ചെറിയ മുന്നേറ്റങ്ങളെ ഞാന്‍ പിന്തുണയ്ക്കുന്നു. വ്യവസ്ഥിതിയുടെ ഇരുമ്പു ചട്ടയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളില്‍ ജനാധിപത്യത്തിന് സ്ഥാനമില്ല അതിനാല്‍ അത്തരം പാര്‍ട്ടി സംവിധാനങ്ങളോടും സംവിധാനത്തോടും എനിയ്ക്കു യോജിപ്പില്ല.

ജോയ് മാത്യുവിന്റെ കഴിഞ്ഞ ദിവസത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കളി കൊച്ചിക്കാരോട് വേണ്ട

കൊറോണാ വൈറസ് ഇന്ത്യക്കാര്‍ക്ക് തന്ന വലിയൊരു സമ്മാനമായിരുന്നു. ഉദ്ഘാടന മഹാമഹങ്ങള്‍ ഇല്ലാതാക്കിയത്, പാലം , കലുങ്ക് , ബസ്സ്റ്റോപ്പ്, പൊതു കക്കൂസ് തുടങ്ങി നാട്ടുകാരുടെ പണം കൊണ്ട് നിര്‍മിക്കുകയും അവകള്‍ ഉദ്ഘാടിക്കാന്‍ മന്ത്രി പരിവാരങ്ങള്‍ എഴുന്നള്ളുകയും ചെയ്യുക എന്നത് അതോടെ നിന്നു. അത് സൃഷ്ടിക്കുന്ന ഗതാഗതകുരുക്കുകള്‍, ദുര്‍വ്യയങ്ങള്‍, അനുബന്ധ തട്ടിപ്പ് -വെട്ടിപ്പുകള്‍. ഇതിനൊക്കെപ്പുറമെ സ്വാഗത പ്രാസംഗികന്റെ ഒരു മണിക്കൂറില്‍ കുറയാത്ത തള്ള് , പുകഴ്ത്തലുകളുടെ വായ്‌നാറ്റവും പുറംചൊറിയല്‍ മാഹാത്മ്യങ്ങളും .ദുര്‍വ്യയങ്ങളുടെ ഘോഷയാത്രകള്‍, ശബ്ദമലിനീകരണം.

കൊറോണ ഒരു ഭാഗ്യദേവതയായവതരിച്ചത് ഇമ്മാതിരി ഫ്യുഡല്‍ ആചാരവെടികളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ തന്നെയാണ്. ഇത്തരം കോമാളിക്കളികള്‍ നിര്‍ത്തലാക്കിയത്‌കൊണ്ടാവാം ,കഴിഞ്ഞ ഒരു വര്‍ഷം എന്ത് സമാധാനമായിരുന്നു! എന്നാല്‍ മാമാങ്കങ്ങളൊന്നും നടന്നില്ലെങ്കിലും അതിന്റെ ക്രഡിറ്റ് അടിച്ചുമാറ്റാന്‍ അതിനേക്കാള്‍ ചിലവില്‍ രക്ഷകന്റെ ചിരിക്കുന്ന മുഖവുമുള്ള പത്ര പരസ്യങ്ങള്‍ക്ക് യാതൊരു നാണവുമുണ്ടായിരുന്നില്ല. സാരമില്ല പരസ്യങ്ങള്‍ വായിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം വായനക്കാരനുണ്ടല്ലോ.

Related Stories

No stories found.
logo
The Cue
www.thecue.in