വിനായകിന് അഭിനന്ദനം അറിയിച്ച് മോഹൻലാലും. സി ബി എസ്ഇ പ്ലസ് ടു പരീക്ഷയില്‍ കൊമേഴ്‌സ് വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും ഏറ്റവും ഉയർന്ന മാർക്ക് നേടി വിജയിച്ച വിനായകിന് ഫോൺ കോളിലൂടെ അഭിനന്ദനമറിയിച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. നേര്യമംഗലം ജവഹർ നവോദയ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന വിനായകിന് 500ല്‍ 493 മാർക്കായിരുന്നു. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡി ഫോണില്‍ വിളിച്ച് അഭിനന്ദമറിയിച്ചിരുന്നു. തുടർന്ന് ദുൽഖർ സൽമാന്റെ സ്നേഹ സമ്മാനവും വിനായകിനെ തേടി എത്തി. ഒടുവിലാണ് മോഹൻലാലിന്റെ വിളി വരുന്നത്. ആ വിളി നേരത്തെ പ്രതീക്ഷിച്ചിരുന്നെന്ന് വിനായക് ദ ക്യൂവിനോട്. തുടർപഠനത്തിനായുളള സ്കോളർഷിപ് തരപ്പെടുത്തിത്തരാമെന്ന വാഗ്ദാനവും മോഹൻലാൽ നൽകിയെന്ന് വിനായക് പറയുന്നു.
'ഇന്ന് രാവിലെ എട്ടരയോടെയാണ് ലാലേട്ടൻ വിളിക്കുന്നത്. കഴിഞ്ഞ ദിവസം മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ ആളുകൾ കാണാൻ വന്നിരുന്നു. അവരാണ് മോഹൻലാൽ വിളിക്കുമെന്ന് പറഞ്ഞ് നമ്പർ വാങ്ങിപ്പോയത്. അതുകൊണ്ട് വിളിക്കുമെന്നൊരു പ്രതീക്ഷ നേരത്തെ ഉണ്ടായിരുന്നു. ലാലേട്ടന്റെ ശബ്ദം ഫോണിലൂടെ കേട്ടപ്പോൾ സന്തോഷം തോന്നി. ഇതുപോലെ തന്നെ മുന്നോട്ട് പോകണമെന്ന് പറഞ്ഞു. വിശ്വ ശാന്തി ഫൗണ്ടേഷന്റെ വക ഒരു സ്കോളർഷിപ് തരപ്പെടുത്തിത്തരാമെന്നും പറഞ്ഞിട്ടുണ്ട്.'
വിനായക് പറയുന്നു.
ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ബി കോം ചെയ്യണമെന്നാണ് ആഗ്രഹം. ആപ്ലിക്കേഷൻ നൽകി കാത്തിരിക്കുകയാണ് വിനായക്.