'രാജ്യദ്രോഹി വിളി'യും സംഘപരിവാര്‍ സൈബര്‍ ആക്രമണവും, മോഡിയെ വിമര്‍ശിച്ച കാര്‍ട്ടൂണ്‍ പിന്‍വലിച്ച് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

'രാജ്യദ്രോഹി വിളി'യും സംഘപരിവാര്‍ സൈബര്‍ ആക്രമണവും, മോഡിയെ വിമര്‍ശിച്ച കാര്‍ട്ടൂണ്‍ പിന്‍വലിച്ച് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

സംഘപരിവാര്‍ അനുഭാവികളുടെ സൈബര്‍ ആക്രമണത്തിന് പിന്നാലെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത കാര്‍ട്ടൂണ്‍ പിന്‍വലിച്ച് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. കൊവിഡ് വ്യാപനവും തൊഴിലില്ലായ്മയും രൂക്ഷമാകുമ്പോള്‍ അത് ചൂണ്ടിക്കാണിക്കുന്ന സാധാരണക്കാരനെ റഫേല്‍ വിമാനം പറക്കുന്നതിലേക്ക് ശ്രദ്ധ തിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ചിത്രീകരിക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍. പ്രമുഖ കാര്‍ട്ടൂണിസ്റ്റ് സതീഷ് ആചാര്യയുടെ കാര്‍ട്ടൂണ്‍ കഴിഞ്ഞ ദിവസമാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നത്. രസകരമായ ഒരു കാര്‍ട്ടൂണ്‍ എന്ന കാപ്ഷനോടെയായിരുന്നു പോസ്റ്റ്.

പോസ്റ്റിന് സംഘടിതമായ സൈബര്‍ ആക്രമണമാണ് സംഘപരിവാര്‍ അനുകൂല പ്രൊഫൈലില്‍ നിന്നുണ്ടായത്. പാക്കിസ്ഥാനും ചൈനയും യുദ്ധത്തിനൊരുങ്ങുമ്പോള്‍ യുദ്ധ വിമാനം വാങ്ങിയതിനെ പരിഹസിക്കുന്നോ എന്ന രീതിയിലും 'രാജ്യദ്രോഹി' മുദ്രയടിച്ചും ട്രോളുകളും കമന്റുകളുമുണ്ടായി. ഇതിന് പിന്നാലെയാണ് കൊച്ചൗസേപ്പ് പോസ്റ്റ് ഡിലിറ്റ് ചെയ്തതെന്നറിയുന്നു.

സെക്രട്ടറിയേറ്റില്‍ ഫയല്‍ കെട്ടിക്കിടക്കുന്നത് പരിഹരിക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നോക്കുന്നോ എന്ന വിമര്‍ശനമുള്ള മനോരമയുടെ പോക്കറ്റ് കാര്‍ട്ടൂണ്‍ തൊട്ടടുത്ത ദിവസം കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഷെയര്‍ ചെയ്തിരുന്നു. ഇതിന് കമന്റുകളായി നരേന്ദ്രമോഡിയെ വിമര്‍ശിച്ചുള്ള കാര്‍ട്ടൂണും പോസ്റ്റും എവിടെ പോയെന്ന് നിരവധി പേര്‍ ചോദിക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in