അറം, അങ്ങനെ 'കരിയിലക്കാറ്റ് പോലെ'യായി, പത്മരാജനെ കാണാനെത്തിയ സുധാ മംഗളോദയം

അറം, അങ്ങനെ 'കരിയിലക്കാറ്റ് പോലെ'യായി, പത്മരാജനെ കാണാനെത്തിയ സുധാ മംഗളോദയം

അന്തരിച്ച സുധാകര്‍ മംഗളോദയം എന്ന ജനപ്രിയ നോവലിസ്റ്റ് ചലച്ചിത്ര പ്രേമികള്‍ക്ക് സുപരിചിതനായത് 'കരിയിലക്കാറ്റ് പോലെ' എന്ന സിനിമയിലൂടെയാണ്. പത്മരാജന്‍ സംവിധാനം ചെയ്ത പിന്നീട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ക്രൈം ഡ്രാമയുടെ കഥ സുധാകര്‍ മംഗളോദയത്തിന്റേത് ആയിരുന്നു. പത്മരാജനെ കാണാന്‍ എത്തിയ സുധാകര്‍ മംഗളോദയത്തെ ഓര്‍ത്തെടുക്കുകയാണ് പത്മരാജന്റെ മകനും എഴുത്തുകാരനുമായ അനന്തപത്മനാഭന്‍.

കരിയിലക്കാറ്റ് പോലെ
കരിയിലക്കാറ്റ് പോലെ

അനന്തപത്മനാഭന്‍ എഴുതുന്നു

വര്‍ഷങ്ങള്‍ക്ക് മുമ്പ്,1985 ല്‍ ആവണം ,സുമുഖനായ ഒരു ചെറുപ്പക്കാരന്‍ വീട്ടില്‍ അച്ഛനോടൊപ്പം വന്നത് ഓര്‍ക്കുന്നു. മിതഭാഷി, അങ്ങേയറ്റം സാധു. അദ്ദേഹത്തിന്റെ ഒരു റേഡിയോ നാടകം അതിന് മുമ്പ് ഒരു ദിവസം കേട്ടിരുന്നു. ആകാശവാണിയിലെ അച്ഛന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകയും അമ്മയുടെ അടുത്ത സുഹൃത്തുമായ സരസ്വതി അമ്മയാണ് അത് കേള്‍ക്കാന്‍ വിളിച്ച് പറഞ്ഞത് .ഉദ്വേഗഭരിതമായ ഒരു അര മണിക്കൂര്‍ നാടകം ആയിരുന്നു അത്. പേര് 'ശിശിരത്തില്‍ ഒരു പ്രഭാതത്തില്‍' എന്നോര്‍മ്മ .

നാടകത്തില്‍ സിനിമക്കുള്ള ഒരു എലമെന്റ് ഉണ്ടെന്ന് കണ്ട് അച്ഛന്‍ അദ്ദേഹത്തെ വരുത്തിയതാണ്. അന്ന് തന്നെ കഥയുടെ കോപ്പിറൈറ്റ് വാങ്ങി. ഒരു നിര്‍ദ്ദേശം മാത്രം അച്ഛന്‍ വെച്ചു. ചിത്രത്തിന്റെ ടൈറ്റിലില്‍ കഥ: സുധാകര്‍ പി. നായര്‍ എന്നാവും വെക്കുക.(അന്ന് സുധാ മംഗളോദയം എന്ന പേരിലായിരുന്നു അദ്ദേഹം എഴുതി ഇരുന്നത്). അദ്ദേഹം അത് സമ്മതിച്ചു.

പിന്നീട് 'കരിയിലക്കാറ്റ് പോലെ' എന്ന സിനിമയുടെ തിരക്കഥ അഛന്‍ കോവളം സമുദ്ര ഹോട്ടലില്‍ ഇരുന്നാണ് എഴുതുന്നത്. ക്ലൈമാക്‌സിലെ ആത്മഹത്യയും തെളിവായ ഡയറി നശിപ്പിക്കലും ഒക്കെ സിനിമയില്‍ വന്ന പരിവര്‍ത്തനങ്ങള്‍. തിരക്കഥ എഴുതുമ്പോള്‍ ക്രൈം കണ്‍സല്‍ട്ടന്റ് ആയി കുറ്റാന്വേഷണ വിദഗ്ധനായ ഡോ.മുരളീകൃഷ്ണയുമായി ഇന്‍ക്വെസ്റ്റിന്റെ വിശദാശംശങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു.

ആ രംഗചിത്രീകരണ സമയത്തും അദ്ദേഹം ഉണ്ടായിരുന്നു. ചിത്രത്തിന് ആദ്യം നിശ്ചയിച്ച പേര് 'അറം' എന്നായിരുന്നു. സിനിമാലോകത്തെ ചില അന്ധവിശ്വാസങ്ങളുടെ ഫലമായി അത് മാറ്റി.അഛന്റെ അമ്മ കൂടി പേര് മാറ്റാന്‍ ആവശ്യപ്പെട്ടു (സംവിധായകന്‍ കൊല്ലപ്പെടുന്നത് അറം പറ്റണ്ട !). വര്‍ഷങ്ങള്‍ കടന്ന് പോയി.

പിന്നീട് ഇന്ത്യാവിഷനില്‍ ജോലി ചെയ്യുമ്പോള്‍ പഴയ വിപ്‌ളവ നായിക കൂത്താട്ട് കുളം മേരിയുടെ ഒരു അഭിമുഖം എടുക്കാന്‍ പിറവം - വെല്ലുര്‍ ഭാഗത്ത് പോയപ്പോള്‍ ആണ് അത് സുധാകര്‍ മംഗളോദയത്തിന്റെ ജന്മസ്ഥലം ആണെന്ന് അറിയുന്നത് .മേരിയമ്മയുടെ അടുത്ത ബന്ധു അദ്ദേഹത്തിന്റെ സ്‌നേഹിതനായിരുന്നു .അന്നാണ് അദ്ദേഹത്തെ പറ്റി കൂടുതല്‍ അറിയുന്നത് .എത്ര സാധു ആണദ്ദേഹം എന്നും,എന്തൊരു ജീവിതാനുഭവങ്ങളിലൂടെയാണ് കടന്ന് വന്നത് എന്നും അറിഞ്ഞു .

ഒരു കാലഘട്ടത്തിലെ മലയാള ജനപ്രിയ വാരികകളില്‍ മുഴുവനും അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ആയിരുന്നല്ലൊ. എത്രയോ ഹിറ്റ് പരമ്പരകള്‍ക്ക് അദ്ദേഹം ജീവന്‍ പകര്‍ന്നു .

ഇന്ന് വിയോഗവിവരം അറിഞ്ഞപ്പോള്‍ ഒരു കാലം മനസ്സിലൂടെ പറന്നു പോയി. ഒരു വിനയനമ്രസ്മിതവും.പ്രണാമം!

Related Stories

No stories found.
logo
The Cue
www.thecue.in