വിദ്വേഷത്തെ തോല്‍പ്പിച്ച മനുഷ്യത്വം; കലാപത്തില്‍ മുസ്ലീം സഹോദരങ്ങളെ സുരക്ഷിതരാക്കി മൊഹീന്ദര്‍ സിങ്
വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കലാപം കത്തിപ്പടരുമ്പോള്‍ ഈ അച്ഛനും മകനും ചേര്‍ന്ന് രക്ഷിച്ചത് എണ്‍പതോളം മനുഷ്യ ജീവനുകളാണ്. സിഖ് മതവിശ്വസികളായ മൊഹീന്ദര്‍ സിങും ഇന്ദര്‍ജിത്ത് സിങും ഇരുചക്രവാഹനങ്ങളിലാണ് മുസ്ലീം അയല്‍വാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ഹിന്ദുഭൂരിപക്ഷ പ്രദേശമായ ഗോകല്‍പുരിയില്‍ നിന്ന്, അടുത്തുള്ള മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കാദംപൂരിലേക്കായിരുന്നു ഇവരെ മാറ്റിയതെന്ന് മൊഹീന്ദര്‍ സിങ് പറയുന്നു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സ്ഥിതി നിയന്ത്രണാതീതമാകുകയാണെന്ന് മനസിലാക്കിയ ഉടന്‍ തന്നെ, അയല്‍ക്കാരെ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഞാനും മകനും ചേര്‍ന്ന് ഏകദേശം 20 തവണയായി ഒരു മണിക്കൂര്‍ കൊണ്ടാണ് അവരെ കാദംപൂരിലെത്തിച്ചത്. കുട്ടികളും സ്ത്രീകളും ഒക്കെയുണ്ടായിരുന്നു. ഒരേ സമയം മൂന്നോ നാലോ പേരെയൊക്കെ ഇരുചക്ര വാഹനത്തിലിരുത്തിയായിരുന്നു യാത്ര. ചില ആണ്‍കുട്ടികള്‍ സിഖ് തലപ്പാവുകള്‍ വെച്ചാണ് ഞങ്ങള്‍ക്കൊപ്പം വന്നത്. ഞാന്‍ ഹിന്ദുവിനെയും മുസ്ലീമിനെയും കാണുന്നില്ല, മനുഷ്യനെ മാത്രമാണ് കാണുന്നത്. എല്ലാവരും മനുഷ്യത്വപരമായി പെരുമാറണം, ആവശ്യം വരുമ്പോള്‍ മറ്റുള്ളവരെ സഹായിക്കണമെന്നും മൊഹീന്ദര്‍ സിങ് പറയുന്നു.
ഏറ്റവും ഗുരുതരമായി ആക്രമണം നടന്ന പ്രദേശങ്ങളിലൊന്നാണ് ഗോകല്‍പുരി. 40 പേര്‍ ഇവിടെ കൊല്ലപ്പെട്ടുവെന്നാണ് ഹഫിങ്ടണ്‍പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 1984ല്‍ സിഖ് കലാപമുണ്ടാകുമ്പോള്‍ മൊഹീന്ദര്‍ സിങിന് 13 വയസ് മാത്രമായിരുന്നു പ്രായം. ആ കലാപത്തിന്റെ ഓര്‍മകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ തനിക്കുണ്ടായതെന്ന് മൊഹീന്ദര്‍ സിങ് പറയുന്നു.