‘ഗാന്ധി ബിയര്‍’; ഇന്ത്യയോട് മാപ്പ് ചോദിച്ച് ഇസ്രയേല്‍ കമ്പനി; ഉല്‍പന്നം  പിന്‍വലിക്കുന്നു

‘ഗാന്ധി ബിയര്‍’; ഇന്ത്യയോട് മാപ്പ് ചോദിച്ച് ഇസ്രയേല്‍ കമ്പനി; ഉല്‍പന്നം പിന്‍വലിക്കുന്നു

രാഷ്ട്രപതി മഹാത്മാ ഗാന്ധിയെ ബിയര്‍ ബോട്ടില്‍ കാന്‍ കവറാക്കിയ ഇസ്രയേല്‍ മദ്യ കമ്പനി മാപ്പ് ചോദിച്ചു. ഗാന്ധി ചിത്രമുള്ള ബിയറിന്റെ ഉല്‍പാദനം നിര്‍ത്തിയെന്നും നിലവില്‍ വിപണിയിലുള്ള കാനുകള്‍ പിന്‍വലിക്കുകയാണെന്നും മാല്‍ക്ക ബിയര്‍ കമ്പനി ബ്രാന്‍ഡ് മാനേജര്‍ ഗിലാദ് ദ്രോര്‍ പറഞ്ഞു.

ഇന്ത്യന്‍ സര്‍ക്കാരിന്റേയും പൗരന്‍മാരുടേയും വികാരത്തെ വ്രണപ്പെടുത്തിയതിന് മാല്‍ക്ക ബിയര്‍ കമ്പനി ഹൃദയംഗമമായി മാപ്പ് ചോദിക്കുന്നു.

ഗിലാദ് ദ്രോര്‍

ഇസ്രയേലിന്റെ 71-ാമത് സ്ഥാപകദിനത്തോട് അനുബന്ധിച്ചാണ് മാള്‍ക്ക ലിമിറ്റഡ് എഡിഷന്‍ ബിയര്‍ കാനുകള്‍ പുറത്തിറക്കിയത്. പ്രധാനമന്ത്രിമാരായിരുന്ന ഡേവിഡ് ബെന്‍ ഗുരിയോണ്‍, ഗോള്‍ഡ മേയര്‍, മെനാക്കേം ബെഗിന്‍, എന്നിവരേക്കൂടാതെ സയണിസത്തിന്റെ പിതാവായ തിയോഡര്‍ ഹെഴ്‌സലിന്റെ ചിത്രവും കാനില്‍ വരച്ചിരുന്നു. ഇക്കൂട്ടത്തില്‍ ഇസ്രയേലിയല്ലാത്ത ഒരാള്‍ ഗാന്ധിജിയായിരുന്നു.

കൂളിങ് ഗ്ലാസും ഷര്‍ട്ടും ധരിച്ച ഗാന്ധിയുടെ കാരിക്കേച്ചര്‍ ബിയര്‍ കാനില്‍ പ്രത്യക്ഷപ്പെട്ടതിനേത്തുടര്‍ന്ന് കമ്പനിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. രാജ്യസഭാംഗങ്ങള്‍ ഇത് ചൂണ്ടിക്കാട്ടിയതോടെ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു നടപടി ആവശ്യപ്പെട്ടു. തുടര്‍ന്ന് വിദേശകാര്യവകുപ്പ് മന്ത്രി എസ് ജയശയങ്കര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in