'ഇളമുറ തങ്ങള്‍' വടംവലിയില്‍ കുരുങ്ങി ലീഗ്; മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടിയുണ്ടാകും

'ഇളമുറ തങ്ങള്‍' വടംവലിയില്‍ കുരുങ്ങി ലീഗ്; മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടിയുണ്ടാകും

പാണക്കാട് തങ്ങള്‍ കുടുംബത്തിനകത്തെ അധികാര വടംവലി മുസ്ലിംലീഗിനെ പ്രതിസന്ധിയിലാക്കുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി തങ്ങള്‍ പാര്‍ട്ടി ചുമതലകളില്‍ നിന്നും മാറാന്‍ സാധ്യത ഏറിയതോടെയാണ് തങ്ങള്‍ കുടുംബത്തിനകത്ത് അധികാര മത്സരം ആരംഭിച്ചത്. മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായ സാദിഖലി തങ്ങള്‍ സംസ്ഥാന പ്രസിഡന്റാകുമെന്നാണ് സൂചന. ഒഴിവ് വരുന്ന മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി തങ്ങള്‍ എത്തിയേക്കും.

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മുഈന്‍ അലി തങ്ങളെ പരിഗണിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മുഈന്‍ അലി തങ്ങളെ യൂത്ത് ലീഗ് സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ ധാരണയുണ്ടായിരുന്നു. പരസ്യമായും രഹസ്യമായും നേതൃത്വത്തിനെതിരെ പ്രതികരിക്കുന്ന മുഈന്‍ അലി തങ്ങളെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതില്‍ പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതില്‍ താല്‍പര്യമില്ല. തന്നെ ഒതുക്കുന്നതിലെ പ്രതിഷേധമാണ് മുഈന്‍ അലി തങ്ങള്‍ പ്രകടിപ്പിക്കുന്നതെന്നാണ് മുസ്ലിംലീഗിലെ ഒരുവിഭാഗം കരുതുന്നു.

ഹൈദരലി ശിഹാബ് തങ്ങളുടെ മകനാണ് മുഈന്‍ അലി തങ്ങള്‍. അന്തരിച്ച നേതാവ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനാണ് മുനവറലി തങ്ങള്‍. മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഹൈദരലി ശിഹാബ് തങ്ങളുടെയും ഇളയസഹോദരനാണ് സാദിഖലി തങ്ങള്‍.

പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിച്ച യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും മുഈന്‍ അലി തങ്ങള്‍ക്കെതിരെ മുസ്ലിംലീഗ് അച്ചടക്കനടപടി സ്വീകരിക്കും. നാളെ നടക്കുന്ന നേതൃയോഗത്തിലായിരിക്കും തീരുമാനം. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മുഈന്‍ അലി തങ്ങളെ നീക്കുമെന്നാണ് പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്ന സൂചന.

പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ വാര്‍ത്താ സമ്മേളനം നടത്തിയതാണ് അച്ചടക്കനടപടിക്ക് കാരണമായി നേതൃത്വം വിശദീകരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ നടന്ന പ്രചരണങ്ങള്‍ക്ക് പിന്നിലും മുഈന്‍ അലി തങ്ങള്‍ക്ക് പങ്കുണ്ടെന്നാണ് നേതൃത്വത്തിലെ ഒരുവിഭാഗത്തിന്റെ ആരോപണം.

പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാതെ പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മടങ്ങിയിരുന്നു. ഉന്നതാധികാര സമിതി ഇന്ന് തന്നെ ചേര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്യാനായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയുടെ നീക്കം. ഉന്നതാധികാര സമിതിയിലെ നേതാക്കള്‍ മലപ്പുറത്ത് എത്താതിരുന്നതിനാല്‍ യോഗം ചേരാന്‍ കഴിഞ്ഞില്ല.

ഐ.എന്‍.എല്ലില്‍ പിളര്‍പ്പുണ്ടാക്കി മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മുസ്ലിംലീഗിനോട് അടുപ്പിക്കാനുള്ള നീക്കത്തിന് കെ.ടി ജലീലിനെ മുന്നില്‍ നിര്‍ത്തി സി.പി.എം തിരിച്ചടിക്കുകയാണ് പുതിയ വിവാദങ്ങളെന്നും നേതൃത്വം കരുതുന്നു. കെ.ടി ജലീലിന്റെ നീക്കങ്ങള്‍ക്ക് മുഈ അലി തങ്ങള്‍ പിന്തുണ നല്‍കുന്നുണ്ടെന്നും ഇവര്‍ സംശയിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in