യുഡിഎഫ് എം പിമാർ വെള്ളി ഇഷ്ടികയുമായി യാത്ര തുടങ്ങിയോ ?

യുഡിഎഫ് എം പിമാർ വെള്ളി ഇഷ്ടികയുമായി യാത്ര തുടങ്ങിയോ ?
Summary

വർഗീയ നിലപാടുകൾ വഴി വോട്ടാണ് കോൺഗ്രസ് ലക്ഷ്യം വെച്ചതെങ്കിൽ ഫലം കൊയ്തത് തീവ്രവർഗ്ഗീയതയായിരുന്നുവെന്നത് ചരിത്ര പാഠം

ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന സുപ്രീം കോടതി വിധിയില്‍ പോലും ക്രിമിനല്‍ കുറ്റമാണെന്ന് കണ്ടെത്തിയ രണ്ടു സന്ദര്‍ഭങ്ങളിലും മുഖ്യ പ്രതി കോണ്‍ഗ്രസ്സ് തന്നെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.രാജീവ്.

ദശകങ്ങളായി അടഞ്ഞ് കിടന്നിരുന്ന ' തര്‍ക്ക ' പ്രദേശത്തിന്റെ കവാടം 1986 ഫെബ്രുവരിയില്‍ തുറന്നു നല്‍കിയത് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്. തര്‍ക്ക സ്ഥലത്തു തന്നെ 1989 നവമ്പറില്‍ ശിലാന്യാസത്തിന് വിഎച്ച്പി ക്ക് അനുമതി നല്‍കിയതും രാജീവ് ഗാന്ധി തന്നെ. ഇപ്പോള്‍ ദിഗ് വിജയ് സിംഗ് വ്യക്തമാക്കിയത്, രാമക്ഷേത്രത്തിന് രാജീവ് ഗാന്ധി നേരത്തെ കല്ലിട്ടതാണെന്നാണ് . അതു ശരിയാണ്. രാജീവ് ഗാന്ധിയുടെ അനുമതിയോടെ വി എച്ച് പിയാണ് അത് നിര്‍വഹിച്ചതെന്ന് മാത്രം. ഫേസ്ബുക്കിലാണ് പി രാജീവിന്റെ പ്രതികരണം. പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ ബാബ്‌റി മസ്ജിദ് നിലനിന്ന സ്ഥലത്ത് സുപ്രീം കോടതി അനുമതിയോടെ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ പിന്തുണച്ച പശ്ചാത്തലത്തിലാണ് രാജീവിന്റെ പ്രതികരണം.

പി രാജീവ് എഴുതിയത്

കോൺഗ്രസ്സിൽ നിന്നും ഇതല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്?

ബാബറി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കണമെന്ന സുപ്രീം കോടതി വിധിയിൽ പോലും ക്രിമിനൽ കുറ്റമാണെന്ന് കണ്ടെത്തിയ രണ്ടു സന്ദർഭങ്ങളിലും മുഖ്യ പ്രതി കോൺഗ്രസ്സ് തന്നെയാണ് .ദശകങ്ങളായി അടഞ്ഞ് കിടന്നിരുന്ന " തർക്ക ' പ്രദേശത്തിൻ്റെ കവാടം 1986 ഫെബ്രുവരിയിൽ തുറന്നു നൽകിയത് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്. തർക്ക സ്ഥലത്തു തന്നെ 1989 നവമ്പറിൽ ശിലാന്യാസത്തിന് വിഎച്ച്പി ക്ക് അനുമതി നൽകിയതും രാജീവ് ഗാന്ധി തന്നെ. ഇപ്പോൾ ദിഗ് വിജയ് സിംഗ് വ്യക്തമാക്കിയത്, രാമക്ഷേത്രത്തിന് രാജീവ് ഗാന്ധി നേരത്തെ കല്ലിട്ടതാണെന്നാണ് . അതു ശരിയാണ്. രാജീവ് ഗാന്ധിയുടെ അനുമതിയോടെ വി എച്ച് പിയാണ് അത് നിർവഹിച്ചതെന്ന് മാത്രം.1989 നവമ്പർ 3ന് രാജീവ് ഗാന്ധി പാർലമെൻ്റ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് അയോധ്യയിലെ ഫൈസാബാദിൽ നിന്നായിരുന്നു. നേരത്തെ നിശ്ചയിച്ച നാഗ്പൂർ മാറ്റിയാണ് അയോധ്യയിൽ നിന്നും പ്രചാരണം തുടങ്ങിയത് . നേരത്തെ തയ്യാറാക്കിയ പ്രസംഗത്തിൽ നിന്നും വ്യതിചലിച്ചാണ് രാമ രാജ്യം സ്ഥാപിക്കലാണ് തങ്ങളുടെ ലക്ഷ്യം എന്ന് രാജീവ് ഗാന്ധി പ്രഖ്യാപിക്കുന്നത്.

രഥയാത്രയുമായി വന്ന അദ്വാനിയെ ബിഹാറിൽ വെച്ച് അറസ്റ്റ് ചെയ്തപ്പോൾ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവായിരുന്നു. അതിനെ തുടർന്ന് ബിജെപി, പ്രധാന മന്ത്രി വി പി സിംഗിനുള്ള പിന്തുണ പിൻവലിച്ചു. അന്നത്തെ പ്രതിപക്ഷ നേതാവ് രാജിവ് ഗാന്ധിയും കോൺഗ്രസ്സും ബി ജെ പി ക്ക് ഒപ്പം ചേർന്ന് വി പി സിംഗിനെ പുറത്താക്കി. ഫലത്തിൽ ബാബറി മസ്ജിദ് തകർക്കാനുള്ള രഥയാത്രക്ക് പിന്തുന്ന നൽകുകയായിരുന്നു രാജീവ് ഗാന്ധിയും കോൺഗ്രസ്സും ചെയ്തത്.

ഈ ചരിത്രമറിയുന്നവർക്ക് പ്രിയങ്ക ഗാന്ധിയുടേയും കോൺഗ്രസിൻ്റെയും നിലപാടിൽ അത്ഭുതം തോന്നില്ല.ഇതിൻ്റെയെല്ലാം തുടർച്ചയിലാണ് ബാബറി മസ്ജിദ് തകർക്കുന്നത്. അത് തടയാൻ ഏതറ്റം വരെയും പോകാൻ ദേശീയോദ്ഗ്രഥന കൗൺസിൽ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന് പിന്തുന്ന നൽകിയെങ്കിലും കുറ്റകരമായ നിസംഗതയോടെ അദ്ദേഹം പള്ളി പൊളിച്ച് തിരുന്നതു വരെ അനങ്ങിയില്ല.വർഗീയ നിലപാടുകൾ വഴി വോട്ടാണ് കോൺഗ്രസ് ലക്ഷ്യം വെച്ചതെങ്കിൽ ഫലം കൊയ്തത് തീവ്രവർഗ്ഗീയതയായിരുന്നുവെന്നത് ചരിത്ര പാഠം.വിശ്വാസിക്ക് ക്ഷേത്രമെന്നതും പള്ളി യെന്നതും വിശ്വാസത്തിൻ്റെ ഭാഗമാണ്. സുപ്രിം കോടതി വിധി അനുസരിക്കേണ്ടത് മുഴുവൻ പൗരൻമാരുടെയും ഭരണഘടനാപരമായ ചുമതലയുമാണ്. എന്നാൽ, ഇവിടെ വിശ്വാസത്തെ വർഗ്ഗീയ ധ്രുവീകരണത്തിനായി ഉപയോഗിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രി എല്ലാ മതവിഭാഗങ്ങളിലും പ്പെടുന്ന 132 കോടിയിലധികം വരുന്ന ജനതയുടെ പ്രധാനമന്ത്രിയാണ്. എന്നാൽ,അദ്ദേഹം ഈ സന്ദർഭത്തിൽ നൽകുന്ന സന്ദേശം വളരെ കൃത്യമാണ്. അതിനോടൊപ്പം നിൽക്കുന്ന പാർടി തന്നെയാണ് കോൺഗ്രസ് എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.

വാൽക്കഷ്ണം:പ്രിയങ്കയുടേയും കമൽനാഥിൻ്റേയും ആഹ്വാനമനുസരിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യുഡിഎഫ് എം പിമാർ വെള്ളി ഇഷ്ടികയുമായി യാത്ര തുടങ്ങിയോ ആവോ !#CONGRSS

Related Stories

No stories found.
logo
The Cue
www.thecue.in