ഞെട്ടണ്ട, മുതലക്കണ്ണീരും വേണ്ടാ; ഇതൊരു തോറ്റ രാജ്യമാണ്

ഞെട്ടണ്ട, മുതലക്കണ്ണീരും വേണ്ടാ; ഇതൊരു തോറ്റ രാജ്യമാണ്

മദ്ധ്യപ്രദേശിലേക്ക് റെയില്‍വേ ട്രാക്കുകളിലൂടെ തിരിച്ച് നടന്നുപോകവേ തളര്‍ന്ന് ആ ട്രെയിന്‍ ട്രാക്കില്‍ തന്നെ കിടന്നുറങ്ങിയ മൈഗ്രന്റ് തൊഴിലാളികളുടെ മേല്‍ ഗുഡ്‌സ് ട്രെയിന്‍ കയറി പതിനഞ്ചോളം പേര്‍ മരിച്ചു

ഞെട്ടണ്ട, മുതലക്കണ്ണീരും വേണ്ടാ

ആ ഞെട്ടലില്‍ ഒരു കോപ്പുമില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് പറഞ്ഞത്. അഭിനയിച്ച് ബുദ്ധിമുട്ടണ്ട. ഇതാദ്യമായല്ല മൈഗ്രന്റ് തൊഴിലാളികള്‍ ഇങ്ങനെ മരിച്ചുവീഴുന്നത്.

മുന്‍പും മരണപ്പെട്ടിട്ടുണ്ട്. വാര്‍ത്ത കണ്ടെത്താന്‍ വലിയ പ്രയാസമൊന്നുമുണ്ടാവില്ല. കിലോമീറ്ററുകള്‍ കാട്ടിലൂടെയും വഴിയിലൂടെയും നടന്ന് വീടിനു കിലോമീറ്ററുകളകലെ മരിച്ചുവീണ പന്ത്രണ്ട് വയസുകാരി പെണ്‍കുട്ടിയും സൈക്കിള്‍ ചവിട്ടി വഴിയില്‍ വീണു മരിച്ച തൊഴിലാളിയുമൊക്കെ വാര്‍ത്തകളില്‍ വന്നതാണ്.

കൈകൊട്ടിക്കളിയുടെയും പൂക്കളത്തിന്റെയുമൊക്കെ ബഹളത്തില്‍ ചിലപ്പൊ മിസ്സായിപ്പോയിട്ടുണ്ടാവും. ഒന്ന് തിരഞ്ഞ് നോക്കിയാല്‍ മതി . കിട്ടും.

PM CARES എന്നൊരു ഫണ്ട് ഉണ്ടാക്കിയിട്ട് 41 ദിവസമായെന്ന് വിക്കിപ്പീഡിയ പറയുന്നു. പ്രൈം മിനിസ്റ്റേഴ്‌സ് സിറ്റിസന്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ് എന്നതിന്റെ ചുരുക്കപ്പേരാണ്.

പ്രൈം മിനിസ്റ്റേഴ്‌സ് നാഷണല്‍ റിലീഫ് ഫണ്ട് എന്ന മറ്റൊരു ഫണ്ട് ഉണ്ടെന്നിരിക്കെത്തന്നെയാണ് രണ്ടാമതൊന്ന് ഉണ്ടാക്കിയത്. അതിന്റെ മുഖ്യ ലക്ഷ്യമായി പറയുന്നത് ഇതാണ്.

' കൊവിഡ് പോലെയുള്ള, ഏതെങ്കിലും തരത്തിലുള്ള അടിയന്തിര അല്ലെങ്കില്‍ ദുരിത സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുകയും ബാധിക്കപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുകയും (' dealing with any kind of emergency or distress situation, like posed by the COVID-19 pandemic, and to provide relief to the affected ') ' എന്നതാണ്.

ഇതൊരു ദുരിതബാധിത സാഹചര്യമല്ല എന്നും അവര്‍ക്ക് ആശ്വാസം നല്‍കേണ്ട എന്നുമാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ എനിക്കൊന്നും പറയാനില്ല.

കുറച്ച് ചോദ്യങ്ങള്‍ കൂടിയുണ്ട്.

1) എത്ര രൂപയുണ്ട് ഇപ്പോള്‍ ആ ഫണ്ടില്‍?

2) അതാരാണ് ഓഡിറ്റ് ചെയ്യുന്നത്?

3) സി.എ.ജി പോലെയുള്ളവര്‍ ഓഡിറ്റ് ചെയ്യുന്നില്ല എങ്കില്‍ സുതാര്യത?

4) എപ്പൊഴാണ് ഫണ്ട് ആവശ്യക്കാര്‍ക്ക് നല്‍കുക?

5) ഇതുവരെ ആര്‍ക്കെങ്കിലും നല്‍കിയോ?

6) ഇപ്പോള്‍ത്തന്നെ നല്‍കാനല്ലായിരുന്നെങ്കില്‍ എന്തിനായിരുന്നു ഇങ്ങനെ ഒരു ഫണ്ട്. പ്രൈം മിനിസ്റ്റേഴ്‌സ് നാഷനല്‍ റിലീഫ് ഫണ്ട് പോരായിരുന്നോ?

ചോദ്യങ്ങള്‍ നീളും...

ഉത്തരം വന്നാലും ഇല്ലെങ്കിലും..

കൊവിഡിന്റെ സമയത്തുതന്നെ മൈഗ്രന്റ് വര്‍ക്കര്‍മാരോട് കണ്‍സ്ട്രക്ഷന്‍ വര്‍ക്കിനായി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് അവസാനം സമ്മര്‍ദത്തിനു വഴങ്ങി ട്രെയിന്‍ തുടരേണ്ടിവന്നതും ഈ രാജ്യത്തുതന്നെയാണ്.

ലോക്ക് ഡൗണ്‍ ആരംഭിച്ച് 45 ദിവസമായിട്ടും തിരിച്ച് വീട്ടിലേക്ക് നടന്ന് പോവാന്‍ ശ്രമിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കിയിട്ടുണ്ടെങ്കില്‍ ഇതൊരു തോറ്റ രാജ്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in