മര്യാദയുടെ ഒരംശമെങ്കിലും, തീവ്ര ദുരിതത്തിന്റെ ഈ അവസ്ഥയിൽ എന്ത് കൊണ്ട് നല്കാനാവുന്നില്ല?

മര്യാദയുടെ ഒരംശമെങ്കിലും,  തീവ്ര ദുരിതത്തിന്റെ ഈ അവസ്ഥയിൽ എന്ത് കൊണ്ട് നല്കാനാവുന്നില്ല?

കുടിയേറ്റത്തൊഴിലാളികൾക്ക് അവരവരുടെ നാടുകളിലേക്ക് മടങ്ങാനുള്ള റെയിൽ യാത്രാച്ചിലവ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റെടുക്കും എന്ന തീരുമാനമറിയിച്ചു കൊണ്ട് സോണിയാ ഗാന്ധി നടത്തിയ പ്രസ്താവനയുടെ മലയാള പരിഭാഷ. പരിഭാഷ: ജ്യോതി രാധികാ വിജയകുമാര്‍

നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് നമ്മുടെ തൊഴിലാളികളും കുടിയേറ്റതൊഴിലാളികളും. അവരുടെ ത്യാഗവും കഠിനാദ്ധ്വാനവുമാണ് നമ്മുടെ ദേശത്തിന്റെ അടിസ്ഥാനം.രാജ്യം സമ്പൂർണമായി അടച്ചുപൂട്ടുന്നതായുള്ള അറിയിപ്പ് കഷ്ടി നാലു മണിക്കൂറുകൾ മുൻപ് മാത്രം ലഭിച്ചതിനാൽ തൊഴിലാളികൾക്കും, കുടിയേറ്റ ത്തൊഴിലാളികൾക്കും അവരുടെ വീടുകളിലേക്ക് മടങ്ങാനുള്ള അവസരം നിഷേധിക്കപ്പെട്ടു. തങ്ങളുടെ കുടുംബങ്ങളിലേക്കും സ്നേഹിക്കുന്നവരിലേക്കും മടങ്ങുക എന്ന ഒറ്റ ആഗ്രഹത്തിനപ്പുറം പൈസയോ മരുന്നോ ആഹാരമോ ഒന്നുമില്ലാതെ, ഗതാഗത സംവിധാനങ്ങളില്ലാതെ, ആയിരക്കണക്കിന് കുടിയേറ്റ ത്തൊഴിലാളികൾ നൂറു കണക്കിന് കിലോമീറ്ററുകൾ കാൽനടയായി നടന്നു വീടുകളിലേക്ക് മടങ്ങിയത് 1947ലെ വിഭജനത്തിനു ശേഷം ഇന്ത്യയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന ഏറ്റവും വലിയ മനുഷ്യ ദുരന്തം ആണ്.അവരുടെ, പ്രചോദനം നൽകുന്ന ദൃഢനിശ്ചയത്തെ സഹ ഭാരതീയരെല്ലാം വലിയ രീതിയിൽ പിന്തുണച്ചപ്പോൾ തന്നെ അവരുടെ കഷ്ടാവസ്ഥയെക്കുറിച്ചുള്ള ചിന്ത പോലും നമ്മുടെ ഹൃദയം തകർക്കും.

റെയിൽവേ മന്ത്രാലയത്തിന് പ്രധാനമന്ത്രിയുടെ കൊറോണ ഫണ്ടിലേക്ക് നൂറ്റിയൻപത് കോടി രൂപ സംഭാവന ചെയ്യാനുള്ള ഔദാര്യം കാട്ടാനാവുമ്പോൾ നമ്മുടെ ദേശത്തിന്റെ ഘടനയിലെ സുപ്രധാന അംഗങ്ങളായ ഇവർക്ക് ആ മര്യാദയുടെ ഒരംശമെങ്കിലും, പ്രധാനമായി സൗജന്യ റെയിൽ യാത്ര, തീവ്ര ദുരിതത്തിന്റെ ഈ അവസ്ഥയിൽ എന്ത് കൊണ്ട് നല്കാനാവുന്നില്ല?

ഇവിടെ, ഗവൺമെന്റിന്റെ ഉത്തരവാദിത്വം എന്താണ്? ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുകൂലമല്ലാത്ത സാഹചര്യങ്ങളിൽ തുടരാൻ നിർബന്ധിതരായ ലക്ഷക്കണക്കിന് കുടിയേറ്റ ത്തൊഴിലാളികളും മറ്റു തൊഴിലാളികളും തങ്ങളുടെ വീടുകളിലേക്കും കുടുംബങ്ങളിലേക്കും മടങ്ങാൻ ആഗ്രഹിക്കുകയാണ്. പക്ഷേ, അതിനു വേണ്ട പൈസയോ അല്ലെങ്കിൽ സൗജന്യ ഗതാഗത സംവിധാനങ്ങളോ അവർക്കില്ല. ഇവിടെ ഏറെ അസ്വസ്ഥമാക്കുന്നത് ഈ പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്ര ഗവൺമെന്റും റെയിൽവേ മന്ത്രാലയവും അവരിൽ നിന്ന് യാത്രാ നിരക്ക് ഈടാക്കുന്നു എന്നതാണ്.തൊഴിലാളികൾ നമ്മുടെ രാജ്യത്തിന്റെ വളർച്ചയുടെ അംബാസ്സഡർമാരാണ്‌. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് മടങ്ങി വരാൻ സൗജന്യ വിമാന യാത്ര ക്രമീകരിക്കുന്നതിലൂടെ തങ്ങളുടെ ഉത്തരവാദിത്വം അംഗീകരിക്കാൻ ഗവൺമെന്റിന് കഴിയുമ്പോൾ, ഗുജറാത്തിലെ ഒരു പൊതു പരിപാടിയുമായി ബന്ധപ്പെട്ട ഗതാഗത സംവിധാനത്തിനും ഭക്ഷണത്തിനും വേണ്ടി ഏകദേശം നൂറു കോടിയോളം ഗവൺമെന്റിന് ചിലവാക്കാൻ കഴിയുമ്പോൾ, റെയിൽവേ മന്ത്രാലയത്തിന് പ്രധാനമന്ത്രിയുടെ കൊറോണ ഫണ്ടിലേക്ക് നൂറ്റിയൻപത് കോടി രൂപ സംഭാവന ചെയ്യാനുള്ള ഔദാര്യം കാട്ടാനാവുമ്പോൾ നമ്മുടെ ദേശത്തിന്റെ ഘടനയിലെ സുപ്രധാന അംഗങ്ങളായ ഇവർക്ക് ആ മര്യാദയുടെ ഒരംശമെങ്കിലും, പ്രധാനമായി സൗജന്യ റെയിൽ യാത്ര, തീവ്ര ദുരിതത്തിന്റെ ഈ അവസ്ഥയിൽ എന്ത് കൊണ്ട് നല്കാനാവുന്നില്ല?

ഈ പ്രശ്നം സമ്പൂർണ അടച്ചുപൂട്ടലിന്റെ തുടക്കം മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉന്നയിക്കുന്നതാണ്. കുടിയേറ്റ ത്തൊഴിലാളികൾക്കും മറ്റു തൊഴിലാളികൾക്കും തങ്ങളുടെ നാടുകളിലേക്ക് സുരക്ഷിതമായും സൗജന്യമായും യാത്ര ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങൾ ഉണ്ടാകണം. എന്നിട്ടും, ഞങ്ങളുടെ ആവർത്തിച്ചുള്ള ആവശ്യപ്പെടലുകളുണ്ടായിട്ടും, കേന്ദ്ര ഗവൺമെന്റും റെയിൽവേ മന്ത്രാലയവും അത് പൂർണമായി അവഗണിക്കുകയാണുണ്ടായത്.അതിനാൽ, എല്ലാ പ്രദേശ് കോൺഗ്രസ് കമ്മിറ്റികളും മടങ്ങിപ്പോകുന്ന ആവശ്യക്കാരായ എല്ലാ കുടിയേറ്റത്തൊഴിലാളികളുടെയും യാത്രാച്ചിലവ് വഹിക്കണമെന്നും അതിനു വേണ്ട നടപടികളെടുക്കണമെന്നും തീരുമാനിച്ചിരിക്കുന്നു. ഇത് നമ്മുടെ സഹഭാരതീയരോട് തോളോട് തോൾ ചേർന്ന് നിന്ന് കൊണ്ടും അവരോടു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും അവരുടെ സേവനത്തിനായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തുന്ന ഒരു എളിയ സംഭാവനയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in