ഓളപ്പരപ്പില്‍ തുഴയെറിഞ്ഞ് സാഹസികത ; കോടഞ്ചേരി കയാക്കിംഗിലെ ത്രസിപ്പിക്കുന്ന കാഴ്ചകള്‍ 

ഓളപ്പരപ്പില്‍ തുഴയെറിഞ്ഞ് സാഹസികത ; കോടഞ്ചേരി കയാക്കിംഗിലെ ത്രസിപ്പിക്കുന്ന കാഴ്ചകള്‍ 

Published on

കാണികളെ ത്രസിപ്പിച്ച് കോഴിക്കോട് കോടഞ്ചേരി ചാലിപ്പുഴയില്‍ വൈറ്റ് വാട്ടര്‍ കയാക്കിംഗ് ചാംപ്യന്‍ഷിപ്പ് നടന്നു. മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായാണ്‌ കയാക്കിംഗ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.

കയാക്കിംഗില്‍ എറ്റവും സാഹസികത നിറഞ്ഞ ഇനമാണ് വൈറ്റ് വാട്ടര്‍ കയാക്കിംഗ്. ഇതിന് മുന്‍പ് ഋഷികേശില്‍ മാത്രമാണ് ഈ ഇനത്തില്‍ മത്സരം നടന്നത്.

9 വിദേശരാജ്യങ്ങളില്‍ നിന്നുള്ള പുരുഷ വനിതാ താരങ്ങള്‍ മാറ്റുരയ്ക്കാനെത്തിയിരുന്നു. ക്ലബ്ബുകളടക്കം 36 ടീമുകള്‍ അണിനിരന്നു. ഇക്കുറി കേരളത്തിന്റെ ടീമും മത്സരത്തിനിറങ്ങി.

പുലിക്കയത്ത് ചാലിപ്പുഴയില്‍ 600 മീറ്റര്‍ നീളത്തില്‍ ഇടവിട്ട് 7 ഗേറ്റുകള്‍ സ്ഥാപിച്ചായിരുന്നു മത്സരം. കാലാവസ്ഥയും ജലത്തിന്റെ ഊഷ്മാവും കണക്കിലെടുത്താല്‍ രാജ്യത്ത് കയാക്കിംഗിന് ഏറ്റവും അനുയോജ്യം തുഷാരഗിരിയെന്ന് താരങ്ങള്‍.

മലബാറിന്റെ സാഹസിക വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തനുണര്‍വ്വ് സമ്മാനിക്കുന്നതാണ് ചാംപ്യന്‍ഷിപ്പ്. ഏഷ്യയിലെ ഏറ്റവും ബൃഹത്തായ വൈറ്റ് വാട്ടര്‍ കയാക്കിംഗ് എന്ന് വിശേഷണം.

ഏഴുവര്‍ഷം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ഇറ്റലിക്കാരന്‍ ജേക്കാപോ നൊറെയാണ് തുഷാരഗിരിയെ വേദിയായി തെരഞ്ഞെടുത്തത്. കയാക്കിംഗില്‍ ഇറ്റലിയുടെ കോച്ച് ആണ് ഇദ്ദേഹം.

മൂന്ന് നാള്‍ നീണ്ട ചാംപ്യന്‍ഷിപ്പ് ഒരുക്കിയത് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും കോടഞ്ചേരി, തിരുവമ്പാടി ഗ്രാമ പഞ്ചായത്തുകളുടെയും സഹകരണത്തോടെ.

കായാക്കിങ്ങിനു പുറമേ പാരാഗ്‌ളൈഡിങ്, സ്‌കൂബ ഡൈവിംഗ്, മൗണ്ടന്‍ സൈക്കിളിങ്തുടങ്ങിയ സാഹസിക കായിക വിനോദങ്ങള്‍ക്കും ഇവിടം അനുയോജ്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in