വ്യാജ തെളിവുകള്‍ ചമച്ച് ഹാനി ബാബുവിനെ ജയിലിലടച്ച് വേട്ടയാടാനാണ് എന്‍ഐഎ ശ്രമമെന്ന് ഭാര്യ ജെന്നി റൊവേന ദ ക്യുവിനോട്. ഗുരുതര സാഹചര്യമാണിത്. കൃത്രിമമായി തെളിവുണ്ടാക്കി നാളെകളിലും ആരെയും വേട്ടയാടാം എന്ന ദുരവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യുന്നവരെ ഭയപ്പെടുത്തി വായടപ്പിക്കാനുമാണ് നീക്കം. പക്ഷേ പേടിക്കാതെ ഇത്തരം അനീതികള്‍ക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപികയും മനുഷ്യാവകാശപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ജെന്നി റൊവേന ദ ക്യുവിനോട് പറഞ്ഞു. ഡല്‍ഹി സര്‍വകലാശാലാ ഇംഗ്ലീഷ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഹാനി ബാബുവിനെ ഭീമ കൊറേഗാവ് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘം മാവോയിസ്റ്റ് ബന്ധമാരോപിച്ച് ചൊവ്വാഴ്ച മുംബൈയില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രൊഫസര്‍ ഹാനി ബാബുവിന്റെ അറസ്റ്റ് : ജെന്നി പറയുന്നു
2019 സെപ്റ്റംബര്‍ 10 ന് നോയ്ഡയിലെ വീട് റെയ്ഡ് ചെയ്താണ് ബാബുവിന്റെ രണ്ട് കമ്പ്യൂട്ടറുകള്‍ പൊലീസ് എടുത്തുകൊണ്ടുപോകുന്നത്. സെര്‍ച്ച് വാറണ്ടുപോലുമില്ലാതെ വന്ന് ആറ് മണിക്കൂറോളമായിരുന്നു പരിശോധന. അന്ന് ഹാഷ് വാല്യു തരാതെയാണ് ഉദ്യോഗസ്ഥര്‍ അവ കൊണ്ടുപോയത്. ഒരു പുതിയ അനുഭവമായതിനാല്‍ അതേക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഒരു കാര്യം പിടിച്ചെടുക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉടമസ്ഥര്‍ക്ക് ഹാഷ് വാല്യു നല്‍കണമെന്നത് പാലിക്കപ്പെട്ടില്ല. (ഹാഷ് വാല്യു - പിടിച്ചെടുത്ത ഉപകരണമോ മറ്റ് കാര്യങ്ങളോ അതുപോലെ തന്നെയാണ് അവതരിപ്പിക്കപ്പെടുന്നതെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനം). എന്നിട്ട് ഇപ്പോള്‍ അവര്‍ പറയുകയാണ് കമ്പ്യൂട്ടറിലെ ഒരു ഫോള്‍ഡറിനുള്ളില്‍ ഫയലുകള്‍ ഹൈഡ് ചെയ്ത് വെച്ചിട്ടുണ്ടെന്ന്. മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട ഫയലുകളാണിതെന്നാണ് എന്‍ഐഎ അവകാശപ്പെടുന്നത്. റോണയെയൊക്കെ (റോണ വില്‍സണ്‍) പിടിച്ചതിന് ശേഷം ബാബു എന്തിനാണ് കുറ്റകരമായ തെളിവും കയ്യില്‍വെച്ചിരിക്കുന്നത്. ഹാനി ബാബു നമ്മുടെ ആളാണെന്ന് മാവോയിസ്റ്റുകള്‍ പരസ്പരം സംസാരിച്ചതായുള്ള കാര്യങ്ങളാണ് ഹിഡന്‍ ഫയലുകളില്‍ ഉള്ളതെന്നാണ് എന്‍ഐഎ പറയുന്നത്. അങ്ങനെയൊന്നുണ്ടെങ്കില്‍ ബാബു അത് കമ്പ്യൂട്ടറില്‍ വെച്ചിരിക്കുമോ ?എത്ര ദുര്‍ബലമാണ് അവരുടെ വാദമെന്ന് ആലോചിച്ചുനോക്കൂ. തന്റെ കമ്പ്യൂട്ടര്‍ വേറാരും തൊട്ടിട്ടില്ലെന്ന് ബാബു വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങളുടെ ഫയലുകളല്ലെങ്കില്‍ വേറാരുടെയെങ്കിലും പേര് പറയൂവെന്നായിരുന്നു എന്‍ഐഎയുടെ മറുപടി. ബാബുവിനെ മുംബൈയിലേക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയായിരുന്നു. ഒരു ദിവസം കൊണ്ട് തിരിച്ചെത്താമെന്ന് പറഞ്ഞ് പോയതാണ്. പകല്‍ മുഴുവന്‍ ചോദ്യം ചെയ്യും. ശേഷം ഹോട്ടലിലേക്ക് വിടും. പിന്നെ രണ്ട് ദിവസം അവിടെ വെറുതെ ഇരുത്തിയതല്ലാതെ ഒന്നും ചോദിച്ചില്ല. തുടര്‍ന്ന് അഞ്ചാമത്തെ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു.
കമ്പ്യൂട്ടറില്‍ ആര്‍ക്കും എന്ത് കൃത്രിമത്വവും നടത്താം. അതിനുള്ള പലവിധ മാര്‍ഗങ്ങളെക്കുറിച്ച് ഓണ്‍ലൈനില്‍ വിവരങ്ങള്‍ ലഭ്യവുമാണ്. അതേസമയം കമ്പ്യൂട്ടറില്‍ കൃത്രിമം നടത്തിയത് എപ്പോഴാണെന്ന സാങ്കേതിക പരിശോധനയും സാധ്യമാണ്. കോടതിക്ക് അക്കാര്യം ഉത്തരവിടാവുന്നതാണ്. പക്ഷേ അത്തരമൊരു പരിശോധനയിലേക്ക് എപ്പോള്‍ എത്താനാകുമെന്നതാണ് കുഴയ്ക്കുന്ന കാര്യം. എന്തുകൊണ്ടാണ് ഇത്തരം കൃത്രിമങ്ങള്‍ക്കെതിരെ കോടതി ഇടപെടലുണ്ടാകാത്തതെന്നത് ഗൗരവമേറിയ വിഷയമാണ്. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ കൃത്രിമം നടത്തി ആളുകളെ കുടുക്കുന്ന ഗുരുതര സാഹചര്യത്തെക്കുറിച്ച് ആളുകള്‍ അത്രമേല്‍ ബോധവാന്‍മാരല്ല. അതുകൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത്തരം രീതികള്‍ പയറ്റുന്നത്. ഇതുതന്നെയാണ് ആനന്ദ് തെല്‍തുംബ്ദെയുടെയും ഗൗതം നവ്‌ലാഖയുടെയും കാര്യത്തിലുമുണ്ടായത്. എന്തെങ്കിലുമൊക്കെ ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ കേസുകളില്‍ കുടുക്കുകയാണ്. എന്താണിവിടെ നടക്കുന്നത്. ഇത്തരത്തില്‍ ആര്‍ക്കെതിരെയും നിയമവിരുദ്ധ നടപടികള്‍ സ്വീകരിക്കാമെന്ന നിലയായിരിക്കുന്നു. വിദേശ രാജ്യങ്ങളിലാണെങ്കില്‍ കമ്പ്യൂട്ടര്‍ ക്ലോണ്‍ ചെയ്തശേഷം വിട്ടുതരണം. അന്വേഷണവുമായി ബന്ധപ്പെട്ട് അനിവാര്യമെങ്കില്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതിന് എതിരല്ല. പക്ഷേ അത് നിയമപരമായ വഴിയിലൂടെയാകണം. ആളുകളുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ടാകരുത്. അത് വ്യാജ തെളിവിനായി ഉപയോഗപ്പെടുത്തരുത്. അതുകൊണ്ട് ഇത്തരം നീക്കങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ആരെയും ഇത്തരത്തില്‍ കുടുക്കാമെന്നത് ഭയപ്പെടുത്തുന്ന സാഹചര്യമാണ്.
ലെഫ്റ്റിസ്റ്റ് കണക്ഷന്‍ പോലും ഇല്ലാത്തയാളാണ് ബാബു. സുഹൃത്തും സഹ പ്രവര്‍ത്തകനുമായതിനാല്‍ ആ ധൈര്യത്തില്‍ ഡോ. സായി ബാബയ്ക്കുവേണ്ടി നിലകൊണ്ടിട്ടുണ്ട്. നൂറ് ശതമാനം വൈകല്യം നേരിടുന്ന അദ്ദേഹം ഭീമ കൊറേഗാവ് കേസില്‍ വേട്ടയാടപ്പെട്ടപ്പോള്‍ അദ്ദേഹത്തിനുവേണ്ടി നിന്നിട്ടുണ്ട്. അതല്ലാതെ എന്‍ഐഎ ആരോപിക്കുന്നതുപോലെ ഒരു നിയമവിരുദ്ധ ഇടപെടലുകളും ഉണ്ടായിട്ടില്ല. ബഹുജന്‍ ഗ്രൂപ്പുകളിലും സ്‌പേസുകളിലുമാണ് ഇടപെടുകയും എഴുതുകയും ചെയ്യുന്നത്. അക്കാഡമിക് സ്പിയറില്‍ പോലും അധികം പോകാറില്ല. ആന്റി കാസ്റ്റ് പൊളിറ്റിക്‌സ്, മുസ്ലിം രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ബാബുവിന്റെ മോചനത്തിനായി നിയമപരമായ എല്ലാ സാധ്യതകളും തേടുന്നുണ്ട്. എല്ലാ വിഭാഗങ്ങളില്‍ നിന്നും നല്ല പിന്‍തുണ ലഭിക്കുന്നുമുണ്ട്. പക്ഷേ മോചനം തടയാന്‍ അവര്‍ എല്ലാം ചെയ്യുമല്ലോ. കുറേക്കാലം ജയിലിലിടും. നമ്മള്‍ എന്തൊക്കെ പറഞ്ഞാലും കോടതി മുഖവിലയ്‌ക്കെടുക്കാത്ത സാഹചര്യവുമുണ്ട്. നിയമ സംവിധാനവും അന്വേഷണ ഏജന്‍സിയോടൊപ്പം നില്‍ക്കുന്ന കാഴ്ചയാണ്. കോടതികള്‍ അവരുടെ ഉപകരണമായല്ലേ പ്രവര്‍ത്തിക്കുന്നത്. പ്രത്യേകിച്ചും കീഴ്‌ക്കോടതികളും ഹൈക്കോടതികളുമൊക്കെ. ഇതാണിവിടെ നടക്കുന്നത്. ആര്‍ക്കും വ്യാജ രേഖകളുണ്ടാക്കാം. കമ്പ്യൂട്ടറുകളില്‍ കൃത്രിമത്വം നടത്താം. അതുവെച്ച് ആളുകളെ തടവിലിടാം..
ഗൗതം നവ്‌ലാഖയ്‌ക്കെതിരായ കേസില്‍ 90 ദിവസമായിട്ടും കുറ്റപത്രമില്ല. കുറേ പേരെക്കൂടി പിടിച്ചിട്ട് കേസ് നീട്ടുകയുമാണ് പരിപാടി. അങ്ങനെയൊക്കെ ശിക്ഷിക്കുകയാണ് ലക്ഷ്യം. ഇതിനെ ഗൗരവമായി നാം ചോദ്യം ചെയ്യേണ്ടതുണ്ട്. അതിന് സാധ്യമായ എല്ലാ നിയമവഴികളും ഉപയോഗപ്പെടുത്തണം. അല്ലെങ്കില്‍ ഇതുപയോഗിച്ച് നാളെകളില്‍ ആരെയും കേസെടുത്ത് വേട്ടയാടാം. ഇവരൊക്കെ വലിയ മാവോയിസ്റ്റുകളാണെന്നാണല്ലോ എന്‍ഐഎ മുദ്രകുത്തുന്നത്. അങ്ങനെയെങ്കില്‍ മര്യാദയ്ക്കുള്ള തെളിവുകള്‍ വെച്ച് പിടിക്കണം. അല്ലാതെ അര്‍ബന്‍ നക്‌സല്‍ എന്ന് വിളിച്ച് വ്യാജ തെളിവുണ്ടാക്കി വേട്ടയാടുകയല്ല. ചോദ്യമുയര്‍ത്തുന്നതില്‍ നിന്നും ആളുകളെ ഭയപ്പെടുത്താനാണിത്. പക്ഷേ പേടിക്കരുത്. ഇതിനെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നാണ് എനിക്ക് പറയാനുള്ളത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഭീമ കൊറേഗാവ് കേസ്
1818 ജനുവരി 1 ലെ ഭീമ കൊറേഗാവ് യുദ്ധത്തില്‍ പെഷവാ ബാജിറാവു രണ്ടാമന്റെ സവര്‍ണ സൈന്യത്തിന് മേല്‍ ദളിതുകള്‍ ഉള്‍പ്പെട്ട ബ്രിട്ടീഷ് സേന വിജയം നേടിയതിന്റെ സ്മരണാര്‍ത്ഥം എല്ലാവര്‍ഷവും ആഘോഷം നടക്കാറുണ്ട്. എന്നാല്‍ 2018 ജനുവരി 1 ന് നടന്ന പരിപാടിക്ക് നേരെ ആക്രമണമുണ്ടായി. ഇതേതുടര്‍ന്ന് ഒരു ദളിത് വിഭാഗക്കാരനുള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ അര്‍ബന്‍ മാവോയിസ്റ്റുകളാണെന്നായിരുന്നു മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന ഭരണത്തില്‍ ആഭ്യന്തരവകുപ്പിന്റെ വാദം. ഇതാരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരായ വരവര റാവു, അഭിഭാഷക സുധ ഭരദ്വാജ്, അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, ഗൗതം നവ്‌ലാഖ, ആനന്ദ് തെല്‍ദുംബ്ദെ, റോണ വില്‍സണ്‍, പ്രൊ.ഹാനി ബാബു തുടങ്ങിയവരെ പൊലീസ് വേട്ടയാടുകയാണ്. ആദ്യം മഹാരാഷ്ട്ര പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു.
PHOTO COURTESY : ADIL FAYAS