ഈ വാക്കുകളില്‍ ശെരിക്കും എന്താണ് സ്ത്രീവിരുദ്ധത എന്ന് ചോദിക്കുന്നവരോട്. നിങ്ങള്‍ ഒരു കുട്ടിയെ മോളൂസ് എന്നോ മോനൂസ് എന്നോ ഒക്കെ വിളിക്കുന്നത് സ്‌നേഹം കൊണ്ട് മാത്രം അല്ല,
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫേസ്ബുക്ക് നിറയെ ഫേസ്ആപ്പ് പോസ്റ്റുകളും കമന്റുകളുമാണ്. സ്‌ത്രൈണത ഒരു അധിക്ഷേപമായി കരുതുന്ന പലരും ഇത് ഉപയോഗിക്കുന്നത് കാണുന്നത് കൗതുകകരമാണ്. രൂപവും ഭാവവുമൊക്കെ വ്യക്തിപരമെന്നു അംഗീകരിക്കുകയാണെങ്കില്‍ പോലും അവയുടെ വിവരണങ്ങളും കമന്റുകളും പ്രത്യേകം ശ്രദ്ധിക്കേണ്ടവയാണ്. 'മോളൂസ്' 'കുട്ടൂസ്' 'എന്താ മോളൂസേ ജാഡയാണോ?' തുടങ്ങിയ വളരെയധികം പേട്രണൈസിംഗ് ആയിട്ടുള്ള ശൈലികള്‍. തമാശയെന്ന നിലക്കോ, ട്രോള്‍ ആയോ പോലും ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും പ്രയോഗങ്ങളും ഉപയോഗിക്കുമ്പോള്‍ പോലും പൊതുബോധത്തില്‍ അവ നോര്‍മലൈസ് ചെയ്യപ്പെടുകയല്ലേ? കുട്ടൂസ് എന്ന വാക്കിലെ സ്ത്രീവിരുദ്ധത ഒരിക്കല്‍ ഒരു സുഹൃത്തു പറഞ്ഞപ്പോഴാണ് അറിയുന്നത്. നമ്മള്‍ പോലും അറിയാതെ നമ്മുടെയുളളില്‍ പാട്രിയാര്‍ക്കി പിടിമുറുക്കുന്നതു ഇത്തരം പ്രയോഗങ്ങളിലൂടെയുമാണ്, ഇതുപോലെ നിര്‍ദോഷമെന്ന് നമ്മള്‍ കരുതുന്ന തമാശകളിലൂടെയാണ്.
സൈബര്‍ ഇടങ്ങളില്‍ നേരിട്ട് ഒരു പരിചയവും ഇല്ലാത്ത സ്ത്രീകളുടെ കമന്റ് ബോക്‌സില്‍ ഈ കുട്ടൂസ്, മോനൂസ് വിളികള്‍ നിറയുന്നത് സ്‌നേഹത്തിന്റെ അല്ല, അധികാരം സ്ഥാപിക്കല്‍ തന്നെയാണ് ഉദ്ദേശം. സമൂഹത്തിലെ എല്ലാ സ്ത്രീകളുടെയും മേല്‍ പുരുഷന്മാര്‍ക്ക് ഉണ്ടെന്ന് കരുതപ്പെടുന്ന ആ ആണധികാരം.
ഈ വാക്കുകളില്‍ ശെരിക്കും എന്താണ് സ്ത്രീവിരുദ്ധത എന്ന് ചോദിക്കുന്നവരോട്. നിങ്ങള്‍ ഒരു കുട്ടിയെ മോളൂസ് എന്നോ മോനൂസ് എന്നോ ഒക്കെ വിളിക്കുന്നത് സ്‌നേഹം കൊണ്ട് മാത്രം അല്ല, അങ്ങനെ അവരെ വിളിക്കാന്‍ നിങ്ങള്‍ക്ക് അധികാരം ഉള്ളതുകൊണ്ട് കൂടിയാണ്. സൈബര്‍ ഇടങ്ങളില്‍ നേരിട്ട് ഒരു പരിചയവും ഇല്ലാത്ത സ്ത്രീകളുടെ കമന്റ് ബോക്‌സില്‍ ഈ കുട്ടൂസ്, മോനൂസ് വിളികള്‍ നിറയുന്നത് സ്‌നേഹത്തിന്റെ അല്ല, അധികാരം സ്ഥാപിക്കല്‍ തന്നെയാണ് ഉദ്ദേശം. സമൂഹത്തിലെ എല്ലാ സ്ത്രീകളുടെയും മേല്‍ പുരുഷന്മാര്‍ക്ക് ഉണ്ടെന്ന് കരുതപ്പെടുന്ന ആ ആണധികാരം. അത് ഇവിടെ തമാശയായല്ലെ ഉപയോഗിക്കുന്നത് എന്ന് ചോദിച്ചാല്‍, ഇതുപോലുള്ള തമാശകള്‍ക്ക് പില്‍കാലത്ത് നേടിയിട്ടുള്ള പ്രചാരം ശ്രദ്ധിച്ചാല്‍ മാത്രം മനസ്സിലാകും, അതെത്ര അപകടകരമാണെന്ന്. ഒരു നടി അവരുടെ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ കമന്റ് ബോക്‌സില്‍ നിറയുന്ന സദാചാരവും റേപ് ജോക്കുകളും ഇതുപോലുള്ള തമാശകള്‍ ആയിരുന്നു. ഓണ്‍ലൈന്‍ ക്ലാസ്സ് എടുത്ത ടീച്ചര്‍മാര്‍ വേണ്ടി ഫാന്‍സ് ആര്‍മി ഉണ്ടാക്കിയതും ഇതുപോലുള്ള തമാശകള്‍ ആയിരുന്നു. ഇതുപോലുള്ള തമാശകള്‍ ഇങ്ങനെ നോര്‍മലൈസ് ചെയ്യപ്പെടുമ്പോള്‍ ആണ് അവയൊക്കെ സംസ്‌കാരം ആകുന്നത്. എല്ലാവരും സ്ത്രീകളാകാന്‍ ശ്രമിക്കുമ്പോഴും ആര്‍ക്കും സ്ത്രീവിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട എന്നുള്ളതു മറ്റൊരു വശം.
സാപിയന്‍സ് എന്ന പുസ്തകത്തില്‍ പറയുന്നുണ്ട് ഈജിപ്തിലെ ഉന്നതര്‍ അവരുടെ ആനന്ദത്തിനായി ഒരുപാട് സമ്പത്തു മുടക്കി പിരമിഡുകള്‍ പണിതിരുന്നു എന്ന്, പില്‍കാലത്ത് അവരെ മമ്മിഫൈ ചെയ്യാനായി. വെറുതെ ഒരു രസം! ഇന്നുള്ളവര്‍ അങ്ങനെ വെറുതെ രസത്തിന് വേണ്ടി ചെയ്യുന്നത് യാത്രകള്‍ ചെയ്യുക, ഷോപ്പിംഗ് പോകുക, ഗെയിം കളിക്കുക എന്നതൊക്കെയാണ്.
ഈ 'വെറുതെ ഒരു രസ'ത്തിനെ കച്ചവടവത്കരിക്കുമ്പോള്‍ ഉപഭോക്തൃസംസ്‌കാരം പറയുന്നു, നിങ്ങള്‍ക്ക് ആനന്ദം കിട്ടണമെങ്കില്‍ കൂടുതല്‍ കൂടുതല്‍ വസ്തുക്കളും സേവനങ്ങളും ഉപയോഗിക്കുക എന്ന്. സങ്കടം വരുമ്പോ ഷോപ്പിംഗ് പോകുക, മൂഡ് ഓഫ് ആണെങ്കില്‍ ആമസോണ്‍, മിന്‍ത്ര അല്ലെങ്കില്‍ ഫ്‌ലിപ്കാര്‍ട്ടില്‍ കയറി എന്തെങ്കിലും ഓര്‍ഡര്‍ ചെയ്യുക, അല്ലെങ്കില്‍ എവിടെയെങ്കിലും പോയി ഭക്ഷണം കഴിക്കുക. വ്യക്തി ബന്ധങ്ങളും മാനസിക ആരോഗ്യത്തിനുള്ള യഥാര്‍ത്ഥ പ്രതിവിധികളെക്കാളും നമ്മളെ ആനന്ദിപ്പിക്കുന്നത് ഈ ഉപഭോഗം തന്നെയാണ്. അത് നമ്മളില്‍ താനേ ഉണ്ടായതല്ല, ഉണ്ടാക്കിയെടുക്കപ്പെട്ടതാണ്. ഇതുപോലെ തന്നെയാണ് ഇന്ന് പല ആപ്പുകളും പ്രവര്‍ത്തിക്കുന്നത്. ജെന്‍ഡര്‍ മാറ്റി മുഖം കാണിക്കുക, 'സൗന്ദര്യം' കൂട്ടി കാണിക്കുക, പ്രായം കൂട്ടിയോ കുറച്ചോ കാണിക്കുക, അങ്ങനെ പലതും. എന്തിനാ? ചുമ്മാ, വെറുതെ ഒരു രസം! സൗന്ദര്യത്തെ ചില സവിശേഷതകള്‍ കൊണ്ട് മാത്രം കാണിക്കുന്ന സ്ഥിരം കച്ചവട-ഉപഭോക്തൃസംസ്‌കാരത്തെ സുക്കര്‍ബര്‍ഗ് ഉപയോഗിക്കുന്നതില്‍ അത്ഭുതപ്പെടാനും ഒന്നുമില്ല.
സൈബർ ഇടങ്ങളിലെ "കുട്ടൂസ്" "മോളൂസ്'' വിളികൾക്ക് ആണധികാരത്തോടൊപ്പം ചേർത്ത് കാണേണ്ട ഒരു മറുപുറം ഉണ്ട്, സ്ത്രീകൾ ചിലപ്പോഴെങ്കിലും ആഗ്രഹിക്കുന്ന, ഇഷ്ടപ്പെടുന്ന അടിമത്തം. പുരുഷനേക്കാൾ ഒരുപടി താഴെ നിൽക്കേണ്ടവരാണ് സ്ത്രീകൾ എന്ന് ചിന്തിക്കുന്ന സ്ത്രീകൾ കുറവല്ല. തങ്ങൾക്ക് കരുതലും സംരക്ഷണവും ഒരുക്കേണ്ടവരാണ് പുരുഷന്മാർ എന്ന് കരുതുന്നവർ. കലിപ്പന്റെ കാന്താരി നമ്മുടെ പൊതുബോധത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന 'റൊമാൻ്റിക്' ബന്ധങ്ങളുടെ ഉദാഹരണമാണ്. ആണധികാരത്തിനു ചെറുതല്ലാത്ത വളം ഇത്തരം ചിന്തകൾ നല്കുന്നുണ്ട്. ഭർത്താവിനു തന്നെ തല്ലാൻ അവകാശമുണ്ടെന്നു ചിന്തിക്കുന്ന സ്ത്രീകൾ. "കുട്ടൂസ്" വിളികൾ ഇഷ്ടപ്പെടുന്ന സ്ത്രീകൾ. ശക്തരായ നായകന്മാരും അവരുടെ ഹീറോയിസത്തെ പ്രണയിക്കുന്ന നായികമാരും ഈ ചിന്ത വളരെ ആഴത്തിൽ നമ്മുടെയുളളിൽ നട്ടിട്ടുണ്ട്. അതുപോലെ തന്നെ ആണത്തം എന്ന പൊതുബോധത്തിൽ നിന്ന് വ്യത്യസ്തരാകുന്നത് പുരുഷന്മാരെ സംബന്ധിച്ചിടത്തോളം മോശപ്പെട്ട കാര്യമായി ആൺപെൺ വ്യത്യാസമില്ലാതെ കരുതപ്പെടുമ്പോൾ അതും പേട്രിയാർക്കിയുടെ സോഷ്യൽ കണ്ടീഷനിങ്ങായി നിലനില്ക്കുന്നു. ചിലപ്പോഴെങ്കിലും ഈ പൊതുബോധത്തെ സമാധാനപ്പെടുത്താൻ ശ്രമിക്കേണ്ടിവരുന്ന പുരുഷന്മാർ നമ്മുടെയിടയിൽ ഉണ്ട്. പല കുടുംബങ്ങളിലും പേട്രിയാർക്കിയുടെ കാവലാളുകൾ പുരുഷന്മാർ മാത്രമല്ല, സ്ത്രീകൾ കൂടിയാണ്. ഇതൊരു പുരുഷബോധത്തിൻ്റെ വൈകൃതം ആയി മാത്രം കാണേണ്ടതല്ല, സമൂഹത്തിന്റെ ഘടനാപരമായ പ്രശ്നമാണ്.