ഡല്‍ഹി കത്തിക്കുമ്പോള്‍ ഗാന്ധി സമാധിയില്‍ പ്രാര്‍ത്ഥിക്കുന്നതിനോളം കപടരാഷ്ട്രീയം വേറെയില്ല

ഡല്‍ഹി കത്തിക്കുമ്പോള്‍ ഗാന്ധി സമാധിയില്‍ പ്രാര്‍ത്ഥിക്കുന്നതിനോളം കപടരാഷ്ട്രീയം വേറെയില്ല
Summary

ഡല്‍ഹിയില്‍ ക്രിമിനലുകള്‍ കൊന്നും കത്തിച്ചും മുസ്ലിങ്ങളെ ടാര്‍ജറ്റ് ചെയ്യുമ്പോള്‍ അരവിന്ദ് കേജരിവാള്‍ ഗാന്ധി സമാധിയില്‍ പോയിരുന്നു പ്രാര്‍ത്ഥിക്കുന്നത് പോലെ വേറെ കപട രാഷ്ട്രീയമില്ല.

ഡല്‍ഹിയില്‍ പണ്ട് ഇന്ത്യ എഗന്സ്റ്റ് കറപ്ഷന്‍ എന്ന കാമ്പയിന്‍ ആരംഭിച്ചപ്പോള്‍ യോഗേന്ദ്രയാദവും മറ്റു ചില സുഹൃത്തുക്കളുമായി നീണ്ട ഒരു സംഭാഷണ സംവാദത്തിന് ഇടവന്നു. അരവിന്ദ് കേജരിവാള്‍ അന്ന് ആ സമരത്തില്‍ എടുത്തു ചാടി മുന്നില്‍ വന്നയാളാണ്. ആ കാമ്പയിനിന് പിന്നിലുള്ള രാഷ്ട്രീയമായിരുന്നു ചര്‍ച്ച. ഒറ്റനോട്ടത്തില്‍ നല്ലത് ഒന്ന് തോന്നിച്ച ആ കാമ്പയിന്‍ നഗരവാസികളായ മധ്യവര്‍ഗ്ഗത്തിന്റെ ഇടയില്‍ ചലനം സൃഷ്ടിച്ചയൊന്നാണ്. എന്നാല്‍ അതിന്റെ പിന്നാമ്പുറ സൂത്രധാരകരെ സാധാരണക്കാര്‍ക്ക് പെട്ടെന്ന് മനസ്സിലായില്ല എന്നതാണ് ആ കാമ്പയിന്റെ വിജയം.

അരവിന്ദ് കേജരിവാളിനെ കാണുന്നത് ഏതാണ്ട് ഇരുപത് കൊല്ലം മുമ്പാണ്. അന്ന് ഞാന്‍ ഉള്‍പ്പെടെ നടത്തിയിരുന്ന അഡ്വക്കസി വര്‍ക്ക് ഷോപ്പില്‍ അദ്ദേഹം വന്നത് കൃത്യമായി ഓര്‍ക്കുന്നുണ്ട്. പീപ്പിള്‍ സെന്റഡ് അഡ്വക്കസിയെകുറിച്ചുള്ള ആദ്യ സെഷന്‍ നടത്തിക്കഴിഞ്ഞ് ടീ ബ്രേക്കില്‍ വച്ചാണ് അരവിന്ദിനെ കണ്ടത്. അന്ന് അദ്ദേഹം ഐ ആര്‍ എസ്സില്‍ നിന്ന് അവധിയെടുത്തു സാമൂഹ്യ -രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്ന വ്യക്തിയായിരുന്നു. പിന്നീടാണ് അദ്ദേഹം കബീര്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയും പിന്നെ പരിവര്‍ത്തന്‍ എന്ന നെറ്റ് വര്‍ക്കുമുണ്ടാക്കുന്നത്. പിന്നീട് കേജരിവാള്‍ വിവരവകാശ മൂവ്‌മെന്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചു. ഒരിക്കല്‍ ബാങ്കോക്കില്‍ വന്നപ്പോള്‍ അവര്‍ക്ക് ഫണ്ട് കിട്ടാനുള്ള സാധ്യത ആരാഞ്ഞു. വര്‍ഷങ്ങളായി അറിയാവുന്നയാള്‍.

ഡല്‍ഹി കത്തിക്കുമ്പോള്‍ ഗാന്ധി സമാധിയില്‍ പ്രാര്‍ത്ഥിക്കുന്നതിനോളം കപടരാഷ്ട്രീയം വേറെയില്ല
ഡല്‍ഹിയില്‍ കലാപം പടരുന്നു; രാജ്ഘട്ടില്‍ മൗന പ്രാര്‍ത്ഥനയുമായി അരവിന്ദ് കെജ്രിവാള്‍

ആ സമയത്ത് അരുണാ റോയിയുടെ നേതൃത്തില്‍ വളര്‍ന്ന നാഷണല്‍ കാമ്പയിന്‍ ഫോര്‍ പീപ്പിള്‍ റൈറ്റ് ടു ഇന്‍ഫോര്‍മേഷന്‍ എന്ന മൂവ്‌മെന്റില്‍ സജീവമായിരുന്നു ഞാന്‍. അതിനു വേണ്ട പല ഗവേഷണ സഹായവും മഹാരാഷ്ട്രയില്‍ ആ കാാമ്പയിന്‍ വളര്‍ത്തുന്നതിലും സജീവമായിരുന്നു. ഇരുപത്തി രണ്ടു കൊല്ലം മുമ്പ് കേരളത്തില്‍ വിവരവകാശത്തിന് വേണ്ടിയുള്ള സെമിനാര്‍ സംഘടിപ്പിക്കുന്നതിന് സഹായിച്ചത് ശാസ്ത്ര സാഹിത്യ പരിഷത്തില്‍ സജീവമായിരുന്ന അണ്ണന്‍ എന്ന രാധാകൃഷ്ണന്‍ സാറും, തോമസ് ഐസക്കും, ജോയ് ഇളമണ്‍ മുതലായ സുഹൃത്തുക്കളാണ്.

ഇതു പറയാന്‍ കാരണം അന്ന് വിവരവകാശ കാമ്പയിനില്‍ സജീവമാകാന്‍ താല്പര്യം പ്രകടിപ്പിച്ച കേജ്രിവാളിന്റെ രാഷ്ട്രീയത്തെകുറിച്ചു ചര്‍ച്ചയുണ്ടായി. അതില്‍ പ്രധാന ആരോപണം ഉന്നയിച്ചത് അദ്ദേഹത്തെ അടുത്തു അറിയാവുന്നവരായിരുന്നു. അതിലൊന്നു തൊണ്ണൂറുകളുടെ ആദ്യം മണ്ഡല്‍ കമ്മീഷനു എതിരായി ഡല്‍ഹിയില്‍ നടന്ന ആന്റി റിസര്‍വേഷന്‍ ക്യാമ്പയ്നോടുള്ള അനുഭാവമുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന് സവര്‍ണ്ണ രാഷ്ട്രീയത്തോടും ബി ജെ പി യോടും സോഫ്റ്റ് കോര്‍ണറുണ്ട് എന്നായിരുന്നു പലരും പങ്കുവച്ച ആശങ്ക. കാരണം 90 കളുടെ ആദ്യം മണ്ഡല്‍ കമ്മീഷനോടുള്ള സവര്‍ണ്ണ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ നിന്നാണ് പൊതു മണ്ഡലത്തില്‍ സജീവമായ മണ്ഡലിനു ബദലായി മന്ദിര്‍ എന്ന അയോധ്യാ വാദം രഥയാത്രയുടെ പശ്ചാത്തലത്തില്‍ സജീവമായത്. അന്ന് കേജരിവാള്‍ എവിടെ ആയിരുന്നുവെന്നതാണ് ചര്‍ച്ചാ വിഷയം. അന്ന് കേജരിവാള്‍ എന്തായാലും സജീവ രാഷ്ട്രീയത്തില്‍ ഇല്ലായിരുന്നു.

ഡല്‍ഹി കത്തിക്കുമ്പോള്‍ ഗാന്ധി സമാധിയില്‍ പ്രാര്‍ത്ഥിക്കുന്നതിനോളം കപടരാഷ്ട്രീയം വേറെയില്ല
‘അമിത്ഷാ എവിടെയായിരുന്നു? ഡല്‍ഹി കലാപം ആസൂത്രിതം’, വഴിവെച്ചത് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗമെന്ന് സോണിയ ഗാന്ധി 

അതു കഴിഞ്ഞു പത്തു കൊല്ലം കഴിഞ്ഞു ഇന്ത്യ എഗന്സ്റ്റ് കറപ്ഷന്‍ എന്ന കാമ്പയിന്‍ ഇന്ത്യയുടെ ജനാധിപത്യവല്‍ക്കരണത്തിന് അത്യാവശ്യം വേണമെന്ന് പറഞ്ഞാണ് ഞങ്ങളില്‍ പലരെയും അതില്‍ ചേരുവാന്‍ യോഗേന്ദ്ര ഉപദേശിച്ചത്. അന്ന് ആ കാമ്പയിന്‍ തുടങ്ങിയപ്പോള്‍ അരവിന്ദ് കേജരിവാളിനൊപ്പം ഗാന്ധിയന്‍ പി വി രാജഗോപാലിനെയും അതിന്റെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ഞങ്ങളുടെ എല്ലാം ഉപദേശം കേട്ട് രാജഗോപാല്‍ ഉടനെ രാജി വച്ചു.

ഹൈജാക്ക് അജണ്ട

സിവില്‍ സമൂഹത്തില്‍ നിന്ന് ഒരുപാടു പേര്‍ വിട്ട് നില്‍ക്കുവാന്‍ കാരണം ആ സമരത്തിന്റെ സൂത്രധാരകര്‍ ആര്‍ എസ് എസ്സ് ആണെന്ന് കൃത്യമായി അറിയാവുന്നത് കൊണ്ടാണ്. ആ കാമ്പയിന്‍ ആര് എങ്ങനെ ഡിസൈന്‍ ചെയ്തെന്നും അതിനു ആര് ഫണ്ട് ചെയ്തു എന്നുമൊക്കെ ക്യത്യമായി അറിയാം. അന്ന് മനീഷ് സിസോദിയ അടക്കം മീഡിയ കാമ്പയിന്‍ എങ്ങനെ ചെയ്തെന്നും ആര്‍ എസ് എസ് എങ്ങനെ ബുദ്ധിപൂര്‍വം പ്രവര്‍ത്തിച്ചുവെന്നും. അണ്ണാ ഹസാരെയുടെയും കേജരിവാളിന്റെയും രാഷ്ട്രീയ ചായ്വ് അറിയാവുന്നവരായിരുന്നു. അരവിന്ദ് കേജരിവാളും അണ്ണാ ഹസ്സാരയും രാം ദേവും മൊരുമിച്ചു നടത്തിയ സമരത്തിന്റെ സൂത്രധാരകര്‍ ആര്‍ എസ് എസ് ന്റെ പ്രധാനബുദ്ധികേന്ദ്രങ്ങളില്‍ ഒരാളായിരുന്നു. അരുണയും ഞങ്ങള്‍ എല്ലാവരും അതു കൊണ്ടാണ് അതില്‍ ചേരാഞ്ഞത്. . പൊളിറ്റിക്‌സ് ആസ് സ്്്പെക്ടക്കില്‍ എന്ന ഒരു ലേഖനം ഞാന്‍ എഴുതി. എന്ത് കൊണ്ടു ഇന്ത്യ ഏഗനസ്സ്റ്റ് കറപ്ഷനില്‍ ചേരുന്നില്ല എന്നതായിരുന്നു വിഷയം.

അന്ന് പറഞ്ഞത് ഇന്ന് അച്ചട്ടായി. യോഗേന്ദ്രയാദവിനെപ്പോലുള്ളവര്‍ ഞങ്ങളോട് പറഞ്ഞത് അസാധാരണ സാഹചര്യത്തില്‍ അസാധാരണ പ്രതികരണം വേണമെന്നാണ് (unusual situation needs unusual response ).അന്ന് അദ്ദേഹത്തോട് പറഞ്ഞത് ഇതു മോഡി കാമ്പയിനിന്റ് ഭാഗമായി മധ്യ വര്‍ഗ്ഗത്തെ പാട്ടിലാക്കാനുള്ള അടവാണെന്നാണ്. അന്ന് കേജരിവാളിനോടും അണ്ണാ ഹസാരയോടുമൊപ്പം വന്നതാണ് രാംദേവ്. അണ്ണാ ഹസാരെയും നിശ്ശബ്ദനാണിപ്പോള്‍. രാംദേവ് പതഞ്ജലി ബിസിനസ് സാമ്രാജ്യ അധിപന്‍. കേജരിവാള്‍ മുഖ്യമന്ത്രി. വേറൊരാള്‍ കിരണ്‍ ബേദി ആയിരുന്നു. അവര്‍ പിന്നീട് ബി ജെ പി യുടെ ആളായി പോണ്ടിച്ചേരിയില്‍ ലെഫ്റ്റനന്റ് ഗവര്‍ണറായി.

എന്നാല്‍ ആ കാമ്പയിന് പൊതു സമ്മതി കൊടുത്തത് യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണുമൊക്കെയാണ്. അതിനു അവരെ പ്രേരിപ്പിച്ചത് കേജരിവാളും.

അന്ന് കൊണ്‍ഗ്രസ്സിലുള്ള പലരും അധികാര അഹങ്കാരത്തിന്റെ ആള്‍രൂപങ്ങളായിരുന്നു. ചിദംബരം ഉള്‍പ്പെടെയുള്ളവര്‍. അന്ന് കോണ്‌ഗ്രെസ്സ് നേതാക്കളോട് പലരോടും പതിയിരിക്കുന്ന അപകടം പറഞ്ഞത് അവര്‍ കേട്ടിരുന്നില്ല.കേജരിവാളിനെ പുശ്ചിച്ചു തള്ളി. അവര്‍ പറഞ്ഞത് അതു ചായ കോപ്പയിലെ കൊടുങ്കാറ്റാണെന്നാണ്

പലരും അധികാരത്തില്‍ അഭിരമിച്ചു. പ്രണബ് മുഖര്‍ജി രാംദേവിനെ സ്വകരിക്കാന്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ പോയി. അണ്ണാ ഹസാരെയെ ജയിലിലാക്കി. അന്ന് അടുത്ത സുഹൃത്തുക്കള്‍ ആയിരുന്ന മിസ്ത്രി സന്ദീപ് ദിക്ഷിത് ഉള്‍പ്പെടെയുള്ളവരോട് പറഞ്ഞു ഇതു കൊണ്‌ഗ്രെസ്സിന്റെ അവസാനിപ്പിക്കുവാനള്ള പരിപാടിയുടെ ഭാഗമാണെന്ന്. അവരൊക്കെ പറഞ്ഞത് ' നിങ്ങള്‍ കേജരിയേയും കൂട്ടരേയും ഓവര്‍ എസ്റ്റിമേറ്റ് ചെയ്യുകയാണ് ' എന്നാണ്. പക്ഷെ അധികാരത്തിന്റെ അഹങ്കാരത്തില്‍ അന്ധത ബാധിച്ചുപോയവരായിരുന്നു മിക്കവാറും പേര്‍. 2014ലാണ് കാര്യങ്ങള്‍ കൈവിട്ടു പോയെന്ന് മനസ്സിലാക്കിയത്.

ഡല്‍ഹി കത്തിക്കുമ്പോള്‍ ഗാന്ധി സമാധിയില്‍ പ്രാര്‍ത്ഥിക്കുന്നതിനോളം കപടരാഷ്ട്രീയം വേറെയില്ല
‘ഗോലി മാരോ’, അക്രമം തുടരുന്നതിനിടെ കൊലവിളിയുമായി ഡല്‍ഹിയില്‍ ബിജെപി എംഎല്‍എയുടെ റാലി 

എന്താണ് ആം ആദ്മി രാഷ്ട്രീയം?

ആം ആദ്മി പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ ഒരുപാടു സുഹൃത്തുക്കള്‍ വിളിച്ചു. അന്ന് പ്രശാന്ത് ഭൂഷണ്‍ തിരുവനന്തപുരത്തു വന്നപ്പോള്‍ കണ്ടു ആശങ്കകള്‍ അറിയിച്ചിരുന്നു. ആ ചര്‍ച്ച കഴിഞ്ഞു ഇറങ്ങിയപ്പോഴാണ് അവിടെ ചര്‍ച്ചക്ക് വേണ്ടി കാത്തിരുന്നു സി ആര്‍ നീലകണ്ഠനെ ആദ്യമായി കണ്ടത്. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ പ്രൊഫസര്‍ കമല്‍ മിത്ര ചിനോയ്, പ്രൊഫസര്‍ ബാബു മാത്യു, അജിത് ജോയ് മുതലായി ഒരുപാടുപേര്‍ കേജരിവാലിന്റെ കൂടെകൂടി. കേജരിവാള്‍ സമര്‍ത്ഥമായി അവരെ ഉപയോഗിച്ചു. യോഗേന്ദ്രയാദവ് ആണ് ആ പാര്‍ട്ടിയുടെ പേര് നിര്‍ദേശിച്ചത്. അതുപോലെ പ്രശാന്ത് ഭൂഷണ്‍ അവര്‍ക്ക് സാധുത നല്‍കി. ആവശ്യം കഴിഞ്ഞപ്പോള്‍ കേജരിവാള്‍ അവരെ പുറത്താക്കി. അല്ലാത്തവര്‍ സ്വയം പുറത്തുപോയി.

അന്ന് ആപ്പിന്റെ ദേശീയ നേതൃത്തിലോ അല്ലെങ്കില്‍ സംസ്ഥാന നേതൃത്തിലോ വരുവാന്‍ സാധിക്കുമായിരുന്നിട്ടും ചേര്‍ന്നില്ല. സുഹൃത്തുക്കളില്‍ പലരും മത്സരിച്ചു. ബാംഗളൂരില്‍ തിരെഞ്ഞെടുപ്പില്‍ ബാബു മാത്യു മത്സരിച്ചു തോറ്റു. പിന്നെ രണ്ടു വര്‍ഷം കഴിഞ്ഞു അടുത്തു സുഹൃത്തും സഹപ്രവര്‍ത്തകാണുമായിരുന്ന പ്രൊഫസര്‍ ബാബു മാത്യുവിനായിരുന്നു കേരളത്തിന്റെ ചാര്‍ജ്. ഇപ്പോള്‍ അദ്ദേഹവും ആപ്പില്‍ നിന്നും പോയി.

അന്നും ഇന്നും പറഞ്ഞത് അരവിന്ദ് കേജരിവാളിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്തായിരുന്നു എന്നതാണ് . അന്ന് എന്റെ പഴയ സുഹൃത്ത് യോഗേന്ദ്രയാദവ് പറഞ്ഞത് ' 'we are beyond ideology ' എന്നതായിരുന്നു. ഐഡിയോളേജി എന്ന് പറയുന്നത് രാഷ്ട്രീയ നൈതിക ബോധത്തെ അടിസ്ഥാനമാക്കി സമൂഹത്തെകുറിച്ചും രാഷ്ട്രീയ രീതിയെകുറിച്ചുമുള്ള കാഴ്ചപ്പാടാണ്. അതില്ലെങ്കില്‍ റഡാറില്ലാത്ത കപ്പലോ വിമാനമോ പോലെയാണ് രാഷ്ട്രീയം. അതു എങ്ങോട്ടും പോകാം.

അതുകൊണ്ടു കൂടിയാണ് ഐഡിയോളേജി പ്രശ്‌നമല്ല എന്ന രാഷ്ട്രീയമുള്ള ആ ആദ്മിയില്‍ ചേരാഞ്ഞത്. അതില്‍ ഒരുപാടു പേര്‍ സജീവ ആര്‍ എസ് എസ് ബന്ധമുള്ളവരായിരുന്നു. അന്ന് ആപ്പിന്റെ വലിയ നേതാവ് ആയിരുന്ന കുമാര്‍ വിശ്വാസിന്റെ രാഷ്ട്രീയം സംഘ പരിവാറിന്റെതായിരുന്നു. അദ്ദേഹം നേരത്തെ എഴുതിയ കവിത മോഡി സ്തുതി ഗീതമായിരിന്നു . ഇവരെയെല്ലാം കൂട്ടിയിണക്കിയത് ഇന്ത്യ എഗയിന്‍്സ്റ്റ് കറപ്ഷന്‍ എന്ന ആര്‍ എസ് എസ് എഴുതി സംവിധാനം ചെയ്ത അഴിമതി വിരുദ്ധ സമരമായിരുന്നു.

ഗാന്ധിജിക്ക് ചെയ്യാനായത് 'ഗാന്ധിയന്മാര്‍'ക്ക് ആകില്ല.

ഇപ്പോള്‍ ഡല്‍ഹിയില്‍ ക്രിമിനലുകള്‍ കൊന്നും കത്തിച്ചും മുസ്ലിങ്ങളെ ടാര്‍ജറ്റ് ചെയ്യുമ്പോള്‍ അരവിന്ദ് കേജരിവാള്‍ ഗാന്ധി സമാധിയില്‍ പോയിരുന്നു പ്രാര്‍ത്ഥിക്കുന്നത് പോലെ വേറെ കപട രാഷ്ട്രീയമില്ല.

ആരാണ് കപില്‍ മിശ്ര?

അയാളുടെ കൂടെ മന്ത്രിയായിരുന്നയാളാണ് കപില്‍ മിശ്ര. ജലസേചന മന്ത്രി. മിശ്രയുടെ അച്ഛന്‍ ആര്‍ എസ് എസ് കാരന്‍. ബി ജെ പി കൗണ്‍സിലര്‍. അയാള്‍ ആര്‍ എസ് എസ് കാരന്‍. മണ്ഡലിനും റിസര്‍വേഷനും എതിരായ യൂത്ത് ഫോര്‍ ജസ്റ്റിസില്‍ കൂടി അരവിന്ദ് കേജരിവാളിനോടൊപ്പം കൂടിയയാള്‍.

ജാമിയയിലും ജെ എന്‍ യു വിലും പോലീസ് സഹായത്തോടെ വര്‍ഗീയ രാഷ്ട്രീയ ഭ്രാന്ത് പിടിച്ച ഗുണ്ടകള്‍ അഴിഞ്ഞാടിയപ്പോള്‍ കേജരിവാള്‍ അനങ്ങിയില്ല. അയാളുടെ മൂക്കിന് താഴെയാണ് സംഭവിച്ചത്. അദ്ദേഹം ജനകീയ ജനാധിപത്യതിന്റെ വക്താവ് ആയിരുന്നെങ്കില്‍ മൗനമായിരിക്കില്ലായിരുന്നു

Summary

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇപ്പോള്‍ ഡല്‍ഹി അയാള്‍ ഗാന്ധി സമാധിയില്‍ പോയി പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ആളുകള്‍ തെരുവില്‍ കൊല്ലപ്പെടുകയായിരുന്നു. കല്‍ക്കട്ട കത്തുമ്പോള്‍ അതിന്റെ നടുക്ക് ഇറങ്ങി സത്യാഗ്രഹിയാകുവാനുള്ള ഉള്‍ക്കരുത്തും രാഷ്ട്രീയ നൈതിക ബോധ്യങ്ങളും ഗാന്ധിജിക്കുണ്ടായിരുന്നു. അതിന് വേണ്ടി ജീവന്‍ വെടിയുവാന്‍ തയ്യാറായിരുന്നു . എന്നാല്‍ ഇന്ന് അധികാരികളുടെ ആശ്രിതരായി ഗാന്ധിജിയെ കൊന്നവരോടൊപ്പം കൂടി സമാധാനം പ്രസംഗിക്കുന്ന ഗാന്ധിയന്മാര്‍ക്ക് ഇല്ലാത്തത് ഗാന്ധിജിക്കുണ്ടായിരുന്ന രാഷ്ട്രീയ നൈതിക ബോധ്യങ്ങളാണ്. അതാണ് അരവിന്ദ് കേജരിവാളിനും ഇല്ലാത്തത്. പണ്ട് ഉണ്ടായിരുന്നു ഗാന്ധി തൊപ്പി പോലും ഇപ്പാള്‍ ഇല്ല. 62 എം എല്‍ എ മാരുള്ള പാര്‍ട്ടി. കലാപത്തിന് നേതൃത്വം കൊടുക്കുന്നയാള്‍ വളരെ വര്‍ഷം കൂടെയുണ്ടായിരുന്നയാള്‍. അരവിന്ദ് കേജരിവാള്‍ ഡല്‍ഹിയുടെ തെരുവില്‍ 62 എം എല്‍ എ മാരെയും ആം ആദ്മി പ്രവര്‍ത്തകാരെയും കൂട്ടി സത്യാഗ്രഹമോ ശാന്തിയാത്രയോ നടത്തിയിരുന്നെങ്കില്‍ ഇതു എഴുതില്ലായിരുന്നു.

ജനകീയ രാഷ്ട്രീയത്തില്‍ കൂടെ വന്നവര്‍ക്ക് വിശ്വാസവും ധൈര്യവും ജനങ്ങളാണ്. അതു ഇല്ലാതെ വരുമ്പോഴാണ് പോലീസ് ഇല്ല എന്ന ന്യായീകരണം.

പോലീസ് കൂടെയുണ്ടായിരുന്നിട്ടാണോ ഇതു വരെ കേജരിവാള്‍ പ്രവര്‍ത്തിച്ചത്? അയാള്‍ പരിവര്‍ത്തനത്തില്‍ പ്രവര്‍ത്തിച്ചു പരിവര്‍ത്തനം കൊണ്ടു വന്നു എന്ന് അവകാശപെട്ടിട്ടും എന്താണ് ഡല്‍ഹി കത്തുന്നത്? ആരാണ് കത്തിക്കുന്നത്? ഒരു ജനകീയ നേതാവിന് പോലീസ് ഇല്ലാതെ അയാളുടെ മണ്ഡലത്തില്‍ ഇറങ്ങി നടക്കുവാന്‍ പേടിയാണോ കേജരിവാള്‍? ആരുടെ ആ ആദ്മി ആണിത്?

കേജരിവാളിന്റെ രാഷ്ട്രീയത്തിന് ഒത്താശ ചെയ്തു കൊടുത്തു എന്നതാണ് യോഗേന്ദ്ര യാദവിനോടും എന്റെ സുഹൃത്തുക്കളോടുമുള്ള പരാതി. ഇന്ന് അവരാരും കേജരിവാളിന്റെ കൂടെ ഇല്ലാത്തത് അയാളുടെ ഏകാധിപത്യ സവര്‍ണ്ണ സംഘ രാഷ്ട്രീയത്തെ അടുത്തറിഞ്ഞത് കൊണ്ടാണ്.

അധികാരത്തിന്റെ അഹങ്കാര ധാര്‍ഷ്ട്യങ്ങള്‍

അധികാരത്തിന്റെ അഹങ്കാരത്തിന്റെ മാളികയില്‍ നിന്ന് താഴെവീണ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചൂട് വെള്ളത്തില്‍ വീണ പൂച്ച തണുത്ത വെള്ളം കണ്ടാലും പേടിക്കും എന്ന മട്ടാണ്. കാരണം ഇന്ന് ഗാന്ധിജിയൂടെയോ നെഹ്റുവിന്റെയോ ആത്മ ധൈര്യവും നൈതിക ബോധവുമുള്ള കോണ്‍ഗ്രസ് നേതാക്കളെ കാണണമെങ്കില്‍ മൈക്രോസ്‌കോപ്പിലും സാധിക്കില്ല. കാരണം ഇന്നത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ അധികാരത്തിന്റ ഐഡിയോലജിക്കപ്പുറം ഒരു രാഷ്ട്രീയ നൈതിക ബോധമില്ലെന്നതാണ് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതി നേരിടുന്ന വെല്ലുവിളി.

കേജരിവാള്‍ അടക്കമുള്ളവര്‍ക്ക് അധികാരവും ഭരണ അധികാര സന്നാഹവുമാണ് അവരുടെ രാഷ്ട്രീയതിന്റെ ആദ്യവും അന്ത്യവും. ഇന്ത്യയില്‍ ജനാധിപത്യ വ്യവസ്ഥയെ പുകമറയാക്കി ഒരുകൂട്ടം കോര്‍പ്പറേറ്റുകളുടെ സാമ്പത്തിക പിന്തുണയോടെ ജനായത്തത്തിലൊ ഭരണഘടനയിലോ എല്ലാ ജനങ്ങള്‍ക്കും തുല്യ അവകാശം എന്നതിലോ വിശ്വാസമില്ലാത്തവര്‍ രാജ്യം ഹൈജാക്ക് ചെയ്തിരിക്കുന്നു. ഉള്ളില്‍ സവര്‍ണ്ണ പേഷ്വാ ബ്രാഹ്മണിക്കല്‍ ഫാസിസം കൊണ്ടു നടക്കുന്നവര്‍ക്ക് ദളിതരോടും ന്യൂനപക്ഷങ്ങളോടും ഹിന്ദി ബെല്‍റ്റിനു അപ്പുറം ഉള്ളവരോടുള്ള പുച്ഛം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

വളരെ സിനിക്കലായി അധികാരം ഏത് വിധേനയും പിടിച്ചടക്കി കോര്‍പ്പറേറ്റ് മുതലാളിമാരുടെ പിന്തുണയോടെ ഭരിച്ചു മുടിക്കുക എന്നതായി രാഷ്ട്രീയം. സാമ്പത്തിക വരേണ്യരും രാഷ്ട്രീയ വരേണ്യരും മീഡിയയെ വിലക്കടുത്തു കണ്‍സെന്‍സും പോലീസിനെ ഉപയോഗിച്ച് പേടിപ്പെടുത്തിയും ഗുണ്ടകളെ ഉപയോഗിച്ച് കൊന്നും കൊലവിളിച്ചും ഭയം വിതച്ചു ഭരിക്കുകയാണ്. അറുപത് കൊല്ലം കൊണ്ടു നേടിയ സ്വാതന്ത്ര്യം ആറുകൊല്ലം കൊണ്ടു അവസാനിപ്പിക്കുവാനുള്ള ശ്രമമാണ്. അത് അനുവദിക്കരുത്.

അധികാരികള്‍ എന്നും അധികാര അഹങ്കാരത്തില്‍ രമിക്കുമ്പഴാണ് ജനങ്ങള്‍ ഉണരേണ്ടത്. ഇന്ത്യ നമ്മുടെ എല്ലാവരുടെയും രാജ്യമാണ്. അതിനെ കത്തിക്കുവാന്‍ അനുവദിക്കരുത്. ജനായത്തത്തെയും നീതിന്യായ വ്യവസ്ഥയും ഭരണഘടനാ മൂല്യങ്ങളെയുമാണ് അവര്‍ കത്തിക്കുന്നത്. അത് അനുവദിക്കരുത്. രാജ്യമേ കേഴുക

Related Stories

No stories found.
logo
The Cue
www.thecue.in