സംസ്ഥാനത്ത് ജീവനും സ്വത്തിനും സംരക്ഷണമില്ലാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സാധാരണക്കാര്‍ക്കെതിരെ എപ്പോള്‍ വേണമെങ്കില്‍ ഗുണ്ടാ ആക്രമണം ഉണ്ടാകാം. ഗുണ്ടാ സംഘങ്ങളെ നേരിടാന്‍ ആഭ്യന്തര വകുപ്പിന് കഴിയുന്നില്ല. ഒറ്റപ്പെട്ട സംഭവം എന്നത് ഇപ്പോള്‍ തമാശയാണ്. എല്ലാ ദിവസവും ഗുണ്ടാ ആക്രമണം ആവര്‍ത്തിക്കുകയാണ്. സി.പി.ഐക്ക് പോലും ഇതില്‍ നിന്നും രക്ഷയില്ലെന്നും വി.ഡി സതീശന്‍.
പോലീസിന്റെ ഇന്റലിജന്‍സ് സംവിധാനം പരാജയപ്പെട്ടു. മയക്കുമരുന്നിന് അടിമകളായിട്ടുള്ളവരാണ് പല കൊലപാതകങ്ങളും നടത്തുന്നത്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ തിരുവനന്തപുരത്തുള്ള ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കാന്‍ പോലും പോലീസിന് കഴിയുന്നില്ല. സി.പി.എം ജില്ലാ സെക്രട്ടറിമാരാണ് എസ്.പിമാരെ നിയന്ത്രിക്കുന്നത്. സി.ഐമാര്‍ ഏരിയാ സെക്രട്ടറിമാരുടെ നിയന്ത്രണത്തിലാണ്. കാപ്പ ചുമത്തുന്നവരെ പാര്‍ട്ടി നേതൃത്വം ഇടപെട്ട് ഒഴിവാക്കിക്കുകയാണ്. ബോംബ് നിര്‍മ്മാണം കുടില്‍ വ്യവസായമായി മാറി.
വിവാഹ ചടങ്ങില്‍ ബോംബെറിയുന്നു. കാല് വെട്ടിയെടുത്ത് ഗുണ്ടകള്‍ ബൈക്കില്‍ പരസ്യമായി യാത്ര ചെയ്യുന്നു. 19 കാരന്റെ കണ്ണ് കുത്തിപ്പൊട്ടിച്ച് കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നില്‍ ഇട്ടു. ആര്‍.എസ്.എസും സി.പി.എമ്മും എസ്.ഡി.പി.ഐയുമെല്ലാം തീവ്രവാദ സംഘടനകളെക്കാള്‍ ആസൂത്രിതമായി കൊലപാതകം നടത്തുന്നുവെന്നും വി.ഡി സതീശന്‍.