ശപിച്ചാല്‍ ഗൂഢാലോചനയാകുമോ എന്ന് ദിലീപ്, ഇവര്‍ അനുഭവിക്കും എന്നാണ് പറഞ്ഞത്

ശപിച്ചാല്‍ ഗൂഢാലോചനയാകുമോ എന്ന് ദിലീപ്, ഇവര്‍ അനുഭവിക്കും എന്നാണ് പറഞ്ഞത്

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമായി തയ്യാറാക്കിയതാണെന്നും ശാപവാക്കുകള്‍ അപായപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്ന് സ്ഥാപിക്കുന്നത് എങ്ങനെയാണെന്നും ദിലീപ് ഹൈക്കോടതിയില്‍. ജാമ്യഹര്‍ജിയിലാണ് ദിലീപിന്റെ വാദം. അറസ്റ്റ് ചെയ്യുന്ന പഴയ വീഡിയോ കണ്ടപ്പോഴാണ് ഇയാള്‍ അനുഭവിക്കും എന്ന് പറഞ്ഞതെന്നും ദിലീപ്. ഗൂഢാലോചനക്ക് തെളിവുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. ശാപവാക്കുകള്‍ അല്ലാതെ കൈവെട്ടുമെന്നോ കൊലപ്പെടുത്തുമെന്നോ വോയ്‌സ് ക്ലിപ്പില്‍ ഇല്ലെന്നും ദിലീപിന് വേണ്ടി ഹാജരായ ബി.രാമന്‍പിള്ള. പ്രതികള്‍ സാധാരണക്കാരല്ലെന്നും സ്വാധീനശേഷിയുള്ളവരാണെന്നും അതുകൊണ്ട് വെറുംവാക്കായി കാണാനാകില്ലെന്നും പ്രൊസിക്യൂഷന്‍. അന്വേഷണ ഉദ്യോഗസ്ഥന്റെ ജീവന്‍ സംരക്ഷിക്കണമെന്നും പ്രൊസിക്യൂഷന്‍.

പുതിയ സാക്ഷികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ പലവിധത്തില്‍ സ്വാധീനിക്കാനാണ് പ്രതിഭാഗം ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍. സാക്ഷികളെ കൂറുമാറ്റാന്‍ ശ്രമിച്ചതിന് ഡിജിറ്റല്‍ തെളിവുകളുണ്ട്. വീഡിയോ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചതിനാലാണ് കസ്റ്റഡിയില്‍ വേണമെന്ന് പറയുന്നതെന്നും പ്രൊസിക്യൂഷന്‍. ഇരുപതോളം സാക്ഷികള്‍ കൂറുമാറിയപ്പോള്‍ രണ്ട് പേരാണ് ഉറച്ച് നിന്നത്. ഇവരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുണ്ടെന്നും പ്രൊസിക്യൂഷന്‍.

കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം; ജാമ്യഹര്‍ജിയില്‍ പ്രൊസിക്യൂഷന്‍

ദിലീപ് പ്രതിയായ ലൈംഗിക അതിക്രമ കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി വേണമെന്ന് പ്രൊസിക്യൂഷന്‍ ഹൈക്കോടതിയില്‍. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമിച്ചതിന് തെളിവുണ്ടെന്നും പ്രൊസിക്യൂഷന്‍. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതിയില്‍ പ്രൊസിക്യൂഷന്‍ വാദങ്ങള്‍. ജസ്റ്റിസ് പി.ഗോപിനാഥാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ശക്തമായ തെളിവുകളുണ്ടെന്നും പ്രൊസിക്യൂഷന്‍. നിര്‍ണായക തെളിവുകള്‍ തുറന്ന കോടതിയില്‍ പറയാനാകില്ലെന്നും പ്രൊസിക്യൂഷന്‍. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ചാനല്‍ അഭിമുഖം ആസൂത്രിതമാണെന്ന് പ്രതി ദിലീപിന് വേണ്ടി ഹാജരാജ അഡ്വക്കേറ്റ് ബി.രാമന്‍പിള്ള ഹൈക്കോടതിയില്‍. എന്തും പറയാന്‍ തയ്യാറാകുന്ന ആളാണ് ബാലചന്ദ്രകുമാറെന്നും ദിലീപ്. അന്വേഷണ ഉദ്യോഗസ്ഥനെതിരെ ശാപവാക്കുകള്‍ പറഞ്ഞാല്‍ കുറ്റകൃത്യമാകുമോ എന്നും രാമന്‍പിള്ള. ഉദ്യോഗസ്ഥര്‍ അനുഭവിക്കും എന്ന നിലക്കാണ് ദിലീപ് പറഞ്ഞത്. ഇത് കൊലപാതകത്തിനുള്ള ഗൂഢാലോചനയോ അപായപ്പെടുത്തുമെന്ന സൂചനയോ അല്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍. ദിലീപ് വെറുതെ വാക്കാല്‍ പറഞ്ഞതല്ലെന്നും നിര്‍ണായക തെളിവുകള്‍ പക്കലുണ്ടെന്നുമാണ് പ്രൊസിക്യൂഷന്റെ വാദം. സാക്ഷിമൊഴി നല്‍കാന്‍ ഒരാള്‍ വരുമ്പോള്‍ പ്രതിഭാഗം പല വിധത്തില്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രൊസിക്യൂഷന്‍. ദിലീപിന് പുറമേ സഹോദരന്‍ അനൂപ് പദ്മനാഭന്‍, സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, അപ്പു, ബൈജു ചെങ്ങമനാട്, ആലുവ സ്വദേശി ശരത് നായര്‍ എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്.

ഇത് അസാധാരണമായ കേസാണെന്നും, ലൈംഗികപീഡനത്തിന് ക്രിമിനലുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത് നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമാണെന്നും, സമൂഹത്തില്‍ വലിയ സ്വാധീനമുള്ള ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിനെത്തന്നെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in