നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നീട്ടാനാകില്ലെന്ന് സുപ്രീം കോടതി, സർക്കാർ ആവശ്യം തള്ളി

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നീട്ടാനാകില്ലെന്ന് സുപ്രീം കോടതി, സർക്കാർ ആവശ്യം തള്ളി

നടന്‍ ദിലീപ് പ്രതിയായ ലൈംഗിക അതിക്രമ കേസില്‍ വിചാരണ നീട്ടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഇക്കാര്യത്തില്‍ വിചാരണക്കോടതി തീരുമാനമെടുക്കട്ടെ എന്നാണ് സുപ്രീംകോടതി അറിയിച്ചത്. ജസ്റ്റിസ് എഎന്‍ ഖാല്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേസില്‍ വിചാരണ നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യത്തെ നടന്‍ ദിലീപ് എതിര്‍ത്തു. സര്‍ക്കാര്‍ ശ്രമിക്കുന്നത് വിചാരണ നീട്ടിക്കൊണ്ട് പോകാനും മാധ്യമ വിചാരണ നടത്താനുമാണെന്നാണ് ദിലീപിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു. വിചാരണ നീട്ടണമെങ്കില്‍ അത് വിചാരണ കോടതി ജഡ്ജി തീരുമാക്കട്ടെ എന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

202 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. ഇപ്പോള്‍ അഞ്ച് വര്‍ഷത്തിന് ശേഷം മറ്റൊരു സാക്ഷി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ആ സാക്ഷിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അയാളെയും വിസ്തരിക്കട്ടെയെന്നും റോത്തഗി പറഞ്ഞു.

അതേസമയം, വിചാരണക്കോടതിയെ സമീപിക്കുമ്പോള്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പറയുന്നതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാരിന്റെ അപേക്ഷയില്‍ വിചാരണ നീട്ടാനാവില്ലെന്നും ജഡ്ജി ആവശ്യപ്പെട്ടാല്‍ മാത്രം തീരുമാനിക്കാമെന്നും ജസ്റ്റിസ് പ്രതികരിക്കുകയായിരുന്നു.

വിചാരണക്കോടതി ജഡ്ജിയെ മാറ്റുന്നതിനാണ് വിചാരണ നീട്ടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ദിലീപ് സത്യവാങ്ങ്മൂലത്തില്‍ ആരോപിച്ചിരുന്നു. തുടരന്വേഷണം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം പ്രഹസനമാണ്. കേസില്‍ ഇനി തുടരന്വേഷണം ആവശ്യമില്ല. അന്വേഷണസംഘം വാടകക്കെടുത്ത സാക്ഷിയാണ് ബാലചന്ദ്രകുമാര്‍. ഈ സാഹചര്യത്തില്‍ എത്രയും വേഗം കേസില്‍ വിധി പറയുകയാണ് വേണ്ടതെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in