ഡൽഹിയിൽ സമ്പത്ത് വർധിപ്പിക്കാൻ നരബലി, ആറ് വയസുകാരനെ കൊന്നത് ദൈവകൽപന പ്രകാരമെന്ന് അറസ്റ്റിലായ കുടിയേറ്റ തൊഴിലാളികൾ

ഡൽഹിയിൽ സമ്പത്ത് വർധിപ്പിക്കാൻ നരബലി, ആറ് വയസുകാരനെ കൊന്നത് ദൈവകൽപന പ്രകാരമെന്ന് അറസ്റ്റിലായ കുടിയേറ്റ തൊഴിലാളികൾ

ഡൽഹിയിൽ ആറ് വയസുകാരനെ ബലി നൽകിയ സംഭവത്തിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾ അറസ്റ്റിൽ. സമ്പത്ത് വർധിപ്പിക്കാൻ ദൈവകൽപന പ്രകാരം നരബലി നടത്തിയതെന്ന് അറസ്റ്റിലായ കുടിയേറ്റ തൊഴിലാളികൾ പോലീസിനോട് പറഞ്ഞു. ബീഹാർ സ്വദേശികളായ വിജയ് കുമാർ (19 ), അമർ കുമാർ (22 ) എന്നിവരാണ് അറസ്റ്റിലായത്. ഡൽഹി ലോധി കോളനിയിലെ സി.ആർ.പി.എഫ് കെട്ടിട നിർമ്മാണ മേഖലയിലാണ് കൊലപാതകം നടന്നത്.

കൃത്യം നടത്തുന്ന സമയത്ത് പ്രതികൾ മയക്കുമരുന്ന് ലഹരിയിലായിരുന്നു എന്ന് പോലീസ് പറയുന്നു. സിമെന്റ് കട്ടർമാരായി ജോലിചെയ്യുന്നവരാണ് പ്രതികൾ. കൊലചെയ്യപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾ കെട്ടിട തൊഴിൽ ചെയ്യുന്നവരാണ്. കഷ്ടിച്ച് ഒരു മാസം മുമ്പാണ് ആ കുടുംബം യു.പി യിൽ നിന്ന് ഡൽഹിയിലെത്തിയത്. ദുർഗ്ഗാ പൂജയുമായി ബന്ധപ്പെട്ട് ആളുകൾ തിരക്കിലായിരുന്ന സമയത്താണ് കൊലപാതകം നടക്കുന്നത്.

"ഒരു ആറു വയസുകാരൻ മരണപ്പെട്ടു എന്നും രണ്ടുപേരെ പിടിച്ചിട്ടുണ്ട് എന്നുമുള്ള വിവരമാണ് ഞങ്ങൾക്ക് ആദ്യം ലഭിക്കുന്നത്. സംഭവ സ്ഥലത്ത് എത്തിയപ്പോൾ നിർമ്മാണ മേഖലയ്ക്കടുത്തായി കുട്ടിയുടെ മൃതദേഹം കിടക്കുന്നത് കണ്ടു. പ്രതികളെ പിടികൂടിയത് സി.ആർ.പി.എഫ് അംഗങ്ങളും തൊഴിലാളികളും ചേർന്നാണ്. പ്രതികൾ നേരത്തെയുള്ള പരിചയം വച്ച് കുട്ടിയെ തങ്ങളുടെ അടുക്കളയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നും അവിടെ വച്ച് കഴുത്തിലും തലയിലും മുറിവുകളുണ്ടാക്കി കൊല്ലുകയായിരുന്നു എന്നുമാണ് സംഭവസ്ഥലത്തുവച്ച് മനസ്സിലാക്കാൻ സാധിക്കുന്നത്." ഡൽഹി സൗത്ത് ഡി.സി.പി ചന്ദൻ ചൗധരി പറഞ്ഞു.

ദൈവം പ്രത്യക്ഷപ്പെട്ട് നരബലി നടത്താൻ പറഞ്ഞത് പ്രകാരമാണ് തങ്ങൾ ഇത് ചെയ്തത് എന്ന് പ്രതികൾ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു എന്നും ഡി.സി.പി പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in