പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു കളയേണ്ട, തുറന്നു കൊടുക്കണം: ജി സുധാകരന്‍
പാലാരിവട്ടം മേല്‍പ്പാലം ശക്തിപ്പെടുത്തി ഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. നിലവാരമില്ലാത്ത കോണ്‍ക്രീറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച പാലം ഭാവിയിലും അപകടത്തിന് കാരണമാകുമെന്നും പൊളിച്ച് മാറ്റണമെന്നും വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് മന്ത്രി തള്ളി. കരാറുകാരെ ഏല്‍പ്പിച്ചതിന് ശേഷം യുഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തനം വിലയിരുത്തിയില്ലെന്ന് മന്ത്രി ജി സുധാകരന്‍ കുറ്റപ്പെടുത്തി.
മേല്‍പ്പാല നിര്‍മ്മാണത്തില്‍ അഴിമതി കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.പാലത്തിന്റെ നിര്‍മ്മാണ രൂപരേഖ മാറ്റുന്നതിനും നിലവാരമില്ലാത്ത കോണ്‍ക്രീറ്റ് ഉപയോഗിക്കുന്നതിനും ഉദ്യാഗസ്ഥര്‍ ഒത്താശ ചെയ്‌തെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് എംഡിയും കൊച്ചി മെട്രോ എംഡിയുമായ മുഹമ്മദ് ഹനീഷ് അടക്കം 17 പേര്‍ക്കെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പാലം അപകടാവസ്ഥയിലാണെന്ന റിപ്പോര്‍ട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് സമര്‍പ്പിച്ചത്. കരാര്‍ ലഭിച്ച കമ്പനിയുടെ ഉടമ സുമിത് ഗോയല്‍, രൂപകല്‍പ്പന ചെയ്ത ബംഗളൂരു നാഗേഷ് കണ്‍സല്‍ട്ടന്‍സിയിലെ മഞ്ജുനാഥ് എന്നിവരാണ് ഇപ്പോള്‍ പ്രതിപട്ടികയിലുള്ളത്. നിര്‍മ്മാണ കമ്പനി എംഡിയെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്‍സ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്.
പാലം തുറന്ന് കൊടുക്കുമെന്ന് മന്ത്രി പറയുമ്പോഴും അറ്റകുറ്റപ്പണി എപ്പോള്‍ പൂര്‍ത്തിയാകുമെന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. ജൂണ്‍ ഒന്നിന് മേല്‍പ്പാലം താല്‍ക്കാലികമായി തുറന്ന് കൊടുക്കുമെന്നായിരുന്നു റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നത്.
100 ചാക്ക് സിമന്റ് വേണ്ടിടത്ത് 33 കൊണ്ട് വാര്‍ക്കല്‍ നടത്തിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. പുതുക്കിപ്പണിയാനുള്ള പണം കരാറുകാരനില്‍ നിന്ന് ഈടാക്കണമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്. പാലം നിര്‍മാണത്തില്‍ വന്‍ അഴിമതിയാണ് നടന്നതെന്നാണ് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ വിജിലന്‍സ് പറയുന്നത്.