ഒമിക്രോണ്‍ ഒരു മുന്നറിയിപ്പാണ്; ശ്രദ്ധ വേണമെന്ന് ലോകാരോഗ്യ സംഘടനയുടെ ശാസ്ത്രജ്ഞ

ഒമിക്രോണ്‍ ഒരു മുന്നറിയിപ്പാണ്; ശ്രദ്ധ വേണമെന്ന് ലോകാരോഗ്യ സംഘടനയുടെ ശാസ്ത്രജ്ഞ

ലോകത്ത് ഒമിക്രോണ്‍ ഭീഷണി കൂടി നിലവില്‍ വന്നതോടെ ഇന്ത്യ കൂടുതല്‍ കരുതല്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍. ഒമിക്രോണ്‍ ഒരു മുന്നറിയിപ്പാണെന്നും സാമൂഹിക അകലം, മാസ്‌ക്, വാക്‌സിനേഷന്‍ തുടങ്ങിയ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മാസ്‌ക് നിങ്ങളുടെ പോക്കറ്റിലുള്ള വാക്‌സിനാണ്. അത് ഫലപ്രദമായി ഉപയോഗിക്കണം. എല്ലാവരെയും സമ്പൂര്‍ണ വാക്‌സിനേറ്റ് ചെയ്യുക, ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുക തുടങ്ങിയ പ്രാഥമിക കരുതലുകള്‍ എന്തായാലും സ്വീകരിക്കണം.

ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ശാസ്ത്രത്തില്‍ അധിഷ്ഠിതമായ കരുതലാണ് വേണ്ടത്. ഡെല്‍റ്റ വൈറസിനേക്കഴിഞ്ഞും വ്യാപന ശക്തിയുള്ളതാണ് ഒമിക്രോണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ വൈറസിന്റെ പുതിയ സ്‌ട്രെയിനിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിയും.

അതി തീവ്രവ്യാപന ശേഷിയുള്ള കൊവിഡ് വകഭേദമായ ഒമിക്രോണിനെ പെട്ടെന്ന് തിരിച്ചറിഞ്ഞതിന് പ്രശംസിക്കുന്നതിന് പകരം വൈറസിന്റെ പേരില്‍ വിലക്കുകളേര്‍പ്പെടുത്തി ലോക രാജ്യങ്ങള്‍ തങ്ങളെ ശിക്ഷിക്കുകയാണെന്ന് ദക്ഷിണ ആഫ്രിക്ക പറഞ്ഞിരുന്നു.

വൈറസിനെ തിരിച്ചറിഞ്ഞതോടെ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവര്‍ക്കുമേല്‍ വിവിധ രാജ്യങ്ങള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി രംഗത്ത് എത്തിയതിന് പിന്നാലെയാണ് വിദേശ കാര്യമന്ത്രാലയം പ്രസ്താവന ഇറക്കിയത്.

രാജ്യത്തെ മികച്ച ശാസ്ത്ര സാങ്കേതിക വിദ്യയെ പ്രശംസിക്കുകയാണ് വേണ്ടത്, അതിന്റെ പേരില്‍ ശിക്ഷിക്കുകയല്ല എന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

പുതിയ വകഭേദങ്ങള്‍ മറ്റു രാജ്യങ്ങള്‍ കണ്ടെത്തിയപ്പോള്‍ മറ്റു രാജ്യങ്ങള്‍ സ്വീകരിച്ച നിലപാടല്ല ദക്ഷിണാഫ്രിക്കയോട് സ്വീകരിക്കുന്നത്. യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളോട് അതില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് ചര്‍ച്ചകള്‍ നടത്തുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഒമിക്രോണ്‍, കൊവിഡിന്റെ ഡെല്‍റ്റ വകഭേദത്തേക്കാളും അപകടകാരിയാണെന്നും ആശങ്കയുള്ള സാഹചര്യമാണിതെന്നും ലോകാരോഗ്യസംഘടന നേരത്തേ വ്യക്തമാക്കിയിരുന്നു. ബ്രിട്ടണ്‍, ജര്‍മനി, ബെല്‍ജിയം, ഇറ്റലി, ഇസ്രഈല്‍ എന്നിവിടങ്ങളിലും ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in