ബാലുശേരിയില്‍ നിന്ന് ധര്‍മ്മജനും കൂടി വിജയിച്ചാല്‍ നിയമസഭയില്‍ ബഡായി ബംഗ്ലാവ് നടത്താന്‍ പറ്റുമോ എന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ മുകേഷ്. രമേഷ് പിഷാരടി കൂടി വേണം എന്നായിരുന്നു മുകേഷിന്റെ മറുപടി. അങ്ങനെയാണെങ്കില്‍ ബഡായി ബംഗ്ലാവ് നടത്താവുന്നതേയുള്ളുവെന്നും മുകേഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുകേഷിന്റെ രസകരമായ പ്രതികരണം
എംഎല്‍എ മണ്ഡലത്തില്‍ ഇല്ലെന്നുള്ള പ്രതിപക്ഷം പ്രചാരണം തെറ്റാണ്. കൊല്ലത്തെ ജനങ്ങള്‍ക്ക് പരാതികളൊന്നുമില്ലെന്നും മുകേഷ് പറഞ്ഞു. കുറെ പ്രചാരണങ്ങൾ അല്ലാതെ കോണ്‍ഗ്രസിന് മറ്റൊന്നും ഉയര്‍ത്താന്‍ ഇല്ല. താന്‍ 1300 കോടി രൂപയുടെ വികസനം മണ്ഡലത്തില്‍ നടത്തിയിട്ടുണ്ട്. ‘കൊല്ലത്ത് ഉറപ്പാണ് മുകേഷ്’ എന്ന് പറയാമെന്നും മുകേഷ് കൂട്ടിചേര്‍ത്തു.
കോണ്‍ഗ്രസും എല്‍ഡിഎഫും കൊല്ലത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് മുകേഷ് ആരോപിച്ചു. ബിന്ദു കൃഷ്ണയാണ് മുകേഷിനെതിരെ യുഡിഎഫില്‍ നിന്നും ജനവിധി തേടുന്നത്.2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച മുകേഷ് വന്‍ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസിലെ സൂരജ് രവിയെ 17611 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്പിച്ചാണ് മുകേഷ് നിയമസഭയിലെത്തിയത്.