ഓലപീപ്പി കാണിച്ച് പേടിപ്പിക്കാന്‍ നോക്കണ്ട; ഭീഷണിക്കത്തിന് പിന്നില്‍ സിപിഐഎം എന്ന് കെ.കെ രമ

ഓലപീപ്പി കാണിച്ച് പേടിപ്പിക്കാന്‍ നോക്കണ്ട; ഭീഷണിക്കത്തിന് പിന്നില്‍ സിപിഐഎം എന്ന് കെ.കെ രമ

വടക: മകനും ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനും വന്ന ഭീഷണിക്കത്തിന് പിന്നില്‍ സിപിഐഎമ്മാണെ ആരോപണമുയര്‍ത്തി വടകര എം.എല്‍.എ കെ.കെ രമ. ഭീഷണിക്കത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ നടപടിയുണ്ടായില്ലെന്നും കെ.കെ രമ കൂട്ടിച്ചേര്‍ത്തു.

''സിപിഐഎമ്മിന്റെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ നിരന്തരം സംസാരിക്കുന്നതാണ് പ്രകോപനത്തിന് കാരണം. ഓലപീപ്പി കാണിച്ച് പേടിപ്പിക്കാന്‍ നോക്കേണ്ട. സിപിഐഎമ്മിന്റെ ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ഇനിയും സംസാരിച്ചുകൊണ്ടിരിക്കും.

ഭീഷണി കത്തില്‍ മകനെ പരാമര്‍ശിക്കുന്നത് തന്നെ ഉദ്ദേശിച്ചാണ്. മകന്‍ രാഷ്ട്രീയത്തില്‍ സജീവമല്ല. അവനെതിരെ അത്തരത്തില്‍ ഒരു കത്ത് വരേണ്ട കാര്യമില്ല. ഇത് നിസാരമായിട്ടല്ല കാണുന്നത്. പരാതി നല്‍കിയിട്ടുണ്ട്,'' കെ. കെ രമ പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദിനേയും എന്‍. വേണുവിനേയും കൊലപ്പെടുത്തുമെന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്.

സിപിഐഎമ്മിനെതിരെ മാധ്യമങ്ങളില്‍ വന്ന് ചര്‍ച്ച ചെയ്ത ടി.പിയെ 51 വെട്ട് വെട്ടിയാണ് തീര്‍ത്തത്. എം.എല്‍.എ രമയുടെ മകനെ അധികം വളരാന്‍ വിടില്ല. അവന്റെ മുഖം 100 വെട്ട് വെട്ടി പൂക്കൂല പോലെ നടുറോഡില്‍ ചിതറുമെന്നും കത്തില്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in