'സ്വന്തം കാര്യത്തിന് പത്മശ്രീ പുരസ്‌കാരത്തെ അപമാനിച്ചു'; കങ്കണയുടെ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനം

'സ്വന്തം കാര്യത്തിന് പത്മശ്രീ പുരസ്‌കാരത്തെ അപമാനിച്ചു'; കങ്കണയുടെ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനം

കഴിഞ്ഞ ദിവസമായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് നടി കങ്കണ റണാവത് പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെ കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയാണ് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. വീഡിയോയില്‍ കങ്കണ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളാണ് ഇതിന് കാരണം.

ബെസ്റ്റ് ഓഫ് കങ്കണ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍, തനിക്ക് ലഭിച്ച ബഹുമതിയില്‍ നന്ദി പറയുന്നതിനൊപ്പം നിരവധി വിദ്വേഷ പരാമര്‍ശങ്ങളാണ് താരം നടത്തുന്നത്. 'ജിഹാദി'കള്‍ക്കും, 'ഖാലിസ്ഥാനി'കള്‍ക്കുമെതിരെ നിരന്തരം 'ശബ്ദമുയര്‍ത്തുന്ന' ആളാണ് താനെന്നും, രാജ്യത്തിന്റെ പ്രധാന പ്രശ്‌നങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി താന്‍ പോരാടുകയാണെന്നുമാണ് അവകാശപ്പെടുന്നത്.

'ചെറുപ്പത്തിലേ സിനിമയിലെത്തിയ ആളാണ് ഞാന്‍, വിജയത്തിന്റെ രുചിയറിയാന്‍ 8-10 വര്‍ഷമെടുത്തു. അവസാനം അത് സംഭവിച്ചപ്പോള്‍ എന്റെ ശ്രദ്ധ മറ്റ് പല പ്രശ്‌നങ്ങളിലുമായിരുന്നു. ഫെയര്‍നെസ് ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ ഒഴിവാക്കി, വലിയ നിര്‍മ്മാണ കമ്പനികള്‍ക്കൊപ്പവും, സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും അഭിനയിക്കുന്നതും ഞാന്‍ ഒഴിവാക്കി. പണത്തേക്കാള്‍ കൂടുതല്‍ ശത്രുക്കളെയാണ് ഉണ്ടാക്കിയത്. ഇതൊക്കെ ചെയ്തിട്ട് എനിക്ക് എന്താണ് കിട്ടുന്നതെന്നാണ് പലരും ചോദിക്കുന്നത്. ഇത് നിങ്ങളുടെ ജോലിയല്ല. ഈ പുരസ്‌കാരം ഈ ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്കുമുള്ള മറുപടിയാണ്', കങ്കണ പറയുന്നു.

തന്നെ വിമര്‍ശിക്കുന്നവരുടെ വായ അടയ്പ്പിക്കാന്‍ ഈ പത്മശ്രീ മാത്രം മതിയെന്നും വീഡിയോയില്‍ കങ്കണ പറയുന്നുണ്ട്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് നടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

സ്വയം പുകഴ്ത്തുന്നത് കൂടാതെ, മറ്റ് വിഭാഗങ്ങളോടുള്ള തന്റെ വിദ്വേഷമാണ് നടി വീഡിയോയിലൂടെ വെളിപ്പെടുത്തുന്നതെന്നാണ് വിമര്‍ശനം. പത്മശ്രീയെ കങ്കണ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും, സ്വന്തം അഭിപ്രായങ്ങളും, വാദങ്ങളും ഉയര്‍ത്തിക്കാട്ടാന്‍ പത്മപുരസ്‌കാരങ്ങളുടെ മൂല്യത്തെ കങ്കണ താഴ്ത്തിക്കെടുകയാണ് ചെയ്തിരിക്കുന്നതെന്നും വിമര്‍ശനമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in