'കൊല്ലുമെന്ന് ആക്രോശിച്ചു', കന്റോണ്‍മെന്റ് ഹൗസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറി: പ്രതിപക്ഷ നേതാവിന്റെ ഓഫീസ്

'കൊല്ലുമെന്ന് ആക്രോശിച്ചു', കന്റോണ്‍മെന്റ് ഹൗസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറി: പ്രതിപക്ഷ നേതാവിന്റെ ഓഫീസ്

കന്റോണ്‍മെന്റ് ഹൗസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത് ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ്. അകത്ത് കയറിയവര്‍ വിഡി സതീശനെ കൊല്ലുമെന്ന് ആക്രോശിച്ച് കല്ലെറിഞ്ഞെന്നും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെ പരിക്കേല്‍പ്പിച്ചെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

മാരകായുധങ്ങളുമായി കന്റോണ്‍മെന്റ് ഹൗസില്‍ അതിക്രമിച്ച് കയറി പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറയിച്ചു.

പൊലീസ് ബാരിക്കേഡിന് പുറത്ത് പ്രതിഷേധിക്കവെയാണ് നാല് പേര്‍ വി.ഡി. സതീശന്റഎ ഔദ്യോഗിക വസതിയിലേക്ക് ചാടിക്കടന്നത്. എന്നാല്‍ തങ്ങള്‍ സമാധാന പരമായിട്ടാണ് പ്രതിഷേധിക്കാന്‍ എത്തിയതെന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറയുന്നത്.

മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ കൊടികളും ഫ്‌ളക്‌സുകളും നശിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നുണ്ട്. ഇതിനിടെയാണ് കന്റോണ്‍മെന്റ് ഹൗസിലേക്ക് മാര്‍ച്ച് നടന്നത്.

മുഖ്യമന്ത്രി സഞ്ചരിച്ച ഇന്‍ഡിഗോ വിമാനത്തിനകത്ത് വെച്ചാണ് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത ഉടനെയായിരുന്നു മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍.കെ നവീന്‍ കുമാര്‍ എന്നിവരാണ് പ്രതിഷേധിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആളെയും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നാണ് വിഡി സതീശന്‍ പറഞ്ഞത്. അവരുടെ കയ്യില്‍ മാരകായുധങ്ങളൊന്നുമുണ്ടായിരുന്നില്ലല്ലോ. ആകാശത്തായാലും ഭൂമിയിലായാലും പ്രതിഷേധം പ്രതിഷേധം തന്നെയാണ്. കോണ്‍ഗ്രസ് ഇനിയും ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും സതീശന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in