പ്രതിപക്ഷ നേതാവിനായി കോണ്‍ഗ്രസില്‍ തലപുകഞ്ഞ ചര്‍ച്ച; ഹൈക്കമാന്‍ഡില്‍ ട്വിസ്റ്റായി ഉമ്മന്‍ ചാണ്ടി, നിലപാട് കടുപ്പിച്ച് യുവ എംഎല്‍എമാര്‍

പ്രതിപക്ഷ നേതാവിനായി കോണ്‍ഗ്രസില്‍ തലപുകഞ്ഞ ചര്‍ച്ച; ഹൈക്കമാന്‍ഡില്‍ ട്വിസ്റ്റായി ഉമ്മന്‍ ചാണ്ടി, നിലപാട് കടുപ്പിച്ച് യുവ എംഎല്‍എമാര്‍

ന്യൂഡല്‍ഹി: രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തിട്ടും പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനാവാതെ കോണ്‍ഗ്രസ്.

കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന് വേണ്ടി പാര്‍ട്ടിയിലെ യുവ എം.എല്‍.എമാര്‍ വാദിക്കുമ്പോള്‍ മുതിര്‍ന്ന നേതാക്കളുടെ നിലപാടാണ് വീണ്ടും ഹൈക്കമാന്‍ഡിനെ ആശയകുഴപ്പത്തിലാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസില്‍ ഒരു തലമുറമാറ്റം വേണം, രമേശ് ചെന്നിത്തല സ്ഥാനം ഒഴിഞ്ഞ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണം, എന്നീ ആവശ്യങ്ങളാണ്‌ യുവനിരയില്‍ നിന്ന് പ്രധാനമായും ഉയര്‍ന്നത്.

എന്നാല്‍ ഇതിനിടയല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായാല്‍ മതിയെന്ന നിലപാടെടുത്തത് ഹൈക്കമാന്‍ഡിനെ വീണ്ടും വെട്ടിലാക്കി.

ഐ ഗ്രൂപ്പും എ ഗ്രൂപ്പും രണ്ട് പേരുകള്‍ നിര്‍ദേശിക്കുമെന്നായിരുന്നു ഹൈക്കമാന്‍ഡ് കരുതിയത്. എന്നാല്‍ എ ഗ്രൂപ്പിന്റെ ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണം എന്ന ആവശ്യത്തിനൊപ്പമാണ് ഉമ്മന്‍ ചാണ്ടി നില്‍ക്കുന്നത്. പാര്‍ട്ടിയേയും മുന്നണിയേയും ഒരു പോലെ മുന്നോട്ട് കൊണ്ടുപോകേണ്ടതിനാല്‍ പരിചയ സമ്പത്തുള്ളവര്‍ വരട്ടെയെന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടി സ്വീകരിച്ചിരിക്കുന്നത്.

ചെന്നിത്തലയുടെ വാക്കുകള്‍ ജനം വിശ്വസിക്കുന്നില്ല, അഴിച്ചുപണി നടത്തിയില്ലെങ്കില്‍ ജനപിന്തുണ നഷ്ടമാകുമെന്നാണ് സതീശനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ സംഘടനാ തലത്തില്‍ മൊത്തം അഴിച്ചുപണി വേണമെന്ന നിലപാടാണ് സ്വീകരിക്കുന്നത്. തോല്‍വിക്ക് കാരണം പാര്‍ട്ടിക്ക് അടിത്തറ ഇല്ലാതായതാണെന്നും കോണ്‍ഗ്രസില്‍ തലമുറമാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാറികൊടുക്കുന്നതില്‍ തനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ലെന്നും മുരളി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in