പായിപ്പാട്ടെ പ്രതിഷേധം ആസൂത്രിതം, പത്തനംതിട്ടയില്‍ നിന്ന് വരെ തൊഴിലാളികളെത്തിയെന്ന് മന്ത്രി

പായിപ്പാട്ടെ പ്രതിഷേധം ആസൂത്രിതം, പത്തനംതിട്ടയില്‍ നിന്ന് വരെ തൊഴിലാളികളെത്തിയെന്ന് മന്ത്രി

കോട്ടയം ചങ്ങനാശേരി പായിപ്പാട് ആയിരത്തോളം അതിഥിതൊഴിലാളികള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ഞായറാഴ്ച പ്രതിഷേധിച്ചതിന് പിന്നില്‍ ആസൂത്രിത നീക്കമെന്ന് മന്ത്രി പി തിലോത്തമന്‍. നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടായിരുന്നു അതിഥി തൊഴിലാളികളുടെ പ്രതിഷേധം.

പായിപ്പാട്ട് പ്രതിഷേധത്തെക്കുറിച്ച് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍

250 വീടുകളിലായി 3500ലധികം ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. പായിപ്പാട്ട് പഞ്ചായത്ത് തലത്തില്‍ തന്നെ അവരുടെ ക്ഷേമം ഉറപ്പുവരുത്തിയിരുന്നതാണ്. മിക്കവാറും ദിവസങ്ങളില്‍ തഹസില്‍ദാര്‍ അവരുടെ താമസസ്ഥലങ്ങളില്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ചിരുന്നു. ആസൂത്രിതമായ നീക്കമായിരുന്നുവെന്നാണ് മനസിലാക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ നിന്ന് വരെ ആളുകള്‍ പായിപ്പാട്ട് എത്തി. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ തൊഴിലാളികളുടെ ഏറ്റവും പ്രധാന ആവശ്യം നാട്ടില്‍ പോകാനുള്ള സൗകര്യം ഒരുക്കണമെന്നാണ്. ലോക്ക് ഡൗണിന് ശേഷം എവിടെയാണോ ഉള്ളത് അവിടെ തന്നെ നില്‍ക്കണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്തിനും അതേ നിലപാടാണ്. അത്ര ഗൗരവമേറിയ സാഹചര്യമാണ് നമ്മള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. തൊഴിലുടമകള്‍ക്ക് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കും. ഒരാളും പട്ടിണി കിടക്കേണ്ട സാഹചര്യം ഇവിടെ ഉണ്ടാകില്ല.

ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് പായിപ്പാട് ടൗണില്‍ ആയിരത്തിലേറെ പേര്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ഒത്തുകൂടിയത്. ബംഗാളിലേക്ക് മടങ്ങണമെന്നായിരുന്നു ഇവരുടെ ആവശ്യം. പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാല്‍ ആരാണെന്ന് അറിയാമെന്നായിരുന്നു ജില്ലാ കലക്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പൊലീസ് ലാത്തി വീശിയതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ പിരിഞ്ഞ് പൊയത്.

Related Stories

No stories found.
logo
The Cue
www.thecue.in