ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഒഴിവാക്കി എന്‍സിആര്‍ബി റിപ്പോര്‍ട്ട്; കണക്കുകള്‍ തയ്യാറാക്കിയിട്ടും പുറത്തുവിട്ടില്ല

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഒഴിവാക്കി എന്‍സിആര്‍ബി റിപ്പോര്‍ട്ട്; കണക്കുകള്‍ തയ്യാറാക്കിയിട്ടും പുറത്തുവിട്ടില്ല

രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണങ്ങളുടെ കണക്കുകള്‍ പുറത്തുവിടാതെ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ(എന്‍സിആര്‍ബി). 2017ലെ രാജ്യത്തെ കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള കണക്കുകള്‍ ഒരു വര്‍ഷം വൈകി പ്രസിദ്ധീകരിച്ചപ്പോഴാണ് എന്‍സിആര്‍ബി ആള്‍ക്കൂട്ട ആക്രമണങ്ങള്‍, സ്വാധീനമുള്ള ആളുകള്‍ നടപ്പിലാക്കുന്ന കൊലപാതകങ്ങള്‍, ഖാപ് പഞ്ചായത്തുകള്‍ നടപ്പിലാക്കുന്ന കൊലപാതകങ്ങള്‍, മതവിദ്വേഷത്തെ തുടര്‍ന്നുള്ള കൊലപാതകങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താതിരുന്നത്.

ഈ വിവരങ്ങളെല്ലാം പൂര്‍ണ്ണമായും സമാഹരിക്കുകയും വിശകലനം ചെയ്ത് പ്രസിദ്ധീകരണ യോഗ്യമാക്കിയതാണെന്നും എന്നല്‍ പ്രസിദ്ധീകരിക്കാത്തതിന് കാരണം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ അറിയൂ എന്നുമാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. മുന്‍ എന്‍സിആര്‍ബി ഡയറക്ടര്‍ ഇഷ് കുമാറിന്റെ കീഴിലായിരുന്നു ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, മതപരമായ കാരണങ്ങളാലുള്ള കൊലപാതകങ്ങള്‍ എന്നീ വിഭാഗങ്ങള്‍ ചേര്‍ത്തുകൊണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചത്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൊട്ടുമുമ്പത്തെ റിപ്പോര്‍ട്ടിലെ രീതിയെയാണ് ഇപ്പോള്‍ പുറത്തുവിട്ട വിവരങ്ങളിലും എന്‍.സി.ആര്‍.ബി അവംലംബിക്കുന്നത്. സൈബര്‍ കുറ്റങ്ങള്‍. രാജ്യത്തിനെതിരായ കുറ്റങ്ങള്‍ എന്നീ രണ്ട് വിഭാഗങ്ങളാണ് പുതിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2015-16 കാലഘട്ടത്തില്‍ രാജ്യത്താകെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിച്ച സമയത്താണ് വിവരങ്ങള്‍ ശേഖരിക്കാന്‍ ബ്യൂറോ തീരുമാനിച്ചത്. കാലിക്കടത്ത്, മോഷണം, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, മതപരമായ ഭഇന്നതകള്‍ തുടങ്ങിയ കാരണങ്ങളിലാണ് രാജ്യത്ത് ആള്‍ക്കൂട്ടആക്രമണങ്ങള്‍ കൂടുതലായി നടക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കണക്ക് സര്‍ക്കാരിനെ സഹായിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഈ വിവരങ്ങളെല്ലാം ശേഖരിച്ചിട്ടും അത് ഉള്‍പ്പെടുത്താതെയാണ് തിങ്കളാഴ്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം 2016നെ അപേക്ഷിച്ച് 2017ല്‍ 30 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യദ്രോഹം, രാജ്യത്തിനെതിരായ യുദ്ധം ചെയ്യല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് വര്‍ധനവ്. 2016ല്‍ 6,986 കേസുകളാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ 2017 ല്‍ അത് 9,013 ആയിയ

ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് ഇത്തരം കേസുകള്‍ കൂടുതല്‍. പൊതുമുതല്‍ നശിപ്പിക്കുന്നതിനുള്ള കേസുകളാണ് ആ സംസ്ഥാനങ്ങളിലധികം. എന്നാല്‍ രാജ്യദ്രോഹ കുറ്റം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അസമിലാണ്. 19 എണ്ണം, പിന്നാലെ 13 കേസുകളുമായി ഹരിയാനയും, അസം ഒഴികെയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ചത്തിസ്ഗഡിലും ഒരു കുറ്റം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജമ്മു കശ്മീരില്‍ ഒരു കേസാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ കൂടുതലും നേരിട്ടിരിക്കുന്നത് ഭര്‍ത്താവില്‍ നിന്നോ ഭര്‍ത്താവിന്റെ ബന്ധുക്കളില്‍ നിന്നോ ആണ്. 93 ശതമാനം ബലാത്സംഗക്കേസുകളിലും പ്രതികള്‍ ഇരയുമായി പരിചയമുള്ള വ്യക്തികളാണ്.2017ല്‍ രാജ്യത്ത് 32,557 ബലാത്സംഗക്കേസുകളാണ് ഫയല്‍ ചെയ്യപ്പെട്ടത്. ഇതില്‍ 93.1% കേസുകളിലും ഇരയുമായി പരിചയമുള്ളവരാണ് പ്രതികള്‍. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 33.2 ശതമാനമാണിത്. സ്ത്രീകളെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗങ്ങള്‍ 27.3 ശതമാനവും തട്ടിക്കൊണ്ടുപോകല്‍ 21 ശതമാനവും ബലാത്സംഗം 10.3 ശതമാനവും വരും. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യവും വര്‍ധിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 42 ശതമാനവും കുട്ടികളെ തട്ടിക്കൊണ്ടുപോകലാണ്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ 25.3 ശതമാനമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in