മന്ത്രിമാര്‍ ‘അക്ഷര’ത്തിലെത്തി, യു എ ഖാദറിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു

മന്ത്രിമാര്‍ ‘അക്ഷര’ത്തിലെത്തി, യു എ ഖാദറിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു

ശ്വാസകോശത്തിനും കാല്‍മുട്ടിനും ശസ്ത്രക്രിയ നടത്തി വിശ്രമിക്കുന്ന എഴുത്തുകാരന്‍ യു എ ഖാദറിന്റെ തുടര്‍ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു. മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും യു എ ഖാദറിന്റെ വീട്ടിലെത്തി ഇക്കാര്യം അറിയിച്ചു. ഭാര്യയും അസുഖബാധിതയായി ചികിത്സയിലാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് എഴുത്തുകാരനെ സന്ദര്‍ശിച്ച് ഇക്കാര്യം അറിയിച്ചതെന്ന് മന്ത്രിമാര്‍ പ്രതികരിച്ചു. തുടര്‍ന്ന് യു എ ഖാദറുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിനുശേഷം ആയിരുന്നു ചികിത്സാചെലവ് ഏറ്റെടുക്കുന്നതായി മന്ത്രി പ്രഖ്യാപിച്ചത്

ചികിത്സയ്ക്ക് വലിയ ചെലവ് വരുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ താങ്ങാനാവാത്തതാണ്. തുടര്‍ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായും മറ്റു കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിച്ചു തീരുമാനമെടുക്കുമെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലാകെ പ്രിയമുള്ള ഈ എഴുത്തുകാരന്‍ കോഴിക്കോട്ടുകാര്‍ക്ക് സ്വന്തമെന്നു ഉയര്‍ത്തി കാണിക്കാന്‍ ഉള്ള അഭിമാനമാണെന്നും മന്ത്രി പറഞ്ഞു

സാംസ്‌കാരിക ച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ എഴുത്തുകാരനെന്ന നിലയില്‍ തന്റെ സംഭാവനകള്‍ തുടര്‍ന്നും നല്‍കുമെന്ന് യു എ ഖാദര്‍ പറഞ്ഞു. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെങ്കിലും മനസ്സിന് വയ്യായ്ക ഉണ്ടെന്ന് സമ്മതിക്കാന്‍ തയ്യാറില്ല. നഗരത്തില്‍ നടക്കുന്ന ചില സാംസ്‌കാരിക പരിപാടികളില്‍ ഇപ്പോഴും പങ്കെടുക്കുന്നുണ്ട്. വിഭാഗീയ ചിന്ത വളരുന്ന ഈ കാലഘട്ടത്തില്‍ എഴുത്തുകാരന്റെ പങ്ക് പ്രധാനപ്പെട്ടതാണ്. തന്നാല്‍ ആകുന്ന വിധത്തില്‍ എഴുത്തിലൂടെ എല്ലാം ചെയ്യുന്നുണ്ടെന്നും മനുഷ്യ പക്ഷത്താണ് താനെന്നും യു എ ഖാദര്‍ പറഞ്ഞു.

എഴുത്തിന്റെ തിണ്ണബലത്തിലാണ് എന്നെ ഇപ്പോഴും വിലയിരുത്തുന്നത് എന്നതില്‍ സന്തോഷമുണ്ട്. എഴുത്തുകാരന്‍ എന്ന നിലയ്ക്ക് എന്നെ നിലനിര്‍ത്താനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ട് എന്നറിഞ്ഞതിലും സന്തോഷം   

യു എ ഖാദര്‍

ചികിത്സയെക്കുറിച്ചും ആരോഗ്യത്തെ കുറിച്ചും മന്ത്രിമാര്‍ വിശദമായി ചോദിച്ചറിഞ്ഞു. ശാരീരിക അസ്വസ്ഥതകളെക്കുറിച്ചും ദിവസേന കഴിക്കുന്ന മരുന്നുകളെക്കുറിച്ചും യു.എ.ഖാദര്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in