വയനാട്ടില്‍ മുസ്ലിം സ്ഥാനാര്‍ത്ഥിയെന്ന ആവശ്യം ശരിയെന്ന് തെളിഞ്ഞതായി സമസ്ത നേതാവ്

വയനാട്ടില്‍ മുസ്ലിം സ്ഥാനാര്‍ത്ഥിയെന്ന ആവശ്യം ശരിയെന്ന് തെളിഞ്ഞതായി സമസ്ത നേതാവ്

നരേന്ദ്രമോദി അധികാരത്തില്‍ തിരിച്ചെത്താന്‍ രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം കാരണമായെന്ന വിമര്‍ശനവുമായി സമസ്ത രംഗത്ത്. സത്യധാര എഡിറ്റര്‍ കൂടിയായ അന്‍വര്‍ സാദിഖ് ഫൈസി താനൂരാണ് വിമര്‍ശനമുന്നയിച്ചത്. വയനാട്ടില്‍ കോണ്‍ഗ്രസ് മുസ്ലിം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന സമസ്തയുടെ ആവശ്യം ശരിവെക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് അന്‍വര്‍ സാദിഖ് ഫൈസി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇതിന്റെ പേരില്‍ സമസ്തക്കെതിരെ അകത്ത് നിന്നും പുറത്ത് നിന്നും കല്ലേറുണ്ടായി. രാഹുലിലൂടെ കോണ്‍ഗ്രസ് കേരളം പിടിച്ചപ്പോള്‍ ബിജെപി ഇന്ത്യ പിടിച്ചു. കേരളത്തില്‍ കോണ്‍ഗ്രസിന് മുസ്ലിം എം പി യെ മാത്രമല്ല നഷ്ടപ്പെട്ടത് ഇന്ത്യയെ തന്നെയാണെന്നും അന്‍വര്‍ സാദിഖ് ഫൈസി വിമര്‍ശിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ന്യൂനപക്ഷ രാഷ്ട്രീയം.

കേരളത്തിലെ സാമുദായിക സന്തുലിതാവസ്ഥ പരിഗണിച്ച് വയനാട്ടില്‍ ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട സമുദായ നേതാക്കളെ ഓര്‍ക്കുകയാണ് ഇപ്പോള്‍. അകത്തു നിന്നും പുറത്തു നിന്നും അവര്‍ക്ക് കിട്ടിയ കല്ലേറുകളെയും. അവരായിരുന്നു ശരിയെന്ന് ഇപ്പോള്‍ ബോധ്യം. രാഹുലിനെ വെച്ച് കോണ്‍ഗ്രസ് കേരളം പിടിച്ചപ്പോള്‍, കേരളത്തിലെ രാഹുലിനെ ചൂണ്ടിക്കാട്ടി ബി.ജെ.പി ഇന്ത്യ പിടിച്ചു. ഇതില്‍ കേരളത്തില്‍ കോണ്‍ഗ്രസിനു ഒരു മുസ്ലിം എം.പിമാത്രമല്ല നഷ്ടമായത്. ഇന്ത്യ തന്നെയാണ്.

രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വം ഉത്തരേന്ത്യയില്‍ വിപരീത ഫലം ഉണ്ടാക്കുമെന്ന് കാര്യബോധമുള്ളവരെല്ലാം നേരത്തെ സൂചിപ്പിച്ചിരുന്നു. ശരിക്കും അത് സംഭവിച്ചു. ഹിന്ദുക്കളെ പേടിച്ച് മാപ്പിള നാട്ടിലേക്ക് ഒളിച്ചോടിയ കോണ്‍ഗ്രസ് എന്ന് മോദി പരസ്യമായി പ്രസംഗിച്ചു. ഇന്ത്യ വിഭജിച്ച ലീഗിന്റെ വൈറസ് പേറിയാണ് രാഹുലെന്ന് യോഗി ആദിത്യനാഥ് പ്രസംഗിച്ചു. മുസ്ലിം പേടിയില്‍ വാര്‍ത്തെടുക്കപ്പെട്ട നോര്‍ത്തിന്ത്യന്‍ ഹിന്ദൂസ് അതേറ്റെടുത്തു. അമേത്തിയിലടക്കം ഉത്തരേന്ത്യയില്‍ അതിന്റെ പ്രതിഫലനമാണ് ഉണ്ടായത്. ഈ ദുരന്തത്തെ കോണ്‍ഗ്രസ് എങ്ങനെ അഭിമുഖീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും കോണ്‍ഗ്രസിന്റെ ഭാവി. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെയും.

നോര്‍ത്തിന്ത്യയുടെ ഹിന്ദുത്വ സുനാമിയിലും ശിവസേനയെ മലര്‍ത്തിയടിച്ചു മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ഒരു സീറ്റ് കൂടി പിടിച്ചെടുത്ത ഉവൈസിയുടെ മജ്‌ലിസ് പുതിയ പ്രതീക്ഷയാണ്. 25 ശതമാനം മാത്രം മുസ് ലിംകള്‍ ഉള്ള മണ്ഡലത്തിലെ MIMവിജയം ദലിത്- മുസ്ലിം മുന്നേറ്റത്തിന്റെ പ്രതീക്ഷ തന്നെയാണ്. രാമനാഥപുരത്തെ മുസ്ലിം ലീഗിന്റെ കോണി ചിഹ്നത്തിലുള്ള മൂന്നാം സീറ്റും ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രതീക്ഷയാണ്. ഈ പ്രതീക്ഷകളെ സംഘ്പരിവാര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കൂടി വിശകലനം ചെയ്യുമ്പോഴാണ് നമ്മുടെ നേട്ട കോട്ടങ്ങള്‍ വ്യക്തമാവുക.

വയനാട്ടില്‍ മുസ്ലിം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണെന്ന് ആവശ്യപ്പെട്ട സമസ്ത കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖിന് വേണ്ടി കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഹൈക്കമാന്‍ഡിനെ വരെ ഇക്കാര്യം സമസ്ത അറിയിച്ചിരുന്നു. എന്നാല്‍ ഷാനിമോള്‍ ഉസ്മാന്റെ പേര് ഉയര്‍ന്ന് വന്ന ഘട്ടത്തില്‍ ശക്തമായ എതിര്‍പ്പുമായി സമസ്ത രംഗത്തെത്തിയിരുന്നു. ഇത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകാന്‍ കാരണമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in