ഇസൈരാജ, നാട്ടുകാരുടെ രാസയ്യ, ആശുപത്രിക്കിടക്കയില്‍ വിസില്‍ ചെയ്ത ഈണം, ഇളയരാജയെക്കുറിച്ച് അറിഞ്ഞതും അറിയാത്തതും

ഇസൈരാജ, നാട്ടുകാരുടെ രാസയ്യ, ആശുപത്രിക്കിടക്കയില്‍ വിസില്‍ ചെയ്ത ഈണം, ഇളയരാജയെക്കുറിച്ച് അറിഞ്ഞതും അറിയാത്തതും
Summary

എഴുപത്തിയെട്ടാം ഇളയരാജയെക്കുറിച്ചു അറിയാവുന്നതും അറിയാത്തതുമായ ചില കാര്യങ്ങൾ അരുണ്‍ ദിവാകരന്‍ എഴുതിയത്

■ ഇളയരാജ, 1943 ജൂൺ 2 നു തമിഴ് നാട്ടിലെ തേനി ജില്ലയിൽ പന്നായ് പുരം (കമ്പം) എന്ന സ്ഥലത്തു ജനിച്ചു. അച്ഛൻ 'ഡാനിയേൽ രാമസാമി' , 'അമ്മ ചിന്നത്തായ്. ദളപതി യിലെ 'ചിന്നത്തായവൾ' എന്ന ഗാനം ഇളയരാജയുടെ അമ്മയുടെ പരാമർശം ആണെന്ന് പറയപ്പെടുന്നു.

■ ഇളയരാജയുടെ യഥാർത്ഥപേര് 'ജ്ഞാനദേശികൻ' എന്നാണ്. അതായത് ജനിച്ചപ്പോൾ ഇട്ടപേര്.

■ കുട്ടിക്കാലത്തു ഇളയരാജയെ ഗ്രാമവാസികൾ സ്നേഹത്തോടെ 'രാസയ്യ' എന്ന് വിളിച്ചിരുന്നു. സ്‌കൂളിൽ ചേർത്തപ്പോൾ അച്ഛൻ 'ഡാനിയേൽ രാജയ്യ' എന്ന് പേരിട്ടു.

◼️ ഇളയരാജക്കു അഞ്ച് സഹോദരങ്ങൾ ഉണ്ട്. ജ്യേഷ്ഠൻ ആണ് പാവലർ വരദരാജൻ, പിന്നെ അനുജന്മാർ ഡാനിയേൽ അമർ സിംഗ്, ഡാനിയേൽ ഭാസ്‌കർ. പെങ്ങന്മാർ, പത്മാവതി രാജയ്യ (Writer - Life of Music), കമലമ്മാൾ രാജയ്യ. ഇതിൽ ' ഡാനിയേൽ അമർ സിംഗ് ' ആണ് സംഗീത സംവിധായകനും ലിറിസിസ്റ്റുമായ 'ഗംഗൈ അമരൻ'. തമിഴ് സിനിമ സംവിധായകൻ 'വെങ്കട് പ്രഭുവും' നടൻ 'പ്രേംജി അമരനും' ഗംഗൈ അമരൻറെ മക്കളാണ്.

◼️ സ്വന്തം പെങ്ങളുടെ മകൾ 'ജീവ' യെയാണ് ഇളയരാജ വിവാഹം ചെയ്തിരിക്കുന്നത്. മൂന്നു മക്കൾ കാർത്തികേയൻ (കാർത്തിക് രാജ ), യുവൻ ശങ്കർ, ഭവതാരിണി. ഭാര്യ ഇപ്പോൾ ജീവിച്ചിരിപ്പില്ല.

◼️ 1968 ൽ 25 വയസ്സുള്ളപ്പോൾ രാജയ്യ മദ്രാസിലേക്ക് പോയി. ധൻരാജ് മാസ്റ്ററുടെ കീഴിൽ പിയാനോയും ഗിറ്റാറും പഠിക്കാൻ ചെന്നതിനു ശേഷം ധൻരാജ് മാസ്റ്റർ ആണ് രാജയ്യയെ 'രാജ' എന്ന് വിളിച്ചു തുടങ്ങിയത്.

◼️ ആദ്യ ചിത്രം അന്നക്കിളി യുടെ പ്രൊഡ്യൂസർ 'പഞ്ചു അരുണാചലം' ആണ് രാജയുടെ മുൻപിൽ 'ഇളയ' എന്നുകൂടി ചേർത്തത്. അക്കാലത്തു 'പെരിയരാജ' എന്ന് പേരുള്ള ഒരു സംഗീത സംവിധായകൻ ഉണ്ടായിരുന്നത്രെ. അങ്ങനെ തമ്മിൽ മാറിപ്പോകാതിരിക്കാൻ യൗവ്വനം തുളുമ്പുന്ന രാജക്കുമുമ്പിൽ 'ഇളയ (Young)' എന്ന പേരുകൂടി വന്നു.

◼️ ഇളയരാജക്ക് ഇസൈജ്ഞാനി (The Musical Genius) എന്ന് പേരിട്ടത് കലൈജ്ഞർ കരുണാനിധിയാണ്. Maestro എന്ന് പേരു നൽകിയത്‌ ലണ്ടൻ റോയൽ ഫിലർമോണിക് ഓർക്കസ്ട്രയാണ് (Royal Philharmonic Orchestra, London) ആണ്. .

◼️ ഇളയരാജയും ബാലു മഹേന്ദ്രയും ഏകദേശം ഒരേ കാലഘട്ടത്തിലാണ് കരിയര്‍ തുടങ്ങിയത്. മൂടുപണി (1980) ബാലുമഹേന്ദ്രയുടെ മൂന്നാമത്തെ ചിത്രവും ഇളയരാജയുടെ 100 മത്തെ ചിത്രവും ആയിരുന്നു. നായകൻ (1987) 400 മത്തെ സിനിമയും അഞ്ജലി (1991) 500 മത്തെ സിനിമയും 'താരൈ തപ്പട്ടൈ' 1000 മത്തെ സിനിമയുമാണ് .

◼️ ഒഫീഷ്യൽ കണക്കുകൾ പ്രകാരം ഇളയരാജ 1000 സിനിമകൾക്ക് പുറത്ത് മ്യൂസിക് കമ്പോസ് ചെയ്തു.1300 നു പുറത്തു സിനിമകൾ ചെയ്തിട്ടുണ്ടെന്നു അനൗദ്യോഗിക കണക്കുകൾ പറയുന്നു. മുടങ്ങിപ്പോയതും റിലീസ് ആവാത്ത ചിത്രങ്ങൾ ഉൾപ്പടെ ആണിത്.

◼️ ഇളയരാജയുടെ ആദ്യചിത്രം അന്നക്കിളി (1976) യുടെ സോങ് റെക്കോർഡിങ് സമയം. അക്കാലത്തെ മോസ്റ്റ്‌ പോപുലർ സിങ്ങർ ആയ എൽ ആർ ഈശ്വരിയെക്കൊണ്ട് ഈ സിനിമയിലെ ഒരു പാട്ട് പാടിക്കണമെന്നു ഇളയരാജക്ക് മോഹം. അവരുടെ അടുക്കൽ ഒരു പാട്ട് പാടാൻ അഭ്യർത്ഥിച്ചു. പുതിയ പിള്ളേരുടെ പടത്തിൽ ഒന്നും ഞാൻ പാടില്ല എന്ന് പറഞ്ഞു രാജയെ അവർ അപമാനിച്ചയച്ചു. പാടാനുള്ള ആ അവസരം ജാനകിയമ്മ സന്തോഷപൂർവ്വം സ്വീകരിച്ചു. പിന്നീട് ഉണ്ടായത് ചരിത്രം. പിന്നീട് എൽ ആർ ഈശ്വരി ഇളയരാജയുടെ ഒരു പാട്ടും പാടിയിട്ടില്ല! അതും ചരിത്രം.

◼️ കരകാട്ടക്കാരൻ (1989) എന്ന സിനിമയുടെ കഥ കേൾക്കാതെ സോങ് സിറ്റുവേഷൻ മാത്രം കേട്ടു ഇളയരാജ കമ്പോസ് ചെയ്തതായിരുന്നു അതിലെ ഗാനങ്ങൾ. ഈ സിനിമയിലെ മാങ്കുയിലെ പൂങ്കുയിലേ ഗാനത്തിന്റെ ട്യൂൺ ചിത്രത്തിന്റെ സംവിധായകനും രാജയുടെ അനുജനുമായ ഗംഗൈ അമരൻ Reject ചെയ്ത ട്യൂൺ ആയിരുന്നു. പിന്നെ നിർബന്ധപൂർവം ചിത്രത്തിൽ ഉപയോഗിച്ചതാണ്. പിന്നീട് സൗത്ത് ഇന്ത്യ ആകെ ഒരു വിപ്ലവമുണ്ടാക്കി ഈ ഗാനം.

◼️ പ്രശസ്ത കർണ്ണാട്ടിക് വയലിനിസ്റ് L സുബ്രമണ്യം ആയിരുന്നു ഹേറാം (2000) സിനിമയുടെ ആദ്യ കമ്പോസർ. അദ്ദേഹം ഒരുക്കിയ പാട്ടുകൾക്കാണ്‌ ചിത്രത്തിലെ ഗാനരംഗങ്ങൾ കമലഹാസൻ ഷൂട്ട്‌ ചെയ്തത്. പ്രതിഫലത്തെ ചെല്ലിയുണ്ടായ ചിലതർക്കങ്ങൾ കാരണം L സുബ്രമണ്യം പിന്നീട് ചിത്രത്തിൽ നിന്ന് പിന്മാറി. അതിനു ശേഷമാണു കമൽ ഇളയരാജയെ സമീപിക്കുന്നതത്. L സുബ്രമണ്യം ചെയ്ത ഗാനങ്ങൾ വെച്ച് ഷൂട്ട്‌ ചെയ്ത ഗാനരംഗങ്ങളുടെ Lip Sync വെച്ച് ഇളയരാജ കമ്പോസ് ചെയ്ത ഗാനങ്ങൾ ആണ് ഇന്ന് നമ്മൾ ഹേറാമിൽ കേൾക്കുന്നത്. അങ്ങനെ ഒരു വൻ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കമലിനെ ഇളയരാജ രക്ഷിച്ചിരുന്നു.

◼️ തമ്പിക്ക് എന്ത ഊരു (1984) എന്ന ചിത്രത്തിലെ 'കാതലിൻ ദീപം ഒൻഡ്രു' എന്ന ഗാനം ഇളയരാജ ഹെർണിയ സർജറി കഴിഞ്ഞു ഹോസ്പിറ്റൽ ബെഡിൽ കിടന്നു വിസിൽ ചെയ്തു കമ്പോസ് ചെയ്തതാണ്. അത്രമാത്രം ഡെഡിക്കേഷൻ ആണ് അദ്ദേഹത്തിന് സിനിമയോടും സഗീതത്തിനോടുമുള്ളത്.

◼️ 'പഞ്ചമുഖി' എന്നൊരു രാഗം ഇളയരാജ കണ്ടെത്തി ചെന്നൈ മ്യൂസിക് അക്കാദമി ഇത് certify ചെയ്തിരുന്നു. അതിനാൽ 1994 ഇൽ ചെന്നൈ മ്യൂസിക് അക്കാദമി ഇളയരാജയെ ആദരിച്ചിരുന്നു. സിന്ധു ഭൈരവി എന്ന ചിത്രത്തിൽ കല്യാണി രാഗത്തിന്റെ ആരോഹണത്തിൽ മാത്രം ഒരു ഗാനം ചിട്ടപ്പെടുത്തി. കൂടാതെ 'സ രി ഗ' എന്ന 3 സ്വരങ്ങൾ കൊണ്ട് മാത്രം ഒരു ഗാനം കമ്പോസ് ചെയ്തിട്ടുണ്ട്.

◼️ ഏറ്റവും കൂടുതൽ വിവാദി രാഗങ്ങൾ സിനിമ സംഗീതത്തിൽ ഉപയോഗിച്ചത് ഇളയരാജയാണ് മാത്രമല്ല 'രീതിഗൗള' എന്ന രാഗം ആദ്യമായി സിനിമ സംഗീതത്തിൽ ഉപയോഗിച്ചതും രാജയാണ്. ഹിന്ദുസ്‌ഥാനി സംഗീതവും വെസ്റ്റേൺ ക്ലാസ്സിക്കൽ മ്യൂസിക്കും കൊണ്ടെല്ലാം സമ്പന്നമാണ് ഇളയരാജ സംഗീതം. 1984 ഇൽ 54 സിനിമകൾക്ക് സംഗീതവും റീ - റിക്കോർഡിംഗും ചെയ്തിട്ടുണ്ട്.

എസ് ജാനകി, കെ ജെ യേശുദാസ്, എസ് പി ബാലസുബ്രമണ്യം, കെ എസ് ചിത്ര എന്നിവർ ലെജന്ററി സിംഗേഴ്സ് ആയതിനു പിറകിൽ ഇളയരാജക്കു ഉള്ള പങ്ക് വളരെ വലുതാണ്.

◼️ കൂടാതെ - A capella, Acoustic Guitar Propelled Western folk, Afro Tribal, Blue Grass, Disco, Flamenco, Funk, Funk Rock, Heavy Metal, March, Latino, Bossa Nova, Samba, Lounge, Polka, Polo Polka, Rock, Techno, Psychedelia Rock, Funk Rock, Jazz Music, Symphonic Rock, Hard Rock, Blues, Country Music, Rock n Roll ( Blues Sub-Genre), Rhythm & Blues ( R&B - Blues Sub-Genre ), Soft Metal, Opera, Broadway Music, Jazz Waltz / Swing Waltz (Rhythmic Genres), ഈ പറയുന്ന ഇന്റർനാഷണൽ മ്യൂസിക് ഴോനേഴ്‌സ് എല്ലാം ഇളയരാജ ഇന്ത്യൻ സംഗീതത്തിൽ വിവിധ ഭാഷകളിലെ ഗാനങ്ങളിൽ പറിച്ചു നട്ടിട്ടുണ്ട്.

◼️ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരം 5 തവണ ഇളയരാജക്ക് ലഭിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രം സാഗര സംഗമത്തിന് (1983 ) ഇളയരാജക്കു ആദ്യത്തെ ദേശീയ പുരസ്‌കാരം. രണ്ടാമത്തെ ദേശീയ പുരസ്‌കാരം സിന്ധു ഭൈരവി(1985) എന്ന തമിഴ് ചിത്രത്തിനായിരുന്നു. മൂന്നാമത്തെ ദേശീയ പുരസ്‌കാരം രുദ്രവീണ (1988) എന്ന തെലുങ്ക് ചിത്രത്തിനായിരുന്നു. പഴശ്ശിരാജ (2010) ക്കും, താരയ് തപ്പട്ടൈ (2016) ക്കും മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. താരതപ്പട്ടൈക്കു കിട്ടിയ പുരസ്‌കാരം ഇളയരാജ നിരസിച്ചിരുന്നു.

◼️ സമ്മോഹനം (1994) കല്ല് കൊണ്ടൊരു പെണ്ണ് (1998) എന്നീ ചിത്രങ്ങൾക്ക് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരളസംസ്ഥാന പുരസ്‌കാരവും, കാലാപാനി (1995 ) ക്ക് മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന അവാർഡും ലഭിച്ചു. 2010 ൽ പദ്‌മഭൂഷണും, 2018 ൽ പദ്‌മവിഭൂഷണും നൽകി രാജ്യം ഇളയരാജയെ ആദരിച്ചു.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in