അട്ടപ്പാടിപ്പാടിയില്‍ ഒറ്റപ്പെട്ടവരെ കയറില്‍ കെട്ടി പുറത്തെത്തിച്ചു; രക്ഷപെട്ടവരില്‍ ഗര്‍ഭിണിയും പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞും 

അട്ടപ്പാടിപ്പാടിയില്‍ ഒറ്റപ്പെട്ടവരെ കയറില്‍ കെട്ടി പുറത്തെത്തിച്ചു; രക്ഷപെട്ടവരില്‍ ഗര്‍ഭിണിയും പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞും 

അട്ടപ്പാടി അഗളിയില്‍ ഭവാനിപ്പുഴയുടെ കുറുകെയുള്ള തുരുത്തില്‍ ഒറ്റപ്പെട്ട 5 പേരെ രക്ഷപെടുത്തി. ഗര്‍ഭിണിയും പതിനൊന്ന് മാസം പ്രായമുള്ള കുട്ടിയും അടക്കമുള്ളവരെയാണ് അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ സാഹസികമായി കയറില്‍ കെട്ടി പുറത്തെത്തിച്ചത്.

കനത്തമഴയെ തുടര്‍ന്ന് രണ്ട് ദിവസമായി ഇവര്‍ ഭവാനിപ്പുഴയ്ക്ക് കുറുകെയുള്ള തുരുത്തില്‍ ഒറ്റപ്പെട്ടിരിക്കുകയായിരുന്നു. പുഴയുടെ കുറുകെ കെട്ടിയ കയറില്‍ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് കെട്ടിവച്ച് പിതാവ് മുരുകേശനാണ് മറുകരയിലേക്ക് എത്തിച്ചത്. അതീവ ശ്രദ്ധയോടെയായിരുന്നു കുട്ടിയെയും എട്ടുമാസം ഗര്‍ഭിണിയായ ലാവണ്യയെയും പുഴ കടത്തിയത്.

ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയില്‍ പാലങ്ങള്‍ ഒലിച്ചു പോയതും റോഡുകള്‍ തകര്‍ന്നതും മണ്ണിടിച്ചിലുണ്ടായതും കാരണം അട്ടപ്പാടി ഒറ്റപ്പെട്ടിരിക്കുകയാണ്. പല ഊരുകളുമായി ബന്ധിപ്പിക്കുന്ന ചെറിയ പാലങ്ങളും തകര്‍ന്നു. ഊരുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും.ശിരുവാണിയും ഭവാനിപ്പുഴയും കര കവിഞ്ഞ് ഒഴുകിയതോടെ ഇതിന്റെ ഇരുകരകളിലെയും വീടുകള്‍ വെള്ളത്തിനടയിലായി.

ശിരുവാണി പുഴയിലെ നാല് പാലങ്ങളും കനത്തമഴയില്‍ തകര്‍ന്നു.ഉദ്ഘാടനത്തിനായി തയ്യാറാക്കിയിരുന്ന തുടുക്കി പാലവും സമ്പാര്‍ക്കോട് പാലവും വണ്ണാന്തറ പാലവുമാണ് തകര്‍ന്നതോടെയാണ് അട്ടപ്പാടിയുടെ വിവിധ മേഖലകളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി ഈ മേഖലകളില്‍ വൈദ്യുതിയില്ല.

Related Stories

No stories found.
logo
The Cue
www.thecue.in