ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന ഭീരുവല്ല; കുടുംബം തകർന്നു പോയി എന്നുള്ളത് കുപ്രചാരണങ്ങൾ; സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന ഭീരുവല്ല; കുടുംബം തകർന്നു പോയി എന്നുള്ളത് കുപ്രചാരണങ്ങൾ; സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

ആത്മഹത്യക്ക് ശ്രമിച്ചെന്ന പ്രചാരണങ്ങള്‍ തള്ളി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു, കുടുംബം തകര്‍ന്നുപോയി തുടങ്ങിയ ദിവാസ്വപ്‌നങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരു നികൃഷ്ടജീവി നവമാധ്യമങ്ങളിലൂടെ പ്രചരണം ആരംഭിച്ചു. പലരും അതേറ്റുപിടിച്ചു. പാവപ്പെട്ട പലരും അത് വിശ്വസിച്ചിട്ടുണ്ടാകാം. ഒരു ആത്മഹത്യയുടേയും മുന്നില്‍ അഭയം പ്രാപിക്കുന്ന ആളല്ല, അത്ര ഭീരുവൊന്നുമല്ല. ഏത് അന്വേഷണ ഏജന്‍സികള്‍ക്കു മുന്നിലും എപ്പോള്‍ വേണമെങ്കിലും ആവശ്യമുള്ള വിവരങ്ങള്‍ നല്‍കാന്‍ വരാമെന്ന് എന്നേ വ്യക്തമാക്കിയിട്ടുണ്ട്, നിയമസഭയിലും പുറത്തും അത് വ്യക്തമാക്കിയിട്ടുണ്ടെന്നും സ്പീക്കര്‍ ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു.

സ്പീക്കർ ശ്രീരാമകൃഷ്ണന്റെ വീഡിയോ സന്ദേശം

'ഈ വീഡിയോ ഏറ്റവും രസകരമാണ്. കാരണം, ഞാനിവിടെ ഉണ്ട് എന്ന പറയേണ്ട അവസ്ഥയിലേക്ക് ചില മാധ്യമങ്ങളുടെ പ്രചരണം എത്തിപ്പെട്ടിട്ടുണ്ട്. ഞാന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു, എന്റെ കുടുംബം തകര്‍ന്നുപോയി തുടങ്ങിയ ദിവാസ്വപ്‌നങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരു നികൃഷ്ടജീവി നവമാധ്യമങ്ങളിലൂടെ പ്രചരണം ആരംഭിച്ചു. പലരും അതേറ്റുപിടിച്ചു. പാവപ്പെട്ട പലരും അത് വിശ്വസിച്ചിട്ടുണ്ടാകാം. ഞാന്‍ പറയുന്നു, ഒരു ആത്മഹത്യയുടേയും മുന്നില്‍ അഭയം പ്രാപിക്കുന്ന ആളല്ല, അത്ര ഭീരുവൊന്നുമല്ല. ഏത് അന്വേഷണ ഏജന്‍സികള്‍ക്കു മുന്നിലും എപ്പോള്‍ വേണമെങ്കിലും ആവശ്യമുള്ള വിവരങ്ങള്‍ നല്‍കാന്‍ വരാമെന്ന് എന്നേ വ്യക്തമാക്കിയിട്ടുണ്ട്, നിയമസഭയിലും പുറത്തും അത് വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ കീഴ്‌വഴക്കങ്ങള്‍ പാലിച്ചുകൊണ്ട് അത് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ തടസങ്ങളുമില്ല. എന്നാല്‍ രക്തം കുടിക്കുന്ന ഡ്രാക്കുളയുടെ മനോഭാവത്തോടുകൂടി എന്റെ മരണംപോലും പ്രതീക്ഷിക്കുന്ന, മരണം പോലും ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രചരണം കൊണ്ടുവരുന്നത് എനിക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണമായിട്ട് കരുതുന്നില്ല. ആ സുഹൃത്തിനോട് പറയുന്നു, നിങ്ങളതില്‍ പരാജയപ്പെടും. എന്റെ പ്രസ്ഥാനത്തിന്റെ കരുത്തിലും വീറിലുമാണ് ഞാന്‍ നില്‍ക്കുന്നത്. പത്താം വയസില്‍ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയ ആളാണ്. 40 വര്‍ഷത്തെ കഠിനവും ശക്തവും നല്ലതും ചീത്തയുമായ അനുഭവങ്ങളുടെ മൂശയില്‍ വാര്‍ത്തെടുത്ത വ്യക്തിത്വമാണ്. അതുകൊണ്ട് ഇത്തരം പ്രചരണങ്ങളുടെ മുന്നില്‍ തലകുനിച്ചുപോകുമെന്ന് പ്രതീക്ഷിക്കേണ്ട, നിങ്ങളാരുമത് വിശ്വസിക്കേണ്ടതുമില്ല. ഇതെല്ലാം ശുദ്ധ കളവാണ്, ശുദ്ധ അസംബന്ധമാണ്. പനി പിടിച്ച് വിശ്രമത്തിലായിരുന്നു. കുപ്രചരണങ്ങളെ തള്ളിക്കളയുക. ഇത്തരം അധമ മാധ്യമപ്രവര്‍ത്തനം നടത്തുന്നവരോട് എങ്ങനെ പ്രതികരിക്കണമെന്നത് കേരളം തീരുമാനിക്കട്ടെ... നന്ദി'

Related Stories

No stories found.
logo
The Cue
www.thecue.in