വൈദ്യുതി ബോർഡും അദാനിയും തമ്മിൽ 8850 കോടിയുടെ വഴി വിട്ട കരാർ; അദാനിയ്ക്ക് ആയിരം കോടിയുടെ ലാഭമെന്ന് രമേശ് ചെന്നിത്തല

വൈദ്യുതി ബോർഡും അദാനിയും തമ്മിൽ 8850 കോടിയുടെ വഴി വിട്ട കരാർ; അദാനിയ്ക്ക് ആയിരം കോടിയുടെ ലാഭമെന്ന് രമേശ് ചെന്നിത്തല

നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാന സർക്കാരിനെതിരെ ഗുരുതരമായ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ 8850 കോടി രൂപയുടെ 25 വര്‍ഷത്തേക്കുളള കരാറില്‍ കെ.എസ്.ഇ.ബി. ഏര്‍പ്പെട്ടുവെന്ന് ചെന്നിത്തല ആരോപിച്ചു. ഇതുവഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമുണ്ടാകുമെന്ന് രമേശ് ചെന്നിത്തല ഹരിപ്പാട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കുറഞ്ഞ വിലയ്ക്ക് പാരമ്പര്യേതര ഊർജം ലഭിക്കുമായിരുന്നിട്ടും ഇത്തരം ഒരു കരാറിൽ ഒപ്പിട്ടതിന് പിന്നിൽ വൻ അഴിമതിയുണ്ട്. കരാർ റദ്ദാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു. ഇടത് പക്ഷത്തിന്റെ പുതിയ സഖ്യ കക്ഷികളായ കേന്ദ്രത്തിലെ ബി.ജെ.പിയുമായുള്ള ധാരണയുടെ പുറത്താണ് അദാനിക്ക് കൊള്ള ലാഭമുണ്ടാക്കാനുള്ള പദ്ധതിയിൽ കേരളം പങ്കാളികളായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെ.എസ്.ഇ.ബിയും അദാനിയും തമ്മിലുള്ള കരാറിനെക്കുറിച്ച് രമേശ് ചെന്നിത്തല

അദാനിക്ക് കൊള്ള ലാഭമുണ്ടാക്കാനായി പിണറായി വിജയൻ പുതിയ വൈദ്യുതി കരാറിൽ ഒപ്പിട്ടിരിക്കുകയാണ്. അദാനിക്ക് കുത്തകയുള്ള കാറ്റിൽ നിന്നുള്ള വൈദ്യുതി തിരഞ്ഞെടുക്കുക വഴി ആയിരം കോടി രൂപയുടെ ലാഭമാണ് ഇടതു സർക്കാർ അദാനിക്ക് നൽകുന്നത്. കുറഞ്ഞ വിലയ്ക്ക് പാരമ്പര്യേതര ഊർജം ലഭിക്കുമായിരുന്നിട്ടും ഇത്തരം ഒരു കരാറിൽ ഒപ്പിട്ടതിനു പിന്നിൽ വൻ അഴിമതിയുണ്ട്. കരാർ റദ്ദാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു.

ഇടതു പക്ഷത്തിന്റെ പുതിയ സഖ്യ കക്ഷികളായ കേന്ദ്രത്തിലെ ബി.ജെ.പിയുമായുള്ള ധാരണയുടെ പുറത്താണ് അദാനിക്ക് കൊള്ള ലാഭമുണ്ടാക്കാനുള്ള പദ്ധതിയിൽ കേരളം പങ്കാളികളായത്. നിലവില്‍ യൂണിറ്റിന് 2 രൂപ നിരക്കില്‍ സോളാര്‍ വൈദ്യുതി ലഭ്യമാണ് എന്നിരിക്കെ യൂണിറ്റിന് 2.82 രൂപ നിരക്കിലാണ് അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയിരിക്കുന്നത്. 8850 കോടിയുടെ കരാർ ഒപ്പിട്ടിരിക്കുന്നത് 25 വർഷത്തേക്കാണ്. ഓരോ യൂണിറ്റിനും ഏതാണ്ട് ഒരു രൂപയോളം സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ അദാനിക്ക് കൂടുതലായി നല്‍കേണ്ടിവരും. 300 മെഗാവാട്ട് വൈദ്യുതിയാണ് അദാനി ഗ്രൂപ്പില്‍ നിന്ന് കേരളം കരാർ അനുസരിച്ച് വാങ്ങേണ്ടി വരിക.

Renewal purchase obligation (RPO) യുടെ മറവിൽ കേന്ദ്രത്തിന്റെ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (SECI) എന്ന കമ്പനിയുമായി ഒപ്പുവച്ച കരാറാണ് അദാനിയുടെ കച്ചവടത്തിന് സംസ്ഥാനത്ത് വഴി തുറന്നിരിക്കുന്നത്. പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇത്. ഇതനുസരിച്ച് 5% വൈദ്യുതി എങ്കിലും ഈ ഇനത്തില്‍ നാം വാങ്ങേണ്ടി വരും. സോളാർ ഉൾപ്പെടെ വിവിധ പാരമ്പര്യേതര ഊർജങ്ങളും 25 മെഗാവാട്ടിന്റെ താഴെയുള്ള ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതിയും ഈ വിഭാഗത്തില്‍ പെടുന്നതാണ്. എങ്കിലും കാറ്റിൽ നിന്നുള്ള വൈദ്യുതി തന്നെ സംസ്ഥാനം തിരഞ്ഞെടുത്തത് അദാനിക്കാണ് ഇതിൽ കുത്തക എന്നതിനാലാണ്.

25 മെഗാവാട്ടിന് താഴെയുള്ള നിരവധി ജലവൈദ്യുതി പദ്ധതികള്‍ കേരളത്തിലുണ്ട്. അവയില്‍ നിന്ന് യൂണിറ്റിന് 1രൂപയ്ക്ക് താഴെ നിരക്കില്‍ കറന്റ് ഇപ്പോള്‍ തന്നെ കിട്ടുന്നുണ്ട്. സോളാര്‍ വൈദ്യുതിക്കാകട്ടെ ഇപ്പോള്‍ 2 രൂപയാണ് ശരാശരി വില മാത്രമല്ല, സാങ്കേതിക വിദ്യയുടെ മുന്നറ്റം മൂലം ആഗോള തലത്തില്‍ തന്നെ സോളാര്‍ വൈദ്യുതിയുടെ വില കുറഞ്ഞു കൊണ്ടിരിക്കുന്നു. ലോകത്താകമാനം ഇപ്പോള്‍ ഇത്തരം ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ പ്രോത്സാഹിപ്പിക്കാറില്ല.കാറ്റിൽ നിന്നുള്ള വൈദ്യുതിയല്ലാതെ മറ്റേതെങ്കിലും തിരഞ്ഞെടുത്താൽ അദാനിക്ക് മുൻതൂക്കം കിട്ടില്ലെന്ന് അറിഞ്ഞ സംസ്ഥാന സർക്കാർ ഇതിനായി ഒത്തുകളിക്കുകയായിരുന്നു.

മുതലാളിത്ത ദാസനായി മാറിയിരിക്കുകയാണ് പിണറായി വിജയൻ.അമേരിക്കന്‍ സാമ്രാജ്യത്വ കുത്തകകള്‍ക്കെതിരെ പ്രസംഗിക്കും. എന്നാല്‍, സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരം സ്പ്രിംഗ്ളര്‍ പോലുള്ള അമേരിക്കന്‍ കുത്തകകള്‍ക്ക് മറിച്ചു വിൽക്കും. ഇ.എം.സി.സി. പോലുള്ള ആഗോള മുതലാളിത്ത കമ്പനികള്‍ക്ക് ചില്ലിക്കാശിന് നമ്മുടെ മത്സ്യസമ്പത്ത് തീറെഴുതും. പി.ഡബ്ല്യു.സി പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്ക് സെക്രട്ടേറിയറ്റില്‍ പോലും ഓഫീസ് തുറക്കാന്‍ അനുവദിക്കും.

അദാനി ഗ്രൂപ്പിനോടുള്ള പിണറായി സര്‍ക്കാരിന്റെ ‘വിരോധവും’ പ്രസിദ്ധമാണ്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യ വത്ക്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രസംഗിക്കുമ്പോൾ രഹസ്യമായി അദാനി ഗ്രൂപ്പിനെ സഹായിക്കുന്ന നിലപാടാണ് പിന്‍വാതില്‍ വഴി സ്വീകരിച്ചത്.അദാനിയുമായി അടുത്ത ബന്ധമുള്ള ഒരു കമ്പനിയെയാണ് വിമാനത്താവള കമ്പനിയുടെ ടെന്‍ഡര്‍ നടപടികളുടെ നിയമോപദേശത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in