ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് കേരള സ്റ്റേറ്റ് ഇൻലാന്റ് നാവിഗേഷൻ കോർപറേഷനും ഇഎംസിസിയും തമ്മിലുണ്ടാക്കിയ കരാർ പുനപരിശോധിക്കുമെന്നു മുഖ്യമത്രി പിണറായി വിജയൻ. ട്രോളർ നിർമ്മാണവും ഹാർബർ നവീകരണവുമാണ് കരാറിലുണ്ടായിരുന്നത്. എല്ലാ മേഖലയിലും വികസന പ്രവർത്തനം നടത്തിയ സർക്കാരിനെ അട്ടിമറിക്കാൻ യുഡിഎഫ് ശ്രമമെന്ന് മന്ത്രി എകെ ബാലൻ കുറ്റപ്പെടുത്തി.
തുടർ ഭരണം ഒരു രൂപത്തിലും യാഥാർത്ഥ്യമാകാൻ പാടില്ല. സർക്കാരിനെതിരെ ആസൂത്രിതമായ നീക്കങ്ങളാണ് നടക്കുന്നത്. വിമോചന സമരം ഇനി സാധ്യമല്ലാത്തത് കൊണ്ടാണ് മറ്റ് രീതികൾ പരീക്ഷിക്കുന്നത്. തിരക്കഥയ്ക്ക് അനുസരിച്ചാണ് നീക്കങ്ങൾ നടക്കുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട് കെട്ടുകഥകളുണ്ടാക്കി. എന്നാൽ ജനങ്ങളും കോടതിയും അത് ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇഎംസിസിയും കെഎസ്ഐഎൻസിയും ധാരണാപത്രം ഒപ്പുവെച്ചത് സർക്കാർ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. കുത്തകകൾക്ക് അനുമതി കൊടുക്കില്ലെന്നത് അണുവിട മാറാത്ത നയമാണ്. കൊല്ലത്ത് രാഹുൽ ഗാന്ധി വരുന്നുണ്ട്. അതിന് ആളെ കൂട്ടണമെങ്കിൽ ഇങ്ങനെ എന്തെങ്കിലും കാണിക്കണം. ആഴക്കടൽ മത്സ്യബന്ധനം കോണ്ഗ്രസിന്റെ കാലത്ത് സ്വദേശ വിദേശ ശക്തികൾക്ക് തീറെഴുതി കൊടുത്തിരുന്നു. ഇപ്പോൾ ഓരോ ദിവസവും കള്ള പ്രചരണം നടക്കുന്നു. ആദ്യം 5000 കോടിയുടെ പദ്ധതി എന്ന് പറഞ്ഞു. ഇപ്പോ അത് 100 കോടിയായി. ആഴക്കടൽ മത്സ്യ ബന്ധനത്തിൽ ബിജെപിക്കും കോൺഗ്രസിനും ഉണ്ടായിരുന്ന നയമല്ല സർക്കാരിന് ഉള്ളത്. അതിന് ഘടകവിരുദ്ധമായ ഒരു എംഒയുവും നിലനിൽക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു.