മകനെ ഭീഷണിപ്പെടുത്തി മൊഴി കൊടുപ്പിച്ചു, പിന്നില്‍ ഭര്‍ത്താവും രണ്ടാം ഭാര്യയുമെന്ന് കടക്കാവൂരിലെ അമ്മ

മകനെ ഭീഷണിപ്പെടുത്തി മൊഴി കൊടുപ്പിച്ചു, പിന്നില്‍ ഭര്‍ത്താവും രണ്ടാം ഭാര്യയുമെന്ന് കടക്കാവൂരിലെ അമ്മ

ഭര്‍ത്താവും രണ്ടാം ഭാര്യയും ചേര്‍ന്ന് ആസൂത്രണം ചെയ്ത കേസാണെന്നും താന്‍ നിരപരാധിയാണെന്നും കടക്കാവൂരിലെ പോക്‌സോ കേസ് പ്രതിയായ അമ്മ. ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും അമ്മ മാധ്യമങ്ങളോട്. സത്യാവസ്ഥ പുറത്തുവരണമെന്നും ഇവര്‍ പറഞ്ഞു.

ഭര്‍ത്താവും രണ്ടാം ഭാര്യയുമാണ് കേസിന് പിന്നില്‍. മകനെ ഭീഷണിപ്പെടുത്തി തനിക്കെതിരെ മൊഴി പറയിപ്പിക്കുകയായിരുന്നു. മക്കളെ തിരിച്ചുവേണം. ഭര്‍ത്താവ് കുഞ്ഞുങ്ങളെ ബലമായി പിടിച്ചുകൊണ്ടുപോയതാണ്. എല്ലാ അമ്മമാര്‍ക്ക് വേണ്ടിയും സത്യം പുറത്തുവരേണ്ടതുണ്ട്.

ഡിസംബര്‍ 18നാണ് മകനെ പീഡിപ്പിച്ചെന്ന കേസില്‍ പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. വിവാഹ ബന്ധം വേര്‍പെടുത്താതെ ഭര്‍ത്താവ് രണ്ടാം വിവാഹത്തിന് ശ്രമിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയതെന്ന് യുവതിയുടെ ബന്ധുക്കള്‍ ഈ ഘട്ടത്തില്‍ ആരോപിച്ചിരുന്നു.

അമ്മ പീഡിപ്പിച്ചെന്ന ആരോപണം ആവര്‍ത്തിച്ച് മകനും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു. അമ്മയെ കേസില്‍ കുടുക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയെന്ന് ഇളയ മകനും പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു. സഹോദരനെ മര്‍ദിച്ച് പരാതി നല്‍കുകയായിരുന്നുവെന്നും ഇളയ മകന്‍ പറഞ്ഞിരുന്നു.

തിരുവനന്തപുരം പോക്‌സോ കോടതി ജാമ്യം തള്ളിയതോടെയാണ് അമ്മ ഹൈക്കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് ഷെര്‍സിയുടെ സിംഗിള്‍ ബഞ്ചാണ് അമ്മക്ക് ജാമ്യം അനുവദിച്ചത്. അസാധാരണമായ ഒരു കേസാണിതെന്നും, മുതിര്‍ന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ തന്നെ കേസ് അന്വേഷിക്കണമെന്നും കേസില്‍ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. 13 വയസുള്ള സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പോക്സോ കേസ് ചുമത്തപ്പെട്ട് ജയിലിലായിരുന്നു ഇവര്‍. കുട്ടിയുടെ ആരോഗ്യനിലയും മാനസിക നിലയും വിദഗ്ധസമിതിയെക്കൊണ്ട് പരിശോധിപ്പിക്കണം. വനിതാ ഡോക്ടര്‍ അടക്കമുള്ള മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സംഘത്തെ ഇതിന് നിയോഗിക്കണം. കുട്ടിയെ ആവശ്യമെങ്കില്‍ പിതാവിന്റെ അടുത്തുനിന്ന് മാറ്റി താമസിപ്പിക്കാമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തീരുമാനം എടുക്കാം.

നേരത്തെ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി അമ്മയ്ക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. പ്രതിചേര്‍ക്കപ്പെട്ട അമ്മയ്ക്ക് ജാമ്യം അനുവദിക്കുന്നതിനെ കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. കുട്ടിയുടെ മൊഴി ഗൗരവമായി പരിഗണിക്കേണ്ടതാണ്. ഇതൊരു കുടുംബ പ്രശ്നം മാത്രമല്ല, അതിനുമപ്പുറമുള്ള ചില തലങ്ങള്‍ ഈ കേസിനുണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ വാദിച്ചിരുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in