പാലക്കാട്ടെ ദുരഭിമാനക്കൊല: അമ്മാവന്‍ ഭീഷണിപ്പെടുത്തിയെന്ന് അനീഷിന്റെ ഭാര്യ, പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല

പാലക്കാട്ടെ ദുരഭിമാനക്കൊല: അമ്മാവന്‍ ഭീഷണിപ്പെടുത്തിയെന്ന് അനീഷിന്റെ ഭാര്യ, പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല

പാലക്കാട്ട് കുഴല്‍മന്ദത്ത് പ്രണയിച്ച് വിവാഹം ചെയ്തതിന് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും പൊലീസ് പിടിയില്‍. ദുരഭിമാനക്കൊലയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ജാതിവ്യത്യാസം മൂലവും പെയിന്റിംഗ് തൊഴിലാളിയായ അനീഷിനെ വിവാഹം കഴിക്കുന്നതിലും പെണ്‍കുട്ടിയുടെ കുടുംബത്തിന് എതിര്‍പ്പുണ്ടായിരുന്നു. ഏലമന്ദം സ്വദേശി അനീഷിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. അമ്മാവന്‍ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയെന്ന് അനീഷിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിനെതിരെ അനീഷിന്റെ കുടുംബവും രംഗത്തെത്തി. ഭീഷണിയുണ്ടെന്ന് പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് അനീഷിന്റെ അച്ഛന്‍ പറയുന്നു.

പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവര്‍ ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിലായിരുന്നു. അനീഷിന് വധഭീഷണി ഉണ്ടായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മാവന്‍ സുരേഷ് വീട്ടില്‍ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം പറയുന്നു. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് സംഭവം. മൂന്നു മാസം മുമ്പായിരുന്നു അനീഷിന്റെ വിവാഹം.

വാഹനത്തിലെത്തി വടിവാളും കമ്പിയും ഉപയോഗിച്ചാണ് അനീഷിനെ പ്രതികളായ പ്രഭുകുമാറും സുരേഷും വെട്ടിക്കൊലപ്പെടുത്തിയതെന്ന് ദൃക്‌സാക്ഷിയായ സഹോദരന്‍ അരുണ്‍. 25ന് വൈകീട്ട് ആറരയോടെ സോഡയും മറ്റ് സാധനങ്ങളും വാങ്ങുന്നതിനായാണ് അനീഷും അരുണും കടയില്‍ പോയതായിരുന്നു. കടയില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് വരുന്ന വഴി തേങ്കുറുശ്ശി മാനാംകുളമ്പ് സ്‌കൂളിന് സമീപത്തുവെച്ച് ആക്രമിക്കുകയായിരുന്നു.

അനീഷിന് ഭീഷണിയുണ്ടെന്ന് പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് അനീഷിന്റെ പിതാവ് അറുമുഖന്‍ പറഞ്ഞു.. അമ്മാവന്‍ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തി ഫോണ്‍ എടുത്തുകൊണ്ടുപോയെന്ന് ഭാര്യ ഹരിത.

Summary

Honour Killing in Palakkad girl's father arrested

Related Stories

No stories found.
logo
The Cue
www.thecue.in