സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമെന്ന് എന്‍.ഐ.എ,ജോലി വാഗ്ദാനം ചെയ്തത് ശിവശങ്കര്‍

സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമെന്ന് എന്‍.ഐ.എ,ജോലി വാഗ്ദാനം ചെയ്തത് ശിവശങ്കര്‍
Summary

മുഖ്യമന്ത്രി പിണറായി വിജയനുമായി സ്വപ്നക്ക് സാധാരണ പരിചയം മാത്രമെന്നും എന്‍ഐഎ

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസുമായി ബന്ധമെന്ന് ദേശീയ അന്വേഷണ ഏജന്‍സി(NIA). സ്വപ്നക്ക് സ്‌പേസ് പാര്‍ക്കില്‍ ജോലി നല്‍കിയത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന കാലത്ത് എം ശിവശങ്കര്‍ ആണെന്നും എന്‍ഐഎ. ശിവശങ്കറില്‍ നിന്ന് സ്വപ്‌ന ഉപദേശങ്ങള്‍ സ്വീകരിച്ചിരുന്നു. യുഎഇ കോണ്‍സുലേറ്റിലും സ്വ്പ്നക്ക് നിര്‍ണായക ബന്ധമുണ്ടായിരുന്നു. സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ സ്വപ്നക്ക് വന്‍ സ്വാധീനമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി സ്വപ്നക്ക് സാധാരണ പരിചയം മാത്രമെന്നും എന്‍ഐഎ

സ്വപ്‌നാ സുരേഷിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്താണ് എന്‍ഐഎയുടെ വാദം. സ്വര്‍ണ്ണക്കടത്ത് ഗൂഡാലോചനയില്‍ സ്വപ്‌നയാണ് മുഖ്യകേന്ദ്രം. സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ ഇടപെടണമെന്ന് എം ശിവശങ്കറിനോട് സ്വപ്‌ന ആവശ്യപ്പെട്ടിരുന്നു. ശിവശങ്കറിന്റെ ഫ്‌ളാറ്റിലെത്തിയാണ് സ്വപ്‌ന ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ശിവശങ്കര്‍ ഇടപെട്ടില്ലെന്നും എന്‍ഐഎ.

അഡീഷണൽ സോളിസിറ്റര്‍ ജനറലാണ് എൻഐഎയ്ക്ക് വേണ്ടി ഹാജരായത്. ഒറ്റപ്പെട്ട സ്വർണക്കടത്തല്ല ഇതെന്നും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ അട്ടിമറിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്നും ജാമ്യം നൽകരുതെന്നും എൻഐഎ കോടതിയെ അറിയിച്ചു.

സ്വപ്‌ന സുരേഷ് ഇല്ലാതെ യുഎഇ കോണ്‍സുല്‍ ജനറലിന് പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യമുണ്ടായിരുന്നു. കോണ്‍സുലേറ്റില്‍ നിന്ന് രാജിവച്ച ശേഷവും ആയിരം ഡോളര്‍ ശമ്പളമായി ലഭിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ ബാഗ് പരിശോധിക്കാന്‍ ഒരുങ്ങിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറ്റാഷെ ഭീഷണിപ്പെടുത്തിയതായി വിവരം പുറത്തുവന്നിട്ടുണ്ട്. ബാഗ് പരിശോധിച്ചാല്‍ യു.എ.ഇയില്‍ ഉള്ള ഇന്ത്യന്‍ ഡിപ്ലോമാറ്റുകള്‍ക്കുള്ള ബാഗ് പരിശോധിക്കുമെന്നായിരുന്നു ഭീഷണി. കേസിലെ പ്രതിയായ സരിത്തിന്റെ സാന്നിധ്യത്തിലായിരുന്നു അറ്റാഷെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ബാഗ് തുറക്കാനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ യു.എ.ഇ. അംബാസിഡറെ സമീപിക്കുകയായിരുന്നുവെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു

Related Stories

No stories found.
logo
The Cue
www.thecue.in