മാലാഖ ഇറങ്ങിവന്ന്, മതമൈത്രി വേണോ ആരാധനാലയങ്ങള്‍ വേണോ എന്നു ചോദിച്ചാല്‍ മതമൈത്രിയെന്ന് ഒറ്റക്കെട്ടായി പറയാനാകണം: സാദിഖലി തങ്ങള്‍

മാലാഖ ഇറങ്ങിവന്ന്, മതമൈത്രി വേണോ ആരാധനാലയങ്ങള്‍ വേണോ എന്നു ചോദിച്ചാല്‍ മതമൈത്രിയെന്ന് ഒറ്റക്കെട്ടായി പറയാനാകണം: സാദിഖലി തങ്ങള്‍

അയോധ്യ രാമക്ഷേത്രനിര്‍മ്മാണത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഹിന്ദു മുസ്ലിം മൈത്രി തകര്‍ക്കാതെ തന്നെ ഒരു പാട് ക്ഷേത്രങ്ങളും പള്ളികളും നമുക്ക് നിര്‍മ്മിക്കാന്‍ കഴിയുമെന്ന് സാദിഖലി തങ്ങള്‍. 'രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് മതത്തെ ഉപകരണമാക്കരുത്',തര്‍ക്കങ്ങളില്ലാത്ത കാലം പുലരട്ടെ.! എന്നും സാദിഖലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു. തുര്‍ക്കിയിലെ ഹാഗിയ സൂഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കിയതിനെ പിന്തുണച്ച സാദിഖലി തങ്ങള്‍ക്കെതിരെ സിപിഐഎം വിമര്‍ശനവുമായി നേരത്തെ രംഗത്ത് വന്നിരുന്നു.

സാദിഖലി തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പ്

'രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് മതത്തെ ഉപകരണമാക്കരുത്',

തര്‍ക്കങ്ങളില്ലാത്ത കാലം പുലരട്ടെ.!

'ആകാശത്തു നിന്നൊരു മാലാഖ ഇറങ്ങിവന്ന്, കുതബ്മീനാറിന്റെ മുകളില്‍ കയറി നിന്ന് എന്നോട് സ്വാതന്ത്ര്യം വേണോ അതോ ഹിന്ദു-മുസ്ലിം മൈത്രി വേണോ എന്നു ചോദിച്ചാല്‍ ഈ അബുല്‍കലാം ആയിരം വട്ടം ആവശ്യപ്പെടുന്നത് ഹിന്ദു-മുസ്ലിം മൈത്രിയായിരിക്കും.''

സ്വതന്ത്ര സമര സേനാനിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ദേശീയ പ്രസിഡണ്ടുമായിരുന്ന അബുല്‍കലാം ആസാദിന്റെ പ്രസിദ്ധമായ വചനകളാണിത്.

ബഹുസ്വര സമൂഹത്തിന്റെ നിലനില്‍പ്പിന് മൈത്രിയും പരസ്പര വിശ്വാസവും അനിവാര്യതകളില്‍ പ്രധാനപ്പെട്ടതാണ്.

അഭിപ്രായങ്ങളിലും കാഴ്ചപ്പാടുകളിലും പരസ്പരം യോജിപ്പ് മാത്രമല്ല ഭിന്നതകളും ജൈവിക സ്വാഭാവമാണ്.

എന്നാല്‍ ഭിന്നതയുടെ സ്വരം മാത്രം സംസാരിക്കുമ്പോഴാണ്

സാമൂഹികമായ പ്രതിസന്ധികള്‍ ഉടലെടുക്കുന്നത്.

ബാബരി മസ്ജിദിന്റെ കാര്യത്തില്‍ ഭിന്നതക്ക് പ്രാധാന്യം നല്‍കിയവര്‍ രാഷ്ട്രീയ നേട്ടമാണ് ലക്ഷ്യം വെച്ചത്.

ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തെ ഗാന്ധി വധത്തിനു ശേഷം നടന്ന ദേശീയ ദുരന്തം എന്ന് വിശേഷിപ്പിച്ചത് രാഷ്ട്രപതിയായിരുന്ന കെ.ആര്‍ നാരായണനായിരുന്നു.

ശേഷം ഇരുപത്തി ഏഴ് വര്‍ഷത്തെ നിയമപേരാട്ടം നടന്നു. ഇരുകക്ഷികള്‍ തമ്മില്‍ ചര്‍ച്ചകളുടെ പരമ്പരകളുമുണ്ടായി.കുറേ നല്ല മനുഷ്യര്‍ മധ്യസ്ഥരായി നിന്നു.

അവസാനം കഴിഞ്ഞ വര്‍ഷം കോടതി വിധി പറഞ്ഞു.

വിഗ്രഹം സ്ഥാപിച്ചതും, മസ്ജിദ് തകര്‍ത്തതും തെറ്റായിരുന്നു എന്ന് കോടതി വിധി പ്രസ്താവനയില്‍ രേഖപ്പെടുത്തി.

അവിടെ തന്നെ ക്ഷേത്രം നിര്‍മ്മിക്കാം എന്നു കൂടി പറഞ്ഞത് യുക്തി രാഹിത്യമാണെന്ന് ബോധ്യപെട്ടെങ്കിലും വിധിയെ മുസ്ലിം സമൂഹവും,മതേതര ചേരിയും അംഗീകരിച്ചു. പള്ളിയുണ്ടായിരുന്ന സ്ഥലം രാമക്ഷേത്രം പണിയാന്‍ വിട്ടുകൊടുക്കാനും മുസ്ലിം പള്ളി പണിയാന്‍ അഞ്ച് ഏക്കര്‍ വേറെ ഭൂമി കണ്ടെത്തി നല്‍കാനും കോടതി വിധിച്ചു.

രാമക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ച് അവരാണ് ക്ഷേത്രം നിര്‍മ്മിക്കേണ്ടത് എന്നും കോടതി വിധിയില്‍ പ്രത്യേകം പരാമര്‍ശിച്ചു.

മുസ്ലിം പക്ഷത്ത് കേസ് നടത്തിയിരുന്ന ഉത്തരപ്രദേശ് സുന്നി വഖഫ്‌ബോഡും ഇതംഗീകരിച്ച് തന്നെ മുന്നോട്ട് പോകുന്നു.

ഭിന്നത ആഗ്രഹിക്കുന്നവര്‍ക്ക് ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം എന്ന കാഴ്ചപ്പാടാണ്.

ഭിന്നതയുടേയും പ്രകോപനങ്ങളുടേയും പുതിയ രാഷ്ട്രിയ വാതായനങ്ങള്‍ അവര്‍ തുറക്കാന്‍ ശ്രമിക്കുകയാണ്.

വളരെ പെട്ടെന്ന് മനുഷ്യ വികാരത്തെ ത്രസിപ്പിക്കുന്ന ഒന്നാണ് മതം.ഇവിടെ രാഷട്രീയ നേട്ടങ്ങള്‍ക്കുള്ള ഉപകരണമാക്കി മതത്തെ മാറ്റുകയാണ്.

ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ രാമനും രാമായണവും ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

നമ്മുടെ രാഷ്ട്രപിതാവ് രാമ ഭക്തനായിരുന്നു.വെടിയേറ്റ് വീഴുമ്പോഴും മഹാത്മാഗാന്ധി വിളിച്ചത് ഹരേ റാം എന്നായിരുന്നു.വിവിധ രചനകളിലായി വിവിധ ദേശങ്ങളില്‍ ധാരാളം രാമായണങ്ങളുണ്ട്.മുസ്ലിംങ്ങള്‍ ഏറെയുള്ള മലബാറില്‍ മാപ്പിള രാമായണമുണ്ടായത് സൗഹാര്‍ദ്ധത്തിന്റെ സ്വാധീന ഫലമാണ്.

കിളിപ്പാട്ട് രാമായണമെഴുതിയ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ചനും,രാമചരിത മാനസം എഴുതിയ തുളസീദാസിനും അവരുടെ ജീവിതകാലത്ത് മുസ്ലിം സമൂഹം നല്‍കിയ പിന്തുണ ചരിത്രത്തിലെ നമ്മുടെ മൈത്രിയുടെ പൈതൃകമാണ്.

ഹിന്ദു മുസ്ലിം മൈത്രി തകര്‍ക്കാതെ തന്നെ ഒരു പാട് ക്ഷേത്രങ്ങളും പള്ളികളും നമുക്ക് നിര്‍മ്മിക്കാന്‍ കഴിയും.

അതിന് വിവിധ മത സമൂഹങ്ങള്‍ക്കിടയില്‍ പരസ്പര സാഹോദര്യത്തിന് തടസ്സം നില്‍ക്കുന്നവരെ ഒറ്റപ്പെടുത്തുക മാത്രമേ വഴിയുള്ളൂ..

'ആകാശത്തു നിന്നൊരു മാലാഖ ഇറങ്ങിവന്ന്, മത മൈത്രി വേണോ അതോ ആരാധനാലയങ്ങള്‍ വേണോ എന്നു ചോദിച്ചാല്‍ ഞങ്ങള്‍ക്ക് ആദ്യം വേണ്ടത് മത മൈത്രിയാണ് എന്ന് ഒറ്റക്കെട്ടായി പറയാന്‍ നമുക്ക് കഴിയണം'.

മതമൈത്രിയുടെ പാഠങ്ങള്‍ കണ്ടും കേട്ടും അനുഭവിച്ചും വളരട്ടെ നമ്മുടെ മക്കള്‍.

തര്‍ക്കങ്ങളില്ലാത്ത കാലം പുലരട്ടെ.!

മാലാഖ ഇറങ്ങിവന്ന്, മതമൈത്രി വേണോ ആരാധനാലയങ്ങള്‍ വേണോ എന്നു ചോദിച്ചാല്‍ മതമൈത്രിയെന്ന് ഒറ്റക്കെട്ടായി പറയാനാകണം: സാദിഖലി തങ്ങള്‍
ബാലഭാസ്‌കറിന്റെ മരണത്തില്‍ സിബിഐ ഉത്തരം തേടുന്നത് ഈ ചോദ്യങ്ങള്‍ക്ക്

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിച്ചുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നിലപാടിനോട് വിയോജിപ്പ് രേഖപ്പെടുത്തി മുസ്ലിം ലീഗ്.പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന അസ്ഥാനത്തുള്ളതാണെന്നും നേതൃയോഗ ശേഷം പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും വ്യക്തമാക്കി. ഈ രണ്ടുവരി നിലപാട് മാത്രമേ ഇപ്പോള്‍ പറയാനുള്ളൂവെന്നും ഇരുവരും പറഞ്ഞു.

പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും പറഞ്ഞത്

അയോധ്യവിഷയത്തില്‍ പാര്‍ട്ടി ഇപ്പോള്‍ ദീര്‍ഘമായ പ്രസ്താവന നടത്തുന്നില്ല. ഇപ്പോള്‍ രണ്ടുവരിയില്‍ ഒതുക്കുകയാണ്. സമയമെടുത്തുള്ള ചര്‍ച്ചകളും വിശദീകരണങ്ങളുമൊക്കെ ഇതിനുശേഷം ഉണ്ടാകേണ്ടതുണ്ട്. ലീഗ് നേതൃയോഗത്തിന്റെ നിലപാട് ഇതാണ്. രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നു. പ്രസ്താവന തീര്‍ത്തും അസ്ഥാനത്താണ്. ഇത്രമാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ. പ്രിയങ്കയുടെ പ്രസ്താവന എന്തുകാരണത്താലാണ് അസ്ഥാനത്തെന്ന ചോദ്യത്തിന് അതേക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. അക്കാര്യങ്ങളൊന്നും ഇപ്പോള്‍ വിശദീകരിക്കുന്നില്ല. ബാബറി കേസ് വിഷയത്തില്‍ നേരത്തേ ലീഗ് നിലപാട് വ്യക്തമാക്കിയതാണ്. നേരത്തേതില്‍ നിന്ന് വ്യത്യസ്ഥമായി വന്നത് പ്രിയങ്കയുടെ പ്രസ്താവന മാത്രമാണ്. അതില്‍ മാത്രമേ ഇപ്പോള്‍ അഭിപ്രായം പറയേണ്ടതുള്ളൂവെന്നാണ് തീരുമാനം. ഈ ഘട്ടത്തില്‍ വേറെന്തെങ്കിലും പരാമര്‍ശം നടത്തി കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ല. പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടാനുമില്ല.

മാലാഖ ഇറങ്ങിവന്ന്, മതമൈത്രി വേണോ ആരാധനാലയങ്ങള്‍ വേണോ എന്നു ചോദിച്ചാല്‍ മതമൈത്രിയെന്ന് ഒറ്റക്കെട്ടായി പറയാനാകണം: സാദിഖലി തങ്ങള്‍
എര്‍ദോഗാനെ പിന്തുണക്കുന്നവർ തോണ്ടുന്നത് സ്വന്തം കുഴിമാടം

Related Stories

No stories found.
logo
The Cue
www.thecue.in