ഞങ്ങള്‍ അവള്‍ക്കൊപ്പം; സാക്ഷികളെ വിലക്കെടുക്കുന്നുവെന്ന് കെ അജിത

ഞങ്ങള്‍ അവള്‍ക്കൊപ്പം; സാക്ഷികളെ വിലക്കെടുക്കുന്നുവെന്ന് കെ അജിത

നടിയെ അക്രമിച്ച കേസില്‍ പ്രധാന സാക്ഷികള്‍ ഉള്‍പ്പെടെ കൂറുമാറുന്നതിനെതിരെ രാഷ്ട്രീയ-സാമൂഹിക രംഗത്തെ സ്ത്രീകള്‍. മൊഴിമാറ്റുന്നവര്‍ പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ. സാക്ഷികളെ വിലക്കെടുക്കുകയാണെന്ന് കെ അജിത ആരോപിച്ചു. കൂറുമാറ്റത്തെ സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് സുജ സൂസന്‍ ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

ഷാനി മോള്‍ ഉസ്‌മോന്‍

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പൊതുവായി കാണുന്ന രീതിയാണിത്. പരാതിക്കാരെയും സാക്ഷികളെയും പലതരത്തില്‍ സ്വാധീനിച്ച് കേസ് തന്നെ ഇല്ലാതാക്കുന്ന ശ്രമം നിയമത്തെ തന്നെ ചെറുത്ത് തോല്‍പ്പിക്കുകയാണ്. സാക്ഷികളെ സൃഷ്ടിക്കാനാവില്ല. സാക്ഷി പറയാനെത്തുന്നവരുടെ ക്രെഡിബിലിറ്റി പ്രശ്‌നമാണ്. അവനവന്റെ വ്യക്തിത്വം കളഞ്ഞാണ് ഇത്തരം കേസുകളില്‍ നിലപാട് മാറ്റുന്നത്. ചങ്കുറപ്പോടെ പറയാന്‍ കഴിയില്ലെങ്കില്‍ ഇതിന് ഇറങ്ങിപ്പുറപ്പെടരുത്. മൊഴിമാറ്റുന്നവര്‍ക്ക് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാകുന്നു.

കെ അജിത

പണവും സ്വാധീനവുമുള്ളവര്‍ സാക്ഷികളെ വിലക്കെടുക്കുന്നത് കേരളത്തിലെ എല്ലാ പ്രമാദമായ കേസുകളിലും സംഭവിച്ചതാണ്. കേസില്‍ തെളിവില്ലെന്ന് പറഞ്ഞ് പ്രമുഖ നടനെ കോടതി വിട്ടയച്ചാലും എനിക്ക് അത്ഭുതമില്ല. പ്രതികള്‍ക്കാണ് മുഖ്യധാരയില്‍ സ്വാധീനമുള്ളത്. പണവും രാഷ്ട്രീയ സ്വാധീനവും അവര്‍ക്കാണ്. അതിജീവിച്ച പെണ്‍കുട്ടി എഴുന്നേറ്റ് നിന്ന് പോരാടി എന്നത് തന്നെ അങ്ങേറ്റം അഭിമാനമുള്ള കാര്യമാണ്. അതിജീവിച്ച പെണ്‍കുട്ടിക്ക് കോടതിയില്‍ നിന്നും നീതി ലഭിച്ചില്ലെങ്കിലും സമൂഹം അതിനെ കൃത്യമായി വിലയിരുത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിലൊന്നും നിരാശപ്പെടരുതെന്നാണ് ആ പെണ്‍കുട്ടിയോട് എനിക്ക് പറയാനുള്ളത്. പ്രതി ശിക്ഷിക്കപ്പെടണമെന്നത് കേരളത്തിലെ സ്ത്രീസമൂഹത്തിന്റെ ശക്തമായ ആവശ്യമാണ്. എത്ര പ്രമുഖനായാലും എത്ര വലിയ നടനായാലും സാമ്പത്തികമായി ഉന്നതശ്രേണിയിലുള്ള ആളായാലും വിഷയമല്ല. അയാള്‍ കുറ്റം ചെയ്തുവെന്നത് സമൂഹത്തിന് വ്യക്തമായതാണ്. പൊലീസും കോടതിയും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉണ്ടായാല്‍ പോരാ, സ്ത്രീകള്‍ക്ക് നീതി കിട്ടണം. പണത്തിന് മേല്‍ പരുന്തും പറക്കില്ലെന്നത് കേരളത്തിലെ കുറെ കാലമായി സംഭവിക്കുന്നതാണ്. അത് മാറിയേ മതിയാകൂ. പ്രതിക്ക് ശിക്ഷ കിട്ടാനും അതിജീവിച്ച നടിക്ക് നീതി കിട്ടണം. അതിന് കേരളത്തിലെ സ്ത്രീകള്‍ ശക്തമായി ശബ്ദിക്കണം.

സുജ സൂസന്‍ ജോര്‍ജ്ജ്

നടിക്കെതിരെ നടന്ന അതിക്രമത്തില്‍ കേരളം ഒട്ടാകെ അതിനെതിരെ നിന്നിരുന്ന പ്രതീതി ഉണ്ടായിരുന്നു. പ്രതിയുടെ ഫാന്‍സ് സോഷ്യല്‍മീഡിയയില്‍ ബഹളമുണ്ടാക്കിയെങ്കിലും എല്ലാവരും ശക്തമായി അതിജീവിച്ച പെണ്‍കുട്ടിക്കൊപ്പം നിന്നു. കേരളത്തിലെ ഇത്തരം കേസുകളുടെ ചരിത്രത്തിലെ ഒരുമാറ്റമായി അതിനെ തോന്നിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ വാര്‍ത്തയൊക്കെ ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തെക്കുറിച്ച് അഭിമാനിച്ചിരുന്നത് പണത്താല്‍ മാറിപ്പോകുന്നവരല്ല ഇവിടെയുള്ളവരെന്നതായിരുന്നു. പൗരബോധവും നീതിബോധവുമുള്ളവര്‍ കൂടുതലുണ്ടെന്നതായിരുന്നു. സിനിമാരംഗത്തുള്ളവര്‍ നമ്മുടെ സമൂഹത്തെ സ്വാധീനിക്കുന്നവരാണ്. അവരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന കൂറുമാറ്റം മുഴുവന്‍ സമൂഹത്തെ ബാധിക്കും. സിനിമ പ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് ഈ സംഭവത്തോടെ ഒരു സംഘടന ഉണ്ടായി എന്നത് കേരളത്തിലെ പോരാടിക്കൊണ്ടിരുന്ന സ്ത്രീകള്‍ അഭിമാനത്തോടെയാണ് കണ്ടിരുന്നത്. അതിനെ പോലും ദുര്‍ബലമാക്കുന്ന തരത്തില്‍ ആണ്‍അധികാരം സിനിമയില്‍ നിന്നും ഉണ്ടാകുന്നു. കൊവിഡ് കാലത്തിന്റെ പരിമിതി ഉണ്ടെങ്കിലും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. സര്‍ക്കാര്‍ ഇതിനെ ഗൗരവമായി കാണണം.

Related Stories

No stories found.
logo
The Cue
www.thecue.in