‘മെസ്സിയല്ല ഫുട്ബോൾ ചരിത്രത്തിലെ ഗോട്ട്’; റൊണാൾഡീഞ്ഞോ
ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ ലയണല്‍ മെസ്സിയല്ലെന്ന് മുന്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡീഞ്ഞോ. തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് മെസ്സിയെന്ന് മുന്‍ ബാഴ്‌സ താരം പറഞ്ഞു. മെസ്സി എന്റെ സുഹൃത്താണ്. അദ്ദേഹത്തിന്റെ കളിയില്‍ ഞാന്‍ സന്തുഷ്ടനാണ്. താരങ്ങളെ മറ്റു കളിക്കാരുമായി താരതമ്യപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും മെസ്സിയുടെ മുന്‍ സഹതാരം പറഞ്ഞു. മെക്‌സിക്കോയിലെ ഒരു ചാരിറ്റി പരിപാടിയില്‍ പങ്കെടുക്കവെയാണ് റൊണാള്‍ഡീഞ്ഞോയുടെ പ്രതികരണം.
ഫുട്‍ബോൾ ലോകത്ത് പെലെ, മറഡോണ, റൊണാൾഡോ (ബ്രസീല്‍) തുടങ്ങി ഒരുപാട് മികച്ച കളിക്കാർ ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും മികച്ചത് ആരാണെന്ന് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്.
റൊണാൾഡീഞ്ഞോ
2019ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ആറ് തവണ നേടി മെസ്സി റെക്കോര്‍ഡ് കുറിച്ചിരുന്നു.
2003 മുതൽ 2008 വരെയാണ് റൊണാൾഡീഞ്ഞോ ബാഴ്‌സ കുപ്പായം അണിഞ്ഞത്. ക്ലബ് അക്കാദമിയിൽ നിന്നും ബാഴ്‌സ നിരയിലെ അവിഭാജ്യ ഘടകമായി മാറിയ മെസ്സിയുടെ വളർച്ച നേരിട്ട് കണ്ടറിഞ്ഞയാളാണ് റൊണാൾഡീഞ്ഞോ. ബാഴ്‌സയ്ക്കായി 145 മത്സരങ്ങളിൽ നിന്നും 70 ഗോളുകളാണ് ബ്രസീൽ സൂപ്പർ താരം നേടിയത്. 2005ലെ ബാലൺ ഡി ഓർ പുരസ്‌കാര ജേതാവുമാണ് റൊണാൾഡീഞ്ഞോ. 2018ൽ വിരമിക്കൽ പ്രഖ്യാപിച്ചു.
മെസ്സിയെ കുറിച്ച് മറ്റൊരു പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ അർജെന്റീനിയൻ താരം ഹെർണൻ ക്രെസ്പോ. ലോകകപ്പ് വിജയമില്ലെങ്കിലും മെസ്സി ലോകത്തെ മികച്ച കളിക്കാരിലൊരാളാണെന്ന് അദ്ദേഹത്തിന്റെ അഭിപ്രായം. ഖത്തർ ലോകകപ്പിൽ മെസ്സി കപ്പുയർത്തുമെന്നാണ് പ്രതീക്ഷയെന്നും ക്രെസ്പോ കൂട്ടിച്ചേർത്തു. അർജന്റീനയ്ക്കായി മൂന്ന് ലോകകപ്പുകൾ കളിച്ചെങ്കിലും ക്രെസ്പോയ്ക്കും കിരീടമുയർത്താൻ സാധിച്ചിട്ടില്ല. മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പ്രകടനം കാണാൻ സാധിച്ചത് ഇപ്പോഴത്തെ തലമുറയുടെ ഭാഗ്യമാണെന്നും ക്രെസ്പോ പ്രതികരിച്ചു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം