സൂര്യയെ അഭിനയിക്കാന്‍ വിടില്ലെന്ന് ശിവകുമാര്‍, വിജയ്-സൂര്യ കോമ്പിനേഷന്‍ പിറന്ന കഥ ; സ്വര്‍ഗചിത്ര അപ്പച്ചന്‍

സൂര്യയെ അഭിനയിക്കാന്‍ വിടില്ലെന്ന് ശിവകുമാര്‍, വിജയ്-സൂര്യ കോമ്പിനേഷന്‍ പിറന്ന കഥ ; സ്വര്‍ഗചിത്ര അപ്പച്ചന്‍

തമിഴ് സിനിമ ചരിത്രത്തില്‍ ചിലപ്പോള്‍ ഇനിയൊരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്തൊരു ഒത്തുചേരല്‍. വിജയ്-സൂര്യ കൂട്ടുകെട്ടിലൊരു ചിത്രം. ഇരുവരുടേയും ആരാധകരെ തൃപ്തിപ്പെടുത്തുംവിധമുള്ള കഥയൊരുക്കി സിനിമ ചെയ്യാന്‍ ചിലപ്പോള്‍ ഇനി സാധിക്കണമെന്നുമില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ വിജയും സൂര്യയും ഒന്നിച്ച ചിത്രത്തിന് ചുക്കാന്‍ പിടിച്ചവരുടെ കൂട്ടത്തില്‍ മലയാളിയായ സ്വര്‍ഗചിത്ര അപ്പച്ചനുണ്ട്. അന്ന് കുറച്ച് ബുദ്ധിമുട്ടിയെങ്കിലും ഇന്ന് ആ ഓര്‍മ്മകള്‍ ഏറ്റവും മധുരിതമായവയെന്ന് സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ഫ്രണ്ട്സ് തമിഴില്‍ ഒരുക്കി അവിടേയും ഹിറ്റാക്കിമാറ്റിയ, സൂര്യയെന്ന നടനെ തമിഴകത്ത് ഉറച്ചുനില്‍ക്കാന്‍ പ്രാപ്തനാക്കിയ സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ അന്നത്തെ വിജയ്-സൂര്യ കൂട്ടുകെട്ടിന്റെ പിറവിയെക്കുറിച്ച് സംസാരിക്കുന്നു.

വിജയ്‌യെ ഞെട്ടിച്ച പ്രഖ്യാപനം

ഇളയദളപതി വിജയ്‌യുമായി വളരെ നല്ല സൗഹൃദബന്ധമാണുള്ളത്. അതാരംഭിക്കുന്നത് അനിയത്തിപ്രാവിന്റെ തമിഴ് ചിത്രം കാതലുക്ക് മര്യാദയുടെ സെറ്റില്‍ വച്ചും. മലയാളത്തില്‍ ഞാനാണ് ചിത്രം നിര്‍മ്മിച്ചതെങ്കിലും തമിഴില്‍ സംഗിലി മുരുകനായിരുന്നു. സംവിധാനം ഫാസില്‍ തന്നെ. എറണാകുളത്ത് ഷൂട്ട് നടക്കുന്ന സമയത്ത് ഞാനും ലൊക്കേഷനില്‍ പോയി.അവിടെയെത്തിയപ്പോള്‍ ഒരു കൊച്ചുപയ്യന്‍ കസേരയില്‍ വളരെ വിനയാന്വിതനായി ഇരിക്കുന്നു. അയാളുടെ അടുത്തായി മറ്റൊരു കസേര വലിച്ചിട്ട് ഞാനുമിരുന്നു.ഉടനെ ഫാസില്‍ വന്ന് എനിക്ക് ആ പയ്യനെ പരിചയപ്പെടുത്തി തന്നു. ഇത് വിജയ്,നമ്മുടെ സിനിമയിലെ നായകന്‍. അനിയത്തിപ്രാവിന്റെ നിര്‍മ്മാതാവാണ് എന്ന് എന്നേയും ഫാസില്‍ വിജയ്ക്ക് പരിചയപ്പെടുത്തികൊടുത്തു. ഉടനെ വിജയ് എഴുന്നേറ്റ് ബഹുമാനത്തോടെ എനിക്ക് കുപ്പുകൈ തന്നു. ഞാന്‍ പുള്ളിയെ അടുത്തുവിളിച്ചിരുത്തി. തമിഴ് അഭിനേതാക്കള്‍ക്ക് നിര്‍മ്മാതാക്കളോട് അളവില്‍കവിഞ്ഞ ബഹുമാനമാണ്.മറ്റുഭാഷയില്‍ ഇല്ലെന്നല്ല കേട്ടോ. അവര്‍ വളരെ വിനയത്തോടെയും താഴ്മയോടെയുമെല്ലാമായിരിക്കും നമ്മളോട് പെരുമാറുക.വിജയും അങ്ങനെ തന്നെയായിരുന്നു.അങ്ങനെ ഞങ്ങള്‍ എന്നും കാണും.ഒരു ദിവസം ഞങ്ങള്‍ അടുത്തടുത്ത് ഇരുന്ന് സംസാരിക്കുമ്പോള്‍ ഞാന്‍ ചുമ്മാ വിജയോട് ഈ സിനിമയില്‍ അഭിനയിക്കാന്‍ എത്രയാണ് ശമ്പളം എന്നുചോദിച്ചു.അന്നെനിക്ക് തമിഴ് അത്ര വശമില്ല.അറിയാവുന്നതുപോലെ പറഞ്ഞൊപ്പിച്ചതാണ്.പക്ഷേ ഞാന്‍ പറയുന്നതെല്ലാം വിജയ്ക്ക് മനസ്സിലാകുമായിരുന്നു.പുള്ളി 17 ലക്ഷം എന്നുപറഞ്ഞു.ഞാന്‍ പറഞ്ഞു,ഈ സിനിമ ഇറങ്ങിക്കഴിയുമ്പോള്‍ നിന്റെ പ്രതിഫലം 1 കോടിയായി മാറും. ഇതുകേട്ടതും ഒരു ഞെട്ടലോടെ ചാടിയെഴുന്നേറ്റ വിജയ് എന്റെ കൈപിടിച്ചിട്ട് അതൊന്നും വേണ്ട സര്‍ ഒരു 50 ലക്ഷം പോതും,അതുക്കായി നീങ്ക പ്രാര്‍ത്ഥിക്കണം എന്നുപറഞ്ഞു.ആ സമയത്ത് തന്നെയാണ് ഞാന്‍ എന്റെ തമിഴ്സിനിമ സ്വപ്നം വിജയ്‌യോട് പറയുന്നത്. എനിക്ക് തമിഴ് ചിത്രം ചെയ്യണമെന്നുണ്ട്.എന്നെങ്കിലും അങ്ങനെയുണ്ടാകുമ്പോള്‍ നീ അഭിനയിക്കുമോ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ഇതുപോലെ ഒരു മലയാളം റിമേക്ക് തന്നെ നമുക്ക് ചെയ്യാം.നീങ്കള്‍ കൊണ്ടുവാ എന്നായിരുന്നു വിജയുടെ മറുപടി.അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം ഫ്രണ്ട്സിന്റെ കഥയുമായി ഞാന്‍ വിജയ്‌യുടെ അടുത്തെത്തി.

തമിഴ് സിനിമയിലൊരു ചരിത്രം

99 ല്‍ ഇറങ്ങിയ മലയാളം ഫ്രണ്ട്സിന്റെ തമിഴ് പതിപ്പ് 2001 ലാണ് വരുന്നത്. ഈ ചിത്രത്തിലാണ് തമിഴിലെ രണ്ട് അതികായകര്‍ ഒന്നിച്ചഭിനയിച്ചത്.തമിഴില്‍ ഒരു സിനിമ എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം തന്നെ മനസിലെത്തിയത് വിജയുടെ മുഖമായിരുന്നുവെന്ന് സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍. ഞാന്‍ നേരത്തെ വിജയ്‌യോട് സൂചിപ്പിച്ചിരുന്ന പ്രകാരം അദ്ദേഹത്തെ കാണാനായി പോയി, ചെന്നുകണ്ട് കഥപറഞ്ഞതും പുള്ളിയ്ക്ക് ഇഷ്ടമായി. സിദ്ധിഖ് തന്നെയാണ് ചിത്രം തമിഴില്‍ സംവിധാനം ചെയ്തതും.ജയറാമിന്റെ വേഷത്തില്‍ വിജയ്‌യെ കാസ്റ്റ് ചെയ്യുന്നു.അന്ന് വിജയ് ഒരു സിനിമയ്ക്ക് വാങ്ങുന്നത് 3 കോടിയാണ്. എന്നാല്‍ എന്നോടുള്ള ബഹുമാനവും അടുപ്പവും വച്ച് രണ്ടുകോടി മതി പ്രതിഫലമെന്ന് വിജയ് പറഞ്ഞു. ശ്രീനിവാസന്‍ ചെയ്ത റോളിലേയ്ക്ക് രമേശ് ഖന്നയുമെത്തി.എ ന്നാല്‍ മുകേഷ് ചെയ്ത ചന്തുവിന്റെ വേഷം ചെയ്യാന്‍ ആളായില്ല.അപ്പോഴാണ് സീനിയര്‍ എഡിറ്ററായ ശേഖര്‍ സര്‍ സൂര്യയെ കുറിച്ച് പറയുന്നത്. തമിഴിലെ പ്രശസ്ത അഭിനേതാവായ ശിവകുമാറിന്റെ മകനായ സൂര്യ അന്ന് ഒന്ന് രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നുവെങ്കിലും എല്ലാം ഫ്ളോപ്പായി നില്‍ക്കുന്ന സമയമാണ്. ശിവകുമാറിന്റെ പേര് കളയാനായി ഒരു മകന്‍ എന്നെല്ലാം ഉള്ള രീതിയിലാണ് അന്ന് പത്രങ്ങളും മാഗസിനുകളുമെല്ലാം എഴുതിയത്. എങ്കിലും ശേഖര്‍ സാര്‍ എന്നെയും കൂട്ടി സൂര്യയുടെ വീട്ടിലേയ്ക്ക് പോയി.അവിടെ ചെല്ലുമ്പോള്‍ സൂര്യ ഇല്ല.ചിത്രങ്ങള്‍ പരാജയപ്പെട്ടതിന്റെ പേരില്‍ ശിവകുമാര്‍ സര്‍ അവന്റെ അഭിനയമൊക്കെ നിര്‍ത്തി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പഠിക്കാന്‍ വിട്ടു.ഞങ്ങള്‍ വന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞു.എന്നാല്‍ സൂര്യയെ അഭിനയിക്കാന്‍ വിടുന്നില്ല, അവന് നടിക്കലൊന്നും വരാത് എന്നായിരുന്നു മറുപടി. ശേഖര്‍ സര്‍ പലതും പറഞ്ഞുനോക്കിയെങ്കിലും അദ്ദേഹം തീരുമാനത്തില്‍ നിന്നും മാറിയില്ല.

അദ്ദേഹം ഒട്ടും താല്‍പര്യമില്ലാത്തവിധമാണ് സംസാരിച്ചതും. ശേഖര്‍സാറിനെപ്പോലെയൊരു സീനിയര്‍ ടെക്നീഷ്യനൊപ്പം ചെന്നതിനാല്‍ ഇറങ്ങിപ്പോകാനും പറയാന്‍ പറ്റുന്നില്ല. എന്നാല്‍ അതിനേക്കാള്‍ രസകരമായ കാര്യം അദ്ദേഹത്തിനടുത്തായി ഭാര്യ നില്‍പ്പുണ്ടായിരുന്നു.സൂര്യയെ അഭിനയിക്കാന്‍ വിടുന്നില്ലെന്ന് ശിവകുമാര്‍ സര്‍ പറയുമ്പോഴും അദ്ദേഹത്തിന്റെ പുറകില്‍ തൊട്ടടുത്തായി നില്‍ക്കുന്ന അമ്മ കൈകൊണ്ടും കണ്ണുകൊണ്ടുമെല്ലാം ഞങ്ങളോട് അതൊന്നും കാര്യമായി എടുക്കണ്ട എന്നുപറയുണ്ടായിരുന്നു.അവര്‍ക്ക് തന്റെ മകന്‍ അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്.പക്ഷേ ഭര്‍ത്താവിനെ ധിക്കരിച്ച് ഒരു വാക്കുപോലും ഉച്ചരിക്കാനും വയ്യ.ഞങ്ങള്‍ നിരാശരായി അവിടെ നിന്നും ഇറങ്ങി.പിന്നീട് എന്താണ് സംഭവിച്ചത് എന്നെനിക്കറിയില്ല, പക്ഷേ പിറ്റേന്ന് വൈകുന്നേരം നാലുമണിയായപ്പോള്‍ എന്റെ ഫ്ളാറ്റിലേയ്ക്ക് സൂര്യ കയറിവരുന്നു.അപ്പോഴവിടെ ശേഖര്‍ സാറും സിദ്ദിഖുമുണ്ടായിരുന്നു.താന്‍ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറാണെന്നായിരുന്നു സൂര്യയുടെ മറുപടി.വളരെ വിനയത്തോടെ നില്‍ക്കുന്ന ആ പയ്യനോട് ഞങ്ങള്‍ പലവട്ടം ഇരിക്കാന്‍ പറഞ്ഞെങ്കിലും നിന്നാണ് സൂര്യ സംസാരിച്ചത്.ഏറെ നിര്‍ന്ധിച്ചതിനുശേഷമാണ് ഒന്ന് ഇരുന്നതുപോലും.അന്ന് സൂര്യയ്ക്ക് ആ സിനിമയില്‍ അഭിനയിക്കാന്‍ കൊടുത്ത പ്രതിഫലം അഞ്ചുലക്ഷം രൂപയാണ്, വിജയ്ക്കാകട്ടെ 2 കോടിയും

Picasa

വിജയും സൂര്യയും യഥാര്‍ത്ഥജീവിതത്തിലും സുഹൃത്തുക്കളും സഹപാഠികളുമാണ്.പോരാത്തതിന് രണ്ട്പേരും തമിഴിലെ രണ്ട് പ്രഗത്ഭരായ വ്യക്തികളുടെ മക്കളും. അവര്‍ ഒന്നിച്ചൊരു ചിത്രത്തില്‍ വരുന്നത് എനിക്കും ഗുണം ചെയ്യുന്ന കാര്യമാണ്. തമിഴിലേയ്ക്ക് ഒരു ഓപ്പണിംഗ് എനിക്കാവശ്യമായിരുന്നു.അതിന് ഈ കൂട്ടുകെട്ട് ഏറെ പ്രയോജനം ചെയ്തു. തമിഴിലിറങ്ങിയ ഏറ്റവും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഫ്രണ്ട്സ്. ഇന്നും സണ്‍ടീവിയില്‍ സിനിമ കാണിക്കാറുണ്ട്.സൂര്യയെന്ന നടനെ തമിഴകം ഏറ്റെടുത്തത് ഫ്രണ്ട്സിലൂടെയാണെന്ന് നിസംശയം പറയാം. ഇന്ന് അങ്ങനെയൊരു ടീമിനെ ആലോചിക്കാന്‍ പോലും പറ്റില്ല.ഇന്ന് തമിഴ്സിനിമ നിയന്ത്രിക്കുന്ന രണ്ട് സൂപ്പര്‍നായകന്‍മാരാണാവര്‍.അവരെ ഒരുമിപ്പിച്ച് ഒരു ചിത്രം ഇനിയുണ്ടാകുമോ എന്ന് ദൈവത്തിന് മാത്രമറിയാം. രണ്ടുപേരുടേയും ഫാന്‍സിനെ തൃപ്തിപ്പെടുത്തണം, അതുപോലെ രണ്ടുപേര്‍ക്കും ഒരു കുറവും വരാത്തവിധം തിരക്കഥയൊരുക്കണം.പിന്നെ എല്ലാത്തിനുമുപരി അവര്‍ക്കുള്ള പ്രതിഫലം.അതുകൊണ്ട് ഇനിയൊരു വിജയ്-സൂര്യ കൂട്ട് നമുക്ക് പ്രതീക്ഷിക്കാമോ എന്നുപോലും എനിക്കറിയില്ല

സുഹൃത്തുക്കളും സഹപാഠികളുമാണ്

വിജയും സൂര്യയും യഥാര്‍ത്ഥജീവിതത്തിലും സുഹൃത്തുക്കളും സഹപാഠികളുമാണ്.പോരാത്തതിന് രണ്ട്പേരും തമിഴിലെ രണ്ട് പ്രഗത്ഭരായ വ്യക്തികളുടെ മക്കളും. അവര്‍ ഒന്നിച്ചൊരു ചിത്രത്തില്‍ വരുന്നത് എനിക്കും ഗുണം ചെയ്യുന്ന കാര്യമാണ്. തമിഴിലേയ്ക്ക് ഒരു ഓപ്പണിംഗ് എനിക്കാവശ്യമായിരുന്നു.അതിന് ഈ കൂട്ടുകെട്ട് ഏറെ പ്രയോജനം ചെയ്തു. തമിഴിലിറങ്ങിയ ഏറ്റവും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഫ്രണ്ട്സ്. ഇന്നും സണ്‍ടീവിയില്‍ സിനിമ കാണിക്കാറുണ്ട്.സൂര്യയെന്ന നടനെ തമിഴകം ഏറ്റെടുത്തത് ഫ്രണ്ട്സിലൂടെയാണെന്ന് നിസംശയം പറയാം. ഇന്ന് അങ്ങനെയൊരു ടീമിനെ ആലോചിക്കാന്‍ പോലും പറ്റില്ല.ഇന്ന് തമിഴ്സിനിമ നിയന്ത്രിക്കുന്ന രണ്ട് സൂപ്പര്‍നായകന്‍മാരാണാവര്‍.അവരെ ഒരുമിപ്പിച്ച് ഒരു ചിത്രം ഇനിയുണ്ടാകുമോ എന്ന് ദൈവത്തിന് മാത്രമറിയാം. രണ്ടുപേരുടേയും ഫാന്‍സിനെ തൃപ്തിപ്പെടുത്തണം, അതുപോലെ രണ്ടുപേര്‍ക്കും ഒരു കുറവും വരാത്തവിധം തിരക്കഥയൊരുക്കണം.പിന്നെ എല്ലാത്തിനുമുപരി അവര്‍ക്കുള്ള പ്രതിഫലം.അതുകൊണ്ട് ഇനിയൊരു വിജയ്-സൂര്യ കൂട്ട് നമുക്ക് പ്രതീക്ഷിക്കാമോ എന്നുപോലും എനിക്കറിയില്ല.

Related Stories

No stories found.
logo
The Cue
www.thecue.in