ഇസ്ലാം മതം സ്വീകരിച്ച ശേഷം ദിലീപ് കുമാറെന്ന പേര് മാറ്റിയത് അമ്മ കരീമാ ബീഗത്തിന്റെ അഭ്യർഥന പ്രകാരമായിരുന്നുവെന്ന് എ ആർ റഹ്മാൻ. റോജയുടെ ഫിലിം ക്രെഡിറ്റിൽ അവസാന നിമിഷമാണ് എ ആർ റഹ്മാൻ എന്ന പേര് ചേർക്കുന്നത്. മാതാവ് ആവശ്യപ്പെട്ടത് അനുസരിച്ചായിരുന്നു തീരുമാനമെന്നും റഹ്മാന്റെ ജീവചരിത്രം പറയുന്ന 'നോട്ട്‌സ് ഓഫ് എ ഡ്രീം' ൽ പറയുന്നു.
മതവിശ്വാസം എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണെന്നും അതൊരിക്കലും അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും റഹ്മാൻ മുമ്പ് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പിതാവിന്റെ മരണ ശേഷമാണ് റഹ്മാൻ ഇസ്ലാം മതവിശ്വാസം സ്വീകരിച്ചത്.
ചരിത്രം പഠിക്കാൻ രസമില്ലെന്ന് നിങ്ങൾക്ക് തോന്നുന്നതിനാൽ മക്കളോട് ഇക്കണോമിക്സോ, സയൻസോ എടുക്കൂ എന്ന് നിർബന്ധിക്കുന്നത് ശരിയല്ല. അതുപോലെ തന്നെ തികച്ചും വ്യക്തിപരമായ താൽപര്യമാണ് മതവിശ്വാസവും എന്നായിരുന്നു റഹ്മാന്റെ പ്രതികരണം. ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടോ എന്നതിലല്ല, അതിന്റെ അന്തസത്ത നിങ്ങളുടെ ഉള്ള് തൊടുന്നുണ്ടോ എന്നതിലാണ് കാര്യം. ആ തിരഞ്ഞെടുപ്പിൽ താൻ ഇപ്പോഴും ഉറച്ച് നിൽക്കുന്നുണ്ടെന്നും വീഴ്ചകളിൽ തനിക്ക് കൂട്ടായത് പ്രാർഥനയാണെന്നും അദ്ദേഹം പറയുന്നു. ഇന്ന് അൻപത്തിയാറാം പിറന്നാൾ ആഘോഷിക്കുകയാണ് റഹ്മാൻ.