ചൈതന്യ തമാന്നേയുടെ 'ദ ഡിസൈപ്പിളി'ന് വെനീസ് മേളയില്‍ പുരസ്‌കാരം, 30 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ചിത്രത്തിന് ഫിപ്രസ്‌കി

ചൈതന്യ തമാന്നേയുടെ 'ദ ഡിസൈപ്പിളി'ന് വെനീസ് മേളയില്‍ പുരസ്‌കാരം, 30 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ചിത്രത്തിന് ഫിപ്രസ്‌കി

ചൈതനന്യ തമാന്നേയുടെ 'ദ ഡിസൈപ്പിള്‍' വെനീസ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ ഫിപ്രസ്‌കി പുരസ്‌കാരം സ്വന്തമാക്കി. അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 'കോര്‍ട്ട്' എന്ന മറാത്തി ചിത്രത്തിന് ശേഷം ചൈതന്യ തമാന്നെ സംവിധാനം ചെയ്ത സിനിമയുമാണ് ദ ഡിസിപ്പിള്‍.

ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിടിക്‌സ്- ഫിപ്രസ്‌കി നല്‍കുന്ന പുരസ്‌കാരം വലിയ ആദരമായി കാണുന്നുവെന്ന് ചൈതന്യ തമാന്നേ. 'ദ ഡിസൈപ്പിള്‍' എന്ന സിനിമയുടെ തുടര്‍ന്നുള്ള യാത്രക്ക് പ്രചോദനവും കരുത്തുമാണ് പുരസ്‌കാരം. വെനീസ് ചലച്ചിത്രമേളയില്‍ ഇതിന് മുമ്പ് ഫിപ്രസ്‌കി പുരസ്‌കാരം ലഭിച്ച ഇന്ത്യന്‍ സിനിമ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത മതിലുകള്‍ ആണ്. ലോകപ്രശസ്ത സംവിധായകന്‍ അല്‍ഫോണ്‍സോ ക്യുറോണ്‍ ആണ് 'ദ ഡിസൈപ്പിള്‍' എന്ന സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍.

റോളക്സ് മെന്റേര്‍ഷിപ്പ് പ്രോഗ്രാമിലൂടെ ചൈതന്യ തമാന്നേക്ക് അല്‍ഫോണ്‍സ് ക്യുറോണിനൊപ്പം ഡയറക്ഷന്‍ ടീമില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഈ അടുപ്പമാണ് കോര്‍ട്ട് എന്ന സിനിമക്ക് ശേഷമുള്ള പുതിയ പ്രൊജക്ടിലേക്ക് അല്‍ഫോണ്‍സോ ക്യുറോണിനെ എത്തിച്ചത്. ക്യുറോണിന്റെ റോമ എന്ന സിനിമയുടെ ഡയറക്ഷന്‍ ടീമിലും ചൈതന്യ തമാന്നേ ഉണ്ടായിരുന്നു.

27ാം വയസിലാണ് ചൈതന്യാ തമാന്നേ കോര്‍ട്ട് എന്ന മറാത്തി ചിത്രം സംവിധാനം ചെയ്തത്. നിയമസംവിധാനത്തിലെ കാലഹരണപ്പെട്ടതും ജനാധിപത്യവിരുദ്ധവുമായ ഇടങ്ങളെ പരസ്യവിചാരണ ചെയ്യുന്ന കോര്‍ട്ട് അതിഗംഭീര അവതരണത്തിലൂടെയും ശ്രദ്ധേയമായിരുന്നു. റിയലിസ്റ്റിക്ക് ശൈലിയിലും അവതരണസാമര്‍ത്ഥ്യം കൊണ്ടും രാഷ്ട്രീയതീവ്രത കൊണ്ടും മികച്ച അനുഭവവുമായിരുന്നു കോര്‍ട്ട് എന്ന സിനിമ.

റോമയുടെ എല്ലാ പ്രക്രിയയിലും ചൈതന്യ ഭാഗമായിരുന്നു. അതാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയിലേക്ക് എന്നെ എത്തിച്ചത്. സമകാലീന ലോകസിനിമയിലെ പുതിനിരയില്‍ ഏറ്റവും കരുത്തുറ്റ ശബ്ദങ്ങളിലൊന്ന് ചൈതന്യ തമാന്നെയാണ്.

അല്‍ഫോണ്‍സോ ക്യുറോണ്‍

2001ല്‍ മീരാ നായര്‍ സംവിധാനം ചെയ്ത മണ്‍സൂണ്‍ വെഡ്ഡിംഗ് എന്ന ചിത്രം ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടിയിരുന്നു. മണ്‍സൂണ്‍ വെഡ്ഡിംഗിന് ശേഷം വെനിസ് ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തിലെത്തിയ ഇന്ത്യന്‍ ചിത്രവുമാണ് ദ ഡിസൈപ്പിള്‍.

അല്‍ഫോണ്‍സ് ക്യുറോണ്‍ എക്സിക്യുട്ടീവ് പ്രൊഡ്യൂസറായി എത്തിയത് ആദരമായി കാണുന്നുവെന്ന് ചൈതന്യ തമാന്നേ. 127 മിനുട്ടാണ് ദ ഡിസൈപ്പിളിന്റെ ദൈര്‍ഘ്യം. ആദിത്യ മൊദാക്, അരുണ്‍ ദ്രാവിഡ്, സുമിത്ര ഭാവേ എന്നിവരാണ് അഭിനേതാക്കള്‍. 2014ല്‍ മികച്ച ചിത്രത്തിന് വെനീസ് ചലച്ചിത്രമേളയില്‍ നിന്നുള്ള ഒറിസോണ്ടി അവാര്‍ഡ് ഉള്‍പ്പെടെ കോര്‍ട്ട് സ്വന്തമാക്കിയിരുന്നു. ആറ് വര്‍ഷത്തിന് ശേഷമാണ് ചൈതന്യ തമാന്നേ രണ്ടാം ചിത്രവുമായി എത്തുന്നത്.

ചൈതന്യ തമാന്നേയുടെ 'ദ ഡിസൈപ്പിളി'ന് വെനീസ് മേളയില്‍ പുരസ്‌കാരം, 30 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ചിത്രത്തിന് ഫിപ്രസ്‌കി
ആറ് വര്‍ഷത്തിന് ശേഷം 'കോര്‍ട്ട്' സംവിധായകന്‍ ചൈതന്യ തമാന്നേ, അല്‍ഫോണ്‍സോ ക്യുറോണ്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍

Related Stories

No stories found.
logo
The Cue
www.thecue.in