'ഒരു പെണ്ണായിരുന്നുവെങ്കില്‍ മമ്മൂട്ടിയെ പ്രേമിക്കുമായിരുന്നു, സമ്മതം പോലും ചോദിക്കില്ല'; ടി.പത്മനാഭന്‍

'ഒരു പെണ്ണായിരുന്നുവെങ്കില്‍ മമ്മൂട്ടിയെ പ്രേമിക്കുമായിരുന്നു, സമ്മതം പോലും ചോദിക്കില്ല'; ടി.പത്മനാഭന്‍

ഒരു പെണ്ണായിരുന്നുവെങ്കില്‍ മമ്മൂട്ടിയെ പ്രേമിക്കുമായിരുന്നുവെന്ന് കഥാകൃത്ത് ടി.പത്മനാഭന്‍. മമ്മൂട്ടിയുടെ പുരുഷ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പറയുന്നതല്ല ഇതെന്നും, താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് അതിമഹത്തായ സന്ദേശങ്ങള്‍ നല്‍കുന്ന സിനിമകള്‍ തന്നെയാണ് അതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമം വാരികക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ടി.പത്മനാഭന്റെ പ്രതികരണം.

സിനിമാ നടന്മാരില്‍ നിന്നും, സിനിമ സംബന്ധിച്ച പ്രശസ്തരായ ആളുകളില്‍ നിന്നും അകന്നു നില്‍ക്കുന്ന ആളാണ് താനെന്നും, എന്നിട്ടും നല്ല വ്യക്തിബന്ധമുള്ള കുറച്ച് സിനിമാക്കാരില്‍ ഒരാളാണ് മമ്മൂട്ടിയെന്നും അഭിമുഖത്തില്‍ ടി.പത്മനാഭന്‍ പറയുന്നുണ്ട്. സുരേഷ് ഗോപി, സത്യന്‍ അന്തിക്കാട്, ഇന്നസെന്റ്, ജയരാജ് തുടങ്ങിയ ആളുകളുമായും തനിക്ക് നല്ല വ്യക്തിബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ടി.പത്മനാഭന്റെ വാക്കുകള്‍:

'മമ്മൂട്ടിയെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം ഞാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. ഞാനൊരു പെണ്ണായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ സമ്മതമൊന്നും ചോദിക്കാതെ ഞാന്‍ അദ്ദേഹത്തെ കയറിപ്രേമിക്കുമായിരുന്നു. അത് ആ പുരുഷ സൗന്ദര്യത്തിന്റെ അടിസ്?ഥാനത്തില്‍ മാത്രം പറയുന്നതല്ല. മറിച്ച്, ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് അതി മഹത്തായ സന്ദേശങ്ങള്‍ നല്‍കുന്ന സിനിമകള്‍ തന്നെയാണ് അതിന് കാരണം. അതൊക്കെ കണ്ടുകണ്ട് അങ്ങേയറ്റം സ്‌നേഹിച്ചിട്ടാണ്. എത്രയോ കൊല്ലമായി കാണാന്‍ തുടങ്ങിയിട്ട്.

മമ്മൂട്ടി ഉടനീളം അഭിനയിച്ച ആദ്യ സിനിമ മേളയാണെന്നാണ് എന്റെ അറിവ്. അന്നുമുതല്‍ തന്നെ എന്റെ ഇഷ്ട നടനാണ് അദ്ദേഹം. രാപ്പകല്‍ എന്ന സിനിമ എത്ര തവണ കണ്ടു എന്ന് ഓര്‍ക്കാന്‍ കഴിയുന്നില്ല. അത്രയേറെ തവണ കണ്ടിട്ടുണ്ട്. ഈ സിനിമയുടെ കഥയും സംവിധാനവുമെല്ലാം കമലാണെങ്കിലും കമല്‍ സങ്കല്‍പ്പിച്ചതിലും അപ്പുറത്ത് ഈ സിനിമ വളരാന്‍ കാരണം മമ്മൂട്ടിയാണ്.

പിന്നെ മറ്റൊന്ന് ഓര്‍മ്മ വരുന്നത് ജയരാജിന്റെ ലൗഡ്‌സ്പീക്കറാണ്. മികച്ച സിനിമയാണത് ഈ രണ്ടു സിനിമകളും എല്ലാവരും അവശ്യം കണ്ടിരിക്കണം എന്നാണ് എന്റെ അഭിപ്രായം. കാരണം അതിമഹത്തായ സന്ദേശം മനുഷ്യന് നല്‍കുന്ന സിനിമകളാണ് ഇവ. അങ്ങനെ എത്രയെത്രയോ സിനിമകളുണ്ട്.

രാക്കുയിലിന്‍ രാഗസദസില്‍ ഏറെ പ്രശസ്തമായ ഒരു സിനിമയാണ്. പിന്നെ, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍. മമ്മൂട്ടിയുടെ കാമുകിയായിട്ട് സുഹാസിനി അഭിനയിച്ച സിനിമ. അന്ന് സുഹാസിനി ഒരു ഫ്രോക്കിട്ടു നടന്ന പെണ്‍കുട്ടിയായിരുന്നു. അതിലാണ് നെറ്റിയില്‍ പൂവുള്ള സ്വര്‍ണച്ചിറകുള്ള പക്ഷീ... എന്നു തുടങ്ങുന്ന പ്രശസ്തമായ പാട്ട്. അങ്ങനെ എണ്ണിയാല്‍ തീരാത്തത്ര സിനിമകള്‍. അതില്‍ പലതും എനിക്ക് ഏറെ ഇഷ്ടമുള്ള സിനിമകള്‍ തന്നെയാണ്.

അന്ന് സപ്തതി ദിവസം മമ്മൂട്ടിയുമായി ദീര്‍ഘനേരം സംസാരിച്ചു. അദ്ദേഹത്തിന് വയസ് എഴുപത് ആയല്ലോ. ഇനിയും അദ്ദേഹം അഭിനയിക്കും. പ്രായത്തിനും ശരീരത്തിനും ഇണങ്ങുന്ന കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് ലഭിക്കും. അത് അത്യന്തം ഭംഗിയായി അദ്ദേഹം അവതരിപ്പിക്കുകയും ചെയ്യും. അതിനുള്ള കഴിവൊന്നും അല്‍പ്പംപോലും ക്ഷയിച്ചിട്ടില്ല', ടി.പത്മനാഭന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in