നടൻ ഫഹദ് ഫാസിലിനൊപ്പം സിനിമ ചെയ്യണമെന്ന ആഗ്രഹം തുറന്ന് പറഞ്ഞ് ന്യൂട്ടൻ, ഷെർണി സിനിമകളുടെ സംവിധായകൻ അമിത് മസുര്‍ക്കര്‍. ഈ ജെന്റിൽമാനോടൊപ്പം ഹിന്ദി സിനിമ ചെയ്യണമെന്നാണ് എന്റെ പുതിയ ഗോൾ എന്നാണ് അമിത് മസുര്‍ക്കര്‍ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
‘പുതിയ ഗോൾ: ഈ ജെന്റിൽമാനോടൊപ്പം ഹിന്ദി ചിത്രം ചെയ്യണം’
അമിത് മസുര്‍ക്കര്‍
അമിത് മസുര്‍ക്കറിന്റെ ആദ്യ ചിത്രമായ ന്യൂട്ടൻ 90-ാമത് അക്കാദമി പുരസ്കാരത്തിലെ മികച്ച വിദേശഭാഷാ ചലച്ചിത്രത്തിനായി ഇന്ത്യയിൽ നിന്നും നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. വിദ്യാബാലൻ കേന്ദ്രകഥാപാത്രമായ അമിത് മസുര്‍ക്കറിന്റെ രണ്ടാമത്തെ ചിത്രമായ ഷെർണിക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
ഒടിടി റിലീസില്‍ മലയാള സിനിമക്ക് രാജ്യാന്തര ശ്രദ്ധ നേടിയപ്പോള്‍ അതില്‍ ഏറ്റവും കൈയ്യടി നേടിയ അഭിനേതാവാണ് ഫഹദ് ഫാസില്‍. മലയാള സിനിമയുടെ നവതരംഗത്തിലെ പ്രധാനിയെന്നാണ് ഫഹദ് ഫാസിലിനെ അന്തര്‍ദേശീയ മാധ്യമമായ അല്‍ജസീറ വിശേഷിപ്പിച്ചത്. കഥാപാത്രത്തോട് നൂറ് ശതമാനം സത്യസന്ധത പുലര്‍ത്തുന്ന സമീപനമാണ് ഫഹദ് ഫാസില്‍ എന്ന നടന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് അല്‍ജസീറ ഫഹദിന്റെ അഭിമുഖം ഉള്‍പ്പെടുത്തിയ ലേഖനത്തില്‍ നമ്രത ജോഷി വിശേഷിപ്പിച്ചിരുന്നു. സീ യു സൂണ്‍, ജോജി എന്നീ സിനിമകള്‍ക്ക് പാന്‍ ഇന്ത്യന്‍ തലത്തില്‍ കിട്ടിയ സ്വീകാര്യത കേരളത്തിന് പുറത്ത് ഫഹദ് ഫാസിലിന്റെ താരമൂല്യവും ഉയര്‍ത്തി.