കാലൻ വന്ന് വിളിച്ചാലും ഇനി ഈ വഴി വരരുത്, കാവലായി വന്നതാണ് ഞാൻ, എന്നെ ആരാച്ചാർ ആക്കരുത്; 'കാവൽ' കണ്ടതിനെ കുറിച്ച് ജോബി ജോർജ്

കാലൻ വന്ന് വിളിച്ചാലും ഇനി ഈ വഴി വരരുത്, കാവലായി വന്നതാണ് ഞാൻ, എന്നെ ആരാച്ചാർ ആക്കരുത്; 'കാവൽ' കണ്ടതിനെ കുറിച്ച് ജോബി ജോർജ്

ഏറെ കാലത്തിന് ശേഷം സുരേഷ്‌ഗോപി മാസ് റോളിൽ എത്തുന്ന കാവൽ സിനിമയുടെ കാഴ്ചാനുഭവം പങ്കുവെച്ച് നിർമ്മാതാവ് ജോബി ജോർജ്. ട്രങ്ക് പെട്ടിയുമായി മുണ്ടു മടക്കി കുത്തിയുള്ള സുരേഷ് ഗോപിയുടെ ഫൈറ്റ്‌ സീൻ അതിഗംഭീരമാണെന്നും മലയാള സിനിമകയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഉള്ള പടമാണ് 'കാവൽ' എന്നും അദ്ദേഹം പറഞ്ഞു. 'കാലൻ വന്ന് വിളിച്ചാലും ഇനി ഈ വഴി വരരുത്, കാവലായി വന്നതാണ് ഞാൻ, എന്നെ ആരാച്ചാർ ആക്കരുത്' എന്ന മാസ് ഡയലോഗ് സിനിമയിൽ സുരേഷ്‌ഗോപി പറയുന്നുണ്ട്. പ്രേക്ഷകർ ഉറപ്പായും ആസ്വദിക്കുന്ന ഡയലോഗാണിത്. സിനിമ വ്യവസായം നിലനിൽക്കണമെങ്കിൽ തീയറ്ററുകൾ അനിവാര്യമാണ്. അതുകൊണ്ടാണ് സീഫൈവും നെറ്റ്ഫ്ലിക്‌സും സമീപിച്ചിട്ടും സിനിമ തീയറ്ററുകളിൽ തന്നെ റിലീസ് ചെയ്യുവാൻ തീരുമാനിച്ചതെന്ന് ജോബി ജോർജ് ദ ക്യുവിനോട് പറഞ്ഞു. തന്റെ സ്വന്തം സ്റ്റുഡിയോയിൽ വെച്ചാണ് ജോബി സിനിമ കണ്ടത്.

മമ്മൂട്ടി നായകനായ 'കസ​ബ'യ്ക്ക് ശേഷം നിഥിൻ രൺജി പണിക്കർ ഒരുക്കുന്ന ഒരുക്കുന്ന മാസ് ആക്ഷൻ ചിത്രമാണ് കാവൽ.കാവലില്‍ സുരേഷ് ഗോപിക്കൊപ്പം രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, സായാ ഡേവിഡ്, സാദിഖ്, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രഹണം. ഗുഡ് വിൽ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് നിര്‍മ്മാണം.

ജോബി ജോർജ് പറഞ്ഞത്

കാവൽ സിനിമയുടെ കഥ കേട്ടപ്പോൾ ഇഷ്ടപ്പെട്ടു. സിനിമയുടെ സംവിധായകൻ നിധിൻ രൺജി പണിക്കർ എനിക്ക് അനിയനെ പോലെയാണ്. അങ്ങനെയാണ് ആ സിനിമ ചെയ്യുന്നത്. എന്റെ സ്റ്റുഡിയോയിൽ വെച്ച് ആ പടം ഞാൻ കണ്ടു. മലയാള സിനിമകൾക്ക് വേണ്ട എല്ലാ ചേരുവകളും ഉള്ള പടമാണ് കാവൽ. സുരേഷ്‌ഗോപിയുടെ ലേലത്തിലെ ചാക്കോച്ചിയും വാഴുന്നോരിലെ കഥാപാത്രവുമൊക്കെയാണ് എനിക്ക് ഇഷ്ടം. സുരേഷേട്ടൻ ഒരു ഫയറുമായിട്ട് വരണം. തണുപ്പൻ കഥാപാത്രങ്ങളിൽ വലിയ കാര്യമില്ല. സിനിമയിൽ ഒരു ട്രങ്ക് പെട്ടിയുമായി മുണ്ടു മടക്കി കുത്തിയുള്ള സുരേഷ് ഗോപിയുടെ അതിഗംഭീര ഫൈറ്റ് സീൻ ഉണ്ട്. പിന്നെ സുരേഷ്‌ഗോപിയുടെ മാസ് ഡയലോഗുമുണ്ട് . 'കാലൻ വന്ന് വിളിച്ചാലും ഇനി ഈ വഴി വരരുത്, കാവലായി വന്നതാണ് ഞാൻ, എന്നെ ആരാച്ചാർ ആക്കരുത്'. പ്രേക്ഷകർ ഉറപ്പായും ആസ്വദിക്കുന്ന ഡയലോഗാണിത്. അപ്പനും മകളും തമ്മിൽ എപ്പോഴും ആത്മബന്ധം ഉണ്ടായിരിക്കും. സുരേഷ്‌ഗോപി അവതരിപ്പിക്കുന്ന തമ്പാൻ എന്ന കഥാപാത്രം കാരണമാണ് തന്റെ അപ്പന്റെ അവസ്ഥ മോശമായതെന്ന് അറിയുന്ന പെൺകുട്ടിയിൽ വാശി ഉണ്ടാവുന്നുണ്ട്. ആ വാശിക്ക് ഇവിടെ പ്രേക്ഷകർ ഉണ്ട്. ഈ സിനിമയിലെ പാട്ടുകളൊക്കെ അതിമനോഹരമാണ്. പാട്ടുകൾ സിനിമയുടെ വിജയത്തിന്റെ പ്രധാന ഘടകമാണല്ലോ.

എന്ത് കൊണ്ട് കാവൽ ഒടിടിക്ക് കൊടുക്കുന്നില്ല

നമ്മൾ ഒരു ബിസിനസ്സ് നടത്തുന്നത് ലാഭത്തിന് വേണ്ടിയാണ്. ഞാൻ ദൈവ ഹിതത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ആളാണ്. സിനിമാ കരിയറിൽ ഇതുവരെയും എനിക്ക് നഷ്ടം വന്നിട്ടില്ല. ഈ സിനിമ വേണമെങ്കിൽ എനിക്ക് ഒടിടിക്ക് കൊടുക്കാം. സീഫൈവും, നെറ്റ്ഫ്ലിക്സും എന്നെ സമീപിച്ചതാണ്. സിനിമ വ്യവസായം നിലനിൽക്കണമെങ്കിൽ നൂറു ശതമാനവും തീയറ്ററുകൾ വേണം. ഷൈലോക്ക് എന്ന സിനിമയ്‌ക്ക്‌ എൺപത് ലക്ഷം രൂപ കേരളത്തിലെ തീയറ്ററുകൾ എനിക്ക് തരാനുണ്ട്. എങ്കിലും ഞാൻ തീയേറ്ററിന് വേണ്ടി നിലക്കൊള്ളും. ഞാൻ മാത്രം സന്തോഷിച്ചിട്ട് കാര്യമില്ലല്ലോ. എല്ലാർക്കും സന്തോഷം വേണമല്ലോ. അതുക്കൊണ്ട് തീയറ്ററുകാരെ പിണക്കുന്നത് ശരിയല്ല. പിന്നെ മനുഷ്യന്റെ കാര്യമാണ്, നാളെ എനിക്കൊരു പക്ഷെ ദാരിദ്ര്യം വന്നാൽ എന്റെ കുടുബത്തിന് വേണ്ടി എത്തിക്‌സൊക്കെ ഞാൻ തന്നെ കൈവിട്ടേക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in