2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് നിന്നും മത്സരിച്ച നടൻ ഗണേഷ് കുമാറിന് വേണ്ടി മോഹൻലാൽ പ്രചാരണത്തിനിറങ്ങിയതിനെക്കുറിച്ച് നടൻ ജഗദീഷ് . ഗണേഷ് കുമാറിനെതിരെ മത്സരിച്ച ജഗദീഷ് അന്ന് പരാജയപ്പെടുകയായിരുന്നു. എന്തുകൊണ്ടാണ് മോഹൻലാൽ ഗണേഷ്കുമാറിന് വേണ്ടി പ്രചാരണത്തിനിറങ്ങിയതെന്നും വ്യക്തിപരമായ വിഷയങ്ങള്‍ രാഷ്ട്രീയത്തില്‍ കൂട്ടിക്കുഴയ്ക്കാന്‍ പറ്റില്ലെന്നും ജഗദീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
‘മോഹന്‍ലാലുമായിട്ട് ഒരു പിണക്കവും ഉണ്ടായിട്ടില്ല. മോഹന്‍ലാല്‍ എന്തുകൊണ്ട് ഗണേഷ്‌കുമാറിന് വേണ്ടി പ്രചാരണത്തിന് പോയതെന്ന് എനിയ്ക്ക് അറിയാം. വ്യക്തിപരമായ ചില കാര്യങ്ങള്‍ രാഷ്ട്രീയത്തില്‍ കൂട്ടിക്കുഴയ്ക്കാന്‍ പാടില്ല. എന്നോടുള്ള അനിഷ്ടം കൊണ്ടല്ല. ഗണേഷിനോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടും അല്ല. പിന്നെ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ് . അദ്ദേഹത്തിന് അങ്ങനെയൊരു തീരുമാനം ആ സമയത്ത് എടുക്കേണ്ടി വന്നു. ഇപ്പോഴും ഞങ്ങള്‍ നല്ല സൗഹൃദത്തിലാണ്. ആ സമയത്ത് പിരിവൊന്നും നടത്തിയിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി എനിക്ക് പൈസ തന്നിട്ടുള്ളയാളാണ് മോഹന്‍ലാല്‍,’ ജഗദീഷ് പറഞ്ഞു.
കൊല്ലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ ജയിക്കണമെന്നാണ് ആഗ്രഹം. മുകേഷ് സുഹൃത്താണ്, പക്ഷെ ബിന്ദു കൃഷ്ണ ജയിക്കണമെന്നാണ് ആഗ്രഹം. മുകേഷിന് പരാജയപ്പെട്ടാലും സിനിമയുണ്ട്. ഇത്തവണയും കോണ്‍ഗ്രസ് തന്നോട് മത്സരിക്കുന്നോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരത്തില്‍ നിന്നും മാറി നിൽക്കുകയായിരുന്നു, ജഗദീഷ് പറഞ്ഞു.